തിരുവനന്തപുരം: വാർത്തകളുടെ അടിസ്ഥാനഘടകം മനുഷ്യത്വമാകണമെന്ന് ഗോവ ഗവർണർ പി.എസ്. ശ്രീധരൻപ്പിളള പറഞ്ഞു. കേരളകൗമുദി അസോസിയേറ്റ് എഡിറ്ററായിരുന്ന കെ.വിജയരാഘവന്റെ സ്‌മരണാർത്ഥം കെ. വിജയരാഘവൻ സ്‌മാരക സമിതി ഏർപ്പെടുത്തിയ പുരസ്‌കാരം തിരുവനന്തപുരം മാസ്‌ക്കോട്ട് ഹോട്ടലിൽ 24 ന്യൂസ് ചാനൽ ചീഫ് എഡിറ്ററും ഫ്ലവേഴ്‌സ് ടി.വി എം.ഡിയുമായ ആർ. ശ്രീകണ്‌ഠൻ നായർക്ക് നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം.
മനുഷ്യമനസുകളെ വേദനിപ്പിക്കാതെ വേണം വാർത്തകൾ എഴുതേണ്ടതും ചോദ്യങ്ങൾ ചോദിക്കേണ്ടതും. ഒരാളെ വേദനിപ്പിക്കാതെ ഉള്ളിലുള്ളത് പുറത്തുകൊണ്ടുവരണം. ശ്രീകണ്‌ഠൻ നായർ, വി.എസ്.രാജേഷ്, ജോണി ലൂക്കോസ് എന്നിങ്ങനെ മൂന്ന് പേരെ മലയാളത്തിൽ അത്തരത്തിൽ അഭിമുഖം നടത്തുന്നുള്ളൂ. വാർത്തകളുടെ വേര് തേടിപോയ മാദ്ധ്യമപ്രവർത്തകനാണ് കെ.വിജയരാഘവൻ. പുതുതലമുറയിലെ മാദ്ധ്യമപ്രവർത്തകർ അത്തരത്തിൽ വാർത്ത അന്വേഷിക്കാറുണ്ടോയെന്ന് ചിന്തിക്കണം. കെ.വിജയരാഘവൻ സ്‌മാരക അവാർഡ് സ്വീകരിച്ച ശ്രീകണ്‌ഠൻ നായർ മാദ്ധ്യമരംഗത്തെ പ്രതിഭയാണ്.
രാജീവ്ഗാന്ധി മന്ത്രിസഭയിൽ നിന്ന് രാജിവയ്‌ക്കാൻ ധൈര്യം കാണിച്ച ചെറുപ്പക്കാരനായിരുന്നു ആരിഫ് മുഹമ്മദ് ഖാൻ. വിവാദങ്ങൾ അരങ്ങുതകർക്കുന്ന സംസ്ഥാനമാണ് കേരളമെന്നും ശ്രീധരൻപ്പിള്ള പറഞ്ഞു. എന്തും പറയുന്നതല്ല മാദ്ധ്യമപ്രവർത്തനമെന്നും വിജയരാഘവനെ പോലുളള അതികായകന്റെ പേരിലുള്ള പുരസ്‌കാരം സ്വീകരിക്കുന്നതിൽ സന്തോഷമുണ്ടെന്നും മറുപടി പ്രസംഗം നടത്തിയ ശ്രീകണ്‌ഠൻ നായർ പറഞ്ഞു. അവാർഡ് തുക ഫ്ളവേഴ്സ് ടി.വിയുടെ ചാരിറ്റി പ്രവർത്തനങ്ങൾക്കുവേണ്ടി മാറ്റിവയ്ക്കുമെന്നും ശ്രീകണ്ഠൻനായർ അറിയിച്ചു. ജയരാഘവനെ വാർത്തെടുത്തത് രാഷ്‌ട്രീയ നിലപാടുകളായിരുന്നു. കേഡർ പത്രപ്രവർത്തനം മോശമെന്ന് പറയുന്നവർ അത് ചിന്തിക്കണമെന്ന് അനുസ്‌മരണപ്രഭാഷണം നടത്തിയ മീഡിയ അക്കാഡമി ചെയർമാൻ ആർ.എസ്. ബാബു പറഞ്ഞു.
വിജയരാഘവൻ സ്‌മാരക സമിതി പ്രസിഡന്റും കേരളകൗമുദി ഡെപ്യൂട്ടി എഡിറ്ററുമായ വി.എസ്. രാജേഷ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സ്‌മാരക സമിതി വൈസ് പ്രസിഡന്റും കേരളകൗമുദി ചീഫ് ന്യൂസ് എഡിറ്ററുമായ ശങ്കർ ഹിമഗിരി പ്രശംസാപത്രം വായിച്ചു. കേരളകൗമുദി ഡയറക്‌ടർ ശൈലജാരവി ഉപഹാരസമർപ്പണം നടത്തി. സ്‌മാരകസമിതി പ്രസിഡന്റും കേരളകൗമുദി ഡെപ്യൂട്ടി എഡിറ്ററുമായ എ.സി.റെജി, സമിതി അംഗവും കേരളകൗമുദി സ്‌പെഷ്യൽ പ്രോജക്‌ട്‌സ് എഡിറ്ററുമായ മഞ്ചുവെള്ളായണി തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |