SignIn
Kerala Kaumudi Online
Thursday, 25 April 2024 5.26 PM IST

ബോഡിക്കെന്തിനാ ഫോൺ ?​ എനിക്കിരിക്കട്ടെ!

photo

ജീവിച്ചിരിക്കുന്നവരോട് മാത്രമല്ല, മരിച്ചവരോടുമുണ്ട് പൊലീസിന്റെ 'പരാക്രമം'. ട്രെയിൻതട്ടി മരിച്ച യുവാവിന്റെ മൊബൈൽ ഫോൺ മോഷ്ടിച്ച്, അതിൽ ഔദ്യോഗിക സിം കാർഡിട്ട് ഉപയോഗിച്ച തിരുവനന്തപുരം മംഗലപുരം സ്റ്റേഷനിലെ എസ്.ഐ ജ്യോതി സുധാകർ സസ്പെൻഷനിലായത് അടുത്തിടെ. ട്രെയിനിടിച്ച് മരിച്ച പെരുമാതുറ സ്വദേശി അരുൺ ജെറിയുടെ ഫോണാണ് എസ്.ഐ അടിച്ചുമാറ്റിയത്. ബന്ധുക്കൾ മൃതദേഹം പരിശോധിക്കാനെത്തിയപ്പോൾ അരുണിന്റെ മൊബൈൽ ഫോണടക്കം കാണാനില്ലായിരുന്നു. അന്വേഷിച്ചപ്പോൾ ട്രെയിനിന് അടിയിൽ കുടുങ്ങി കാണാതായെന്നായിരുന്നു പൊലീസിന്റെ മറുപടി. സംശയം തോന്നിയ ബന്ധുക്കൾ, അരുണിന്റെ ഫോൺ കാണാനില്ലെന്നും മരണത്തിൽ ദുരൂഹതയുണ്ടെന്നും ഡി.ജി.പിക്കും സൈബർ പൊലീസിനും പരാതി നൽകി. സൈബർ പൊലീസിന്റെ അന്വേഷണത്തിൽ ഫോൺ എസ്.ഐ ജ്യോതി ഉപയോഗിക്കുന്നതായി കണ്ടെത്തി. തുടർന്ന് എസ്.ഐയിൽ നിന്ന് മൊബൈൽഫോൺ പിടിച്ചെടുത്തു. അരുൺ ജെറിയുടെ ഇൻക്വസ്റ്റ് നടത്തിയത് മംഗലപുരം എസ്‌.ഐയായിരുന്ന ജ്യോതി സുധാകറിന്റെ നേതൃത്വത്തിലായിരുന്നു.ഫോൺ ഇല്ലെന്ന് മഹസറിൽ എസ്.ഐ രേഖപ്പെടുത്തി. പിന്നാലെ എസ്.ഐ ചാത്തന്നൂരിലേക്ക് സ്ഥലംമാറിപ്പോയി. കൈവശപ്പെടുത്തിയ ഫോൺ രഹസ്യമായി സൂക്ഷിച്ചശേഷം പിന്നീട് ഔദ്യോഗിക സിമ്മിട്ട് ഉപയോഗിക്കുകയായിരുന്നു.

വാടകക്കാരെ ഒഴിപ്പിക്കും,

ചെലവ് തേടി വീട്ടിലെത്തും

ഏഴുവർഷം അബുദാബിയിൽ ഡെന്റിസ്റ്റായിരുന്ന വനിതാ ഡോക്ടർ നാട്ടിലെത്തിയപ്പോൾ സ്വന്തം പേരിലുള്ള കടമുറികളിൽ നിന്ന് വാടകക്കാർ ഒഴിയുന്നില്ല. തൊട്ടടുത്തെ മലയിൻകീഴ് സ്റ്റേഷനിൽ പരാതി നൽകിയതാണ് ഡോക്ടറുടെ ജീവിതം മാറ്റിമറിച്ചത്. വാടകക്കാരെ പുഷ്പംപോലെ ഒഴിപ്പിച്ച എസ്.ഐ സൈജു, ഡോക്ടറുടെ ഫോൺനമ്പർ വാങ്ങി സൗഹൃദമുണ്ടാക്കി. പ്രശ്‌നം പരിഹരിച്ചതിന് ചെലവ് ചെയ്യണമെന്നാവശ്യപ്പെട്ട് ഒരു രാത്രിയിൽ വീട്ടിലെത്തി. ശസ്ത്രക്രിയയ്‌ക്കുശേഷം വിശ്രമത്തിലായിരുന്ന തന്നെ ബലപ്രയോഗത്തിലൂടെ പീഡിപ്പിച്ചെന്നാണ് ഡോക്ടറുടെ പരാതി. തുടർന്ന് സംരക്ഷിക്കാമെന്ന് ഉറപ്പുനൽകി നിരന്തരം വീട്ടിലെത്തി പീഡിപ്പിച്ചു. വിവരമറിഞ്ഞ ഭർത്താവ് ഡോക്ടറെ ഉപേക്ഷിച്ചു. കൊല്ലത്തെ ബാങ്കിലെ 12ലക്ഷം രൂപയുടെ സ്ഥിരനിക്ഷേപം നിർബന്ധിച്ച് പള്ളിച്ചൽ ഫാർമേഴ്സ് സഹകരണബാങ്കിലേക്ക് മാറ്റുകയും അവകാശിയായി എസ്.ഐ സ്വന്തം പേര് വയ്‌‌പ്പിക്കുകയും ചെയ്‌തു. ഇതിനിടെ സി.ഐയായി സ്ഥാനക്കയറ്റം കിട്ടിയ സൈജു പൊലീസ് ഓഫീസേഴ്സ് അസോസിയേഷന്റെ ജില്ലാ പ്രസിഡന്റുമായി. കേസെടുക്കാൻ കൂട്ടാക്കാതിരുന്ന പൊലീസ്, മാദ്ധ്യമ വാർത്തകളെത്തുടർന്ന് ഗത്യന്തരമില്ലാതെ കേസെടുത്തെങ്കിലും സസ്പെൻഡ് ചെയ്തില്ല. പകരം പൊലീസ് ആസ്ഥാനത്തേക്ക് അറ്റാച്ച് ചെയ്യാനായിരുന്നു ഡി.ജി.പി അനിൽകാന്തിന്റെ ഉത്തരവ്. പിന്നാലെ , സർക്കാരിലും പാർട്ടിയിലും പിടിപാടുള്ള സി.ഐയ്ക്ക് മുല്ലപ്പെരിയാറിൽ നിയമനം നൽകി. ഹൈക്കോടതിയിൽ നിന്ന് മുൻകൂർജാമ്യം നേടിയ സി.ഐ ഇപ്പോഴും കാക്കിയിട്ട് വിലസുന്നു.

ഇങ്ങനെ വേണം

'ജനമൈത്രി'

കേരളത്തിന്റെ മനഃസാക്ഷിയെ നടുക്കിയ, ആലുവയിലെ നിയമവിദ്യാർത്ഥിനി മോഫിയ പർവീണിന്റെ ആത്മാഹുതി മറക്കാറായിട്ടില്ല. ഭർത്താവിന്റെയും ഭർതൃവീട്ടുകാരുടെയും പീ‌ഡനത്തെക്കുറിച്ച് പരാതിപ്പെടാനെത്തിയ മോഫിയയോട് മോശം ഭാഷ ഉപയോഗിക്കുകയും കുടുംബത്തോട് അപമര്യാദയായി പെരുമാറുകയും ചെയ്തതിന് സസ്പെൻഷനിലായ സി.ഐ സി.എൽ.സുധീറിനെ ആറുമാസം തികയും മുൻപേ സർവീസിൽ തിരിച്ചെടുത്തായിരുന്നു സർക്കാരിന്റെ 'ജനമൈത്രി' കാട്ടൽ. സുധീറിന്റെ പേരെഴുതി വച്ചായിരുന്നു മോഫിയ ജീവനൊടുക്കിയത്. ആറുമാസത്തെ സസ്പെൻഷൻ കഴിഞ്ഞ് പുനരവലോകനം ചെയ്താൽ മതിയെന്നിരിക്കെയാണ് ആറുമാസം തികയും മുൻപ് സുധീറിനെ തിരിച്ചെടുത്തത്. സ്ഥലംമാറ്റത്തിൽ കൂടുതൽ ശിക്ഷ നൽകാനുള്ള തെറ്റ് സി.ഐ ചെയ്തിട്ടില്ലെന്ന് റേഞ്ച് ‌ഡി.ഐ.ജി റിപ്പോർട്ട് നൽകിയെങ്കിലും മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരമായിരുന്നു സുധീറിനെ സസ്പെൻഡ് ചെയ്തത്.

ജോലി നോക്കിയിരുന്ന സ്‌​റ്റേഷനുകളിലെല്ലാം പ്രശ്‌നക്കാരനായിരുന്ന സുധീറിന് ശിക്ഷാനടപടികൾക്ക് ശേഷം ക്രമസമാധാന ചുമതല തന്നെ ലഭിച്ചിരുന്നു. സുധീറിനെ സ്റ്റേഷനുകളിൽ ക്രമസമാധാന ചുമതലയിൽ നിയമിക്കരുതെന്ന് കൊല്ലം റൂറൽ എസ്.പിയായിരുന്ന എസ്.ഹരിശങ്കറടക്കം സർക്കാരിനെ രേഖാമൂലം അറിയിച്ചിരുന്നു. ഉന്നത സി.പി.എം നേതാക്കളുടെ ശുപാർശയിൽ ആഭ്യന്തരവകുപ്പ് റിപ്പോർട്ടുകളെല്ലാം അവഗണിച്ചു. സ്ത്രീകളുടെയും കുട്ടികളുടെയും പരാതികൾ അവഗണിക്കുക, പ്രതികളുമായി ഒത്തുതീർപ്പുണ്ടാക്കുക, സ്ത്രീകളോടും കുട്ടികളോടും മോശംഭാഷ ഉപയോഗിക്കുക എന്നിങ്ങനെയായിരുന്നു പരാതികളിലേറെയും. വാഹനാപകടത്തിൽ പരാതി നൽകാനെത്തിയപ്പോൾ സ്റ്റേഷനിൽ വച്ച് അസഭ്യം വിളിച്ച് ആക്ഷേപിച്ചെന്നാണ് അഞ്ചലിലെ അദ്ധ്യാപികയുടെ പരാതി. പ്രതിയുമായി ഒത്തുതീർപ്പിന് വഴങ്ങാത്തതായിരുന്നു പ്രകോപനം. ഭർത്താവിനെയും അസഭ്യം പറഞ്ഞു. കോടതിയിൽ തെറ്റായ റിപ്പോർട്ട് നൽകിയായിരുന്നു സി.ഐ അരിശം തീർത്തത്.

കൊല്ലത്തെ ഉത്രവധക്കേസിന്റെ അന്വേഷണത്തിൽ ഗുരുതരവീഴ്ച വരുത്തിയതിന് സുധീറിനെതിരെ നടപടിയെടുക്കണമെന്ന് എസ്.പി ഹരിശങ്കർ റിപ്പോർട്ട് നൽകിയിരുന്നു. താക്കീത് നൽകി സുധീറിനെ ക്രൈംബ്രാഞ്ച് ആസ്ഥാനത്തേക്ക് മാറ്റി എല്ലാവരുടെയും കണ്ണിൽ പൊടിയിട്ടശേഷം ആലുവയിൽ ക്രമസമാധാന ചുമതലയിൽ നിയമിച്ചു. ഉത്രവധക്കേസ് അന്വേഷണത്തിൽ വീഴ്ചവരുത്തിയതിന് സുധീറിനെതിരെ വകുപ്പുതല അന്വേഷണമുണ്ടായിരിക്കെയാണ് ഇത്. അന്വേഷണഘട്ടത്തിൽ എസ്‌.ഐ, എ.എസ്‌.ഐ എന്നിവരുടെ റിപ്പോർട്ടുകൾ പരിഗണിക്കാതെയും വിവരശേഖരണം നടത്താതെയും ഗുരുതര അലംഭാവം കാട്ടിയെന്നതാണ് കുറ്റം. കുടുങ്ങുമെന്നായപ്പോൾ ഉത്രയുടെ മാതാപിതാക്കളെ കണ്ട് മാപ്പുപറഞ്ഞ് സംഭവം ഒതുക്കാനും രാഷ്ട്രീയക്കാരായിരുന്നു സുധീറിന് തുണയായത്.

ഒപ്പിടണോ, മൃതദേഹങ്ങൾ

വീട്ടിലേക്ക് കൊണ്ടുവരൂ

അഞ്ചലിൽ ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് ആത്മഹത്യ ചെയ്ത കേസിൽ, മൃതദേഹങ്ങൾ ഇൻക്വസ്​റ്റ് നടപടി പൂർത്തിയാക്കി പോസ്റ്റുമോർട്ടത്തിനായി കൊണ്ടുപോകാൻ സി.ഐയുടെ ഒപ്പ് ആവശ്യമായിരുന്നു. 17 കി.മി അകലെ കടയ്ക്കലിൽ വീടുപണി നടക്കുന്ന സ്ഥലത്തായിരുന്നു സുധീർ. റിപ്പോർട്ടിൽ ഒപ്പിടാൻ മൃതദേഹങ്ങൾ വീട്ടിലേക്ക് വിളിച്ചുവരുത്തി. കൊല്ലം നഗരത്തിലെ സ്​റ്റേഷൻ ചുമതലയിലായിരിക്കെ പരാതിക്കാരിയുടെ കുട്ടിയെ സ്റ്റേഷനിൽ പൂട്ടിയിട്ടു! ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ഇടപെട്ടാണ് കുട്ടിയെ മോചിപ്പിച്ചത്. കൊല്ലത്തെ മറ്റൊരു സ്റ്റേഷനിലിരിക്കെ, കോൺഗ്രസ് പ്രാദേശിക നേതാക്കളെ കഞ്ചാവ് കേസിൽ കുടുക്കാനായിരുന്നു നീക്കം. അന്നും സസ്പെൻഷന് ശുപാർശയുണ്ടായിരുന്നെങ്കിലും രാഷ്ട്രീയക്കാർ രക്ഷിച്ചു. പരാതിയുമായെത്തിയ അന്യസംസ്ഥാന തൊഴിലാളിയെക്കൊണ്ട് സ്റ്റേഷൻ കഴുകിക്കുകയും പരിസരം വൃത്തിയാക്കിക്കുകയും ചെയ്തതിനും സുധീർ ആരോപണം നേരിട്ടിരുന്നു. ഇതിൽ സി.ഐയെ താക്കീത് ചെയ്തു. സ്ഥിരം കുഴപ്പക്കാരനായ സുധീർ ആലപ്പുഴ അർത്തുങ്കൽ കോസ്​റ്റൽ പൊലീസ് സ്‌റ്റേഷനിൽ എസ്.എച്ച്.ഒയായി വിലസുകയാണ്.

നാളെ:

സർക്കാരിന്റെ തലതാഴ്‌ത്തും

പൊലീസിന്റെ പ്രവ‌ൃത്തിദോഷം

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: POLICE PARAMBARA
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.