കെ. സുധാകരനെ തള്ളി വി.ഡി സതീശൻ
ഹൈക്കമാൻഡ് ഇടപെട്ടു
തിരുവനന്തപുരം: ആർ.എസ്.എസിനെയും നെഹ്രുവിനെയും ചാരിയുള്ള കെ. സുധാകരന്റെ വിവാദ പ്രസ്താവനകൾ യു.ഡി.എഫിന്റെ കെട്ടുറപ്പിനെ ബാധി
ക്കുമെന്ന ആശങ്ക കോൺഗ്രസിലും മുന്നണിയിലും ശക്തമായതോടെ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ അടക്കം തള്ളിപ്പറയുകയും ഹൈക്കമാൻഡ് ഇടപെടുകയും ചെയ്തു. യു.ഡി.എഫിലെ മുഖ്യ സഖ്യകക്ഷിയായ മുസ്ലീം ലീഗിന് ഉൾക്കൊള്ളാനാവാത്ത പരാമർശങ്ങൾ വരുന്ന പൊതുതിരഞ്ഞെടുപ്പിൽ ഇടതുമുന്നണി മുതലെടുക്കുമെന്ന ആശങ്ക വളർന്നതോടെ സുധാകരനെതിരെ പാർട്ടിയിലും മുന്നണിയിലും അമർഷം പുകയുകയാണ്.
അപകടം തിരിച്ചറിഞ്ഞ സുധാകരൻ ബി.ജെ.പിയെയും സി.പി.എമ്മിനെയും കടന്നാക്രമിച്ച് നിലപാട് വ്യക്തമാക്കിയെങ്കിലും വിവാദം കെട്ടടങ്ങിയില്ല. കോൺഗ്രസ് പുനഃസംഘടനയിൽ സുധാകരൻ വീണ്ടും അദ്ധ്യക്ഷനാവുന്നത് തടയാൻ പാർട്ടിയിൽ ചിലർ വിവാദം ആയുധമാക്കുകയാണെന്ന ആക്ഷേപം അദ്ദേഹത്തെ അനുകൂലിക്കുന്നവർക്കുണ്ട്.
സുധാകരന് ആർ.എസ്.എസ് മനസ്സാണെന്ന ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്റെ പ്രസ്താവന വിവാദത്തിന് വീണ്ടും ചൂട് പകരുകയും ചെയ്തു. സുധാകരന്റെ പ്രസംഗം ഗൗരവമായി പരിശോധിക്കണമെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കിയപ്പോൾ, ഖേദപ്രകടനം കൊണ്ട് തീരില്ലെന്നാണ് മുൻ കെ.പി.സി.സി പ്രസിഡന്റ് കെ. മുരളീധരൻ പ്രതികരിച്ചത്. സുധാകരൻ അനവസരത്തിലും അസ്ഥാനത്തും വിവാദമുണ്ടാക്കുന്നുവെന്ന പരാതി മുസ്ലിംലീഗിലും ശക്തമാണ്. നിർണായക പൊതുതിരഞ്ഞെടുപ്പുകളിലേക്ക് രാജ്യം നീങ്ങാനിരിക്കെ മതന്യൂനപക്ഷങ്ങളെ അസ്വസ്ഥമാക്കുന്നതാണ് സുധാകരന്റെ പ്രസ്താവനകളെന്ന് അവർ വിലയിരുത്തുന്നു.
കോൺഗ്രസ് എം.പിമാർ ഹൈക്കമാൻഡിൽ പരാതിപ്പെട്ടതോടെ എ.ഐ.സി.സി നേതാക്കളായ കെ.സി. വേണുഗോപാലും താരിഖ് അൻവറും സുധാകരനെ ഫോണിൽ വിളിച്ച് വിശദീകരണം തേടി. താൻ നെഹ്റുവിനെ മോശമായി പറഞ്ഞതല്ലെന്ന സുധാകരന്റെ വിശദീകരണം ഹൈക്കമാൻഡിന് ബോദ്ധ്യപ്പെട്ടെന്നാണ് വിവരം. പ്രസംഗിച്ച കാര്യവും സന്ദർഭവും അതിന്റെ വിശദവീഡിയോയും സുധാകരൻ എ.ഐ.സി.സി നേതാക്കൾക്ക് നൽകി. നെഹ്റുവിനെക്കുറിച്ചുള്ള പരാമർശത്തിൽ വർഗീയ ഫാസിസത്തോട് സന്ധി ചെയ്തു എന്ന പ്രയോഗമാണ് വിനയായതെന്നാണ് ഹൈക്കമാൻഡിന്റെയും വിലയിരുത്തൽ.
സർക്കാരിനെതിരായ പ്രക്ഷോഭം ആലോചിക്കാൻ നാളെ കൊച്ചിയിൽ ചേരുന്ന കെ.പി.സി.സി രാഷ്ട്രീയകാര്യസമിതി യോഗത്തിൽ സുധാകരനെതിരെ കടുത്ത വിമർശനം ഉയരുമെന്നുറപ്പായി. അതേസമയം, സുധാകരന്റെ അസൗകര്യം കാരണം യോഗം തൊട്ടടുത്ത ദിവസം തിരുവനന്തപുരത്തേക്ക് മാറ്റുമെന്ന സൂചനയുമുണ്ട്. സുധാകരൻ ആസ്റ്റർമെഡിസിറ്റിയിൽ ചികിത്സ കഴിഞ്ഞ് വിശ്രമത്തിലാണ്.
സ്വയം വിവാദത്തിലായി
തലസ്ഥാന കോർപ്പറേഷനിലെ കത്ത് വിവാദവും വിലക്കയറ്റവും സർവകലാശാലാ പ്രതിസന്ധികളും ജനങ്ങളിൽ സർക്കാരിനെതിരായ വികാരമാവുമ്പോൾ, അതു പ്രയോജനപ്പെടുത്തുകയെന്ന രാഷ്ട്രീയ ദൗത്യം നിറവേറ്റാതെ പാർട്ടി നേതാവ് വിവാദമുണ്ടാക്കുന്നതിലാണ് കോൺഗ്രസിൽ അതൃപ്തി.
സി.പി.എം ഇത് മുതലെടുത്ത് സുധാകരനും കോൺഗ്രസിനുമെതിരെ രംഗത്തെത്തി. സംഘപരിവാർ പാളയത്തിലേക്ക് കേരളത്തിലെ കോൺഗ്രസിനെ എത്തിക്കാൻ സുധാകരൻ ശ്രമിക്കുന്നുവെന്ന സി.പി.എം ആക്ഷേപം ന്യൂനപക്ഷ വികാരം ലക്ഷ്യമിട്ടാണ്.
ലീഗ് നേതാക്കളെ
സുധാകരൻ ബന്ധപ്പെട്ടു
സുധാകരൻ ലീഗ് നേതൃത്വത്തെ അനുനയിപ്പിക്കാൻ ശ്രമമാരംഭിച്ചു. കുഞ്ഞാലിക്കുട്ടിയുമായി ബന്ധപ്പെട്ട അദ്ദേഹം കാര്യങ്ങൾ വിശദീകരിക്കുകയും ലീഗ് നേതൃത്വം തെറ്റിദ്ധരിച്ചതാണെന്ന് പറയുകയും ചെയ്തു. അതൃപ്തിയില്ലെന്ന് കുഞ്ഞാലിക്കുട്ടി അറിയിച്ചെങ്കിലും ഇന്ന് പാണക്കാട്ട് ചേരുന്ന ലീഗ് യോഗത്തിൽ സുധാകരനെതിരെ വിമർശനമുയർന്നേക്കാം.
സുരേന്ദ്രന്റെ വിഡ്ഢിത്തം കേട്ടവർ ഇപ്പോഴും ചിരി നിർത്തിക്കാണില്ല. എന്റെ മനസ്സ് കേരള ജനതയ്ക്കൊപ്പമാണ്.
-കെ.സുധാകരൻ എം.പി
കെ.പി.സി.സി പ്രസിഡന്റ്
കെ.സുധാകരൻ പറഞ്ഞതിനെ നിസാരമായി കാണുന്നില്ല. ബി.ജെ.പിയുമായി ഒരു ബന്ധവുമില്ലാത്ത പാർട്ടി ആയതിനാലാണ് കോൺഗ്രസുമായി ലീഗ് സഖ്യത്തിലേർപ്പെട്ടത്. അനവസരത്തിലുള്ള പരാമർശങ്ങൾ യു.ഡി.എഫിന്റെ കെട്ടുറപ്പിനെ ബാധിക്കും.
പി.എം.എ സലാം,
മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി
കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്റെ മനസ് ബി.ജെ.പിക്കൊപ്പമാണ്. സുധാകരന്റെ അഭിപ്രായം മറ്റ് കോൺഗ്രസ് നേതാക്കൾക്കുമുണ്ട്.
- കെ.സുരേന്ദ്രൻ,
ബി.ജെ.പി സംസ്ഥാന പ്രസിഡന്റ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |