ബംഗളൂരു: അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കർണാടക മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ സിദ്ധരാമയ്യ നിലവിലെ സീറ്റായ ബദാമിയിൽ നിന്ന് മാറി കോലാറിൽ മത്സരിക്കും. കോലാർ സന്ദർശനത്തിനിടെയാണ് പത്രികാ സമർപ്പണത്തിനായി താൻ മടങ്ങിയെത്തുമെന്ന് അദ്ദേഹം പറഞ്ഞത്.
സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കളും ഒറ്റക്കെട്ടാണെന്നും തങ്ങൾക്കിടയിൽ അഭിപ്രായ വ്യത്യാസങ്ങളില്ലെന്നും അദ്ദേഹം പറഞ്ഞു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ താൻ ഇവിടെ നിന്ന് മത്സരിക്കണമെന്ന് കോലാറുകാർ ആഗ്രഹിക്കുന്നുണ്ട്. അത് സാദ്ധ്യമല്ലെന്ന് പറയാൻ താൻ ആഗ്രഹിക്കുന്നില്ല. എന്നാൽ തീരുമാനം എടുക്കേണ്ടത് ഹൈക്കമാൻഡാണെന്നും സിദ്ധരാമയ്യ പറഞ്ഞു.
2018ൽ മൈസൂരിലെ ചാമുണ്ഡേശ്വരി മണ്ഡലത്തിൽ നിന്ന് പരാജയപ്പെട്ട സിദ്ധരാമയ്യ ബാദാമിയിൽ നിന്നാണ് നിയമസഭയിലെത്തിയത്. എന്നാൽ ഈ മണ്ഡലത്തിൽ വേണ്ടത്ര സമയം ചെലവിടാൻ അവസരം ലഭിക്കാത്തതിനാൽ ഇനി ഇവിടെ മത്സരിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. പ്രചാരണത്തിന് പ്രത്യേകമായി സജ്ജീകരിച്ച കാരവനിലാണ് സിദ്ധരാമയ്യ കോലാറിലെത്തിയത്. തുടർന്ന് കോലാരമ്മ ക്ഷേത്രം, ക്രിസ്ത്യൻ ദേവാലയം, ദർഗ തുടങ്ങിയവ സന്ദർശിച്ചു. സംഗൊള്ളി രായണ്ണ, മഹാത്മാ ഗാന്ധി, അംബേദ്കർ പ്രതിമകളിലും അദ്ദേഹം പുഷ്പാർച്ചന നടത്തി. തുടർന്നാണ് സ്വീകരണമൊരുക്കിയ അണികളോടു പത്രിക സമർപ്പണ സമയത്ത് മടങ്ങിവരുമെന്ന് അദ്ദേഹം പറഞ്ഞത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |