ഓൺലൈൻ ടിക്കറ്റ് സംവിധാനം
കൊല്ലം: പ്രാക്കുളം സാമ്പ്രാണിക്കോടി തുരുത്തിലേക്കുള്ള സഞ്ചാരവിലക്ക് ഡിസംബർ പകുതിയോടെ പിൻവലിക്കാൻ തീരുമാനം. കർശന നിയന്ത്രണങ്ങളോടെയും ഉപാധികളോടെയുമായിരിക്കും സഞ്ചാരം പുനരാരംഭിക്കുക.
ഇന്നലെ കളക്ടറേറ്റിൽ ചേർന്ന ജില്ലാ ഭരണകൂടത്തിന്റെ യോഗത്തിലാണ് തീരുമാനം. പൂർണമായും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ നിയന്ത്രണത്തിലായിരിക്കും ഇവിടേക്കുള്ള സഞ്ചാരം.
തുരുത്തിൽ കച്ചവടത്തിന് പോയ വീട്ടമ്മ വള്ളം മറിഞ്ഞ് മരിച്ചതിനെ തുടർന്ന് ജൂലായ് 9 മുതലാണ് സാമ്പ്രാണിക്കോടി തുരുത്തിലേക്ക് സഞ്ചാരികൾക്ക് വിലക്ക് ഏർപ്പെടുത്തിയത്. പ്രതിദിനം 1000 മുതൽ 3000 വരെ സഞ്ചാരികളെത്തിയിരുന്ന ഇവിടെ അവധി ദിവസങ്ങളിൽ എണ്ണം 5000ൽ അധികം കടക്കുമായിരുന്നു. അഷ്ടമുടി കായലിന്റെ ഒത്തനടുക്ക് മുട്ടൊപ്പം വെള്ളത്തിൽ സഞ്ചരിക്കാമെന്നതായിരുന്നു സാമ്പ്രാണിക്കോടി തുരുത്തിന്റെ പ്രത്യേകത. വർഷങ്ങൾക്ക് മുമ്പ് ദേശീയജലപാതയ്ക്ക് ആഴംകൂട്ടിയപ്പോൾ അടിഞ്ഞ മണ്ണും എക്കലും പിന്നീട് തുരുത്തായി മാറുകയായിരുന്നു. അഞ്ചിനം കണ്ടൽച്ചെടികൾ ഉയരത്തിൽ വളർന്നതും സഞ്ചാരികൾക്ക് ഇഷ്ടകാഴ്ചയായി മാറുകയായിരുന്നു.
തുരുത്തിൽ നടപ്പാക്കുന്നത്
പൂർണ നിയന്ത്രണം ഡി.ടി.പി.സിക്ക്
നിയന്ത്രണത്തിന് സർക്കാർ സാങ്കേതിക വിദഗ്ദ്ധസംഘം
രജിസ്‌ട്രേഷൻ, ലൈസൻസുള്ള യാനങ്ങൾക്ക് അനുമതി
സുരക്ഷ സജ്ജീകരണങ്ങൾ പരിശോധിക്കും
സഞ്ചാരികൾക്ക് ഓൺ ലൈൻ ടിക്കറ്റ്
ഒഫ് ലൈൻ ടിക്കറ്റും പരിഗണനയിൽ
ഒരേസമയം തുരുത്തിൽ നിൽക്കുന്നവരുടെ എണ്ണത്തിൽ നിയന്ത്രണം
തുരുത്തിൽ ചെലവഴിക്കാൻ നിശ്ചിത സമയം
കച്ചവടത്തിനും പ്ലാസ്റ്റിക്കിനും പൂർണ നിരോധനം
ഹരിതചട്ട പരിപാലനം ഉറപ്പാക്കും
അടിസ്ഥാന സൗകര്യ വികസനത്തിന് പദ്ധതികൾ
പൊലീസ്, ഉൾനാടൻ ജലഗതാഗതം, ടൂറിസം വകുപ്പുകളുടെ പരിശോധന
കർശന സുരക്ഷാപരിശോധനയുടെ അടിസ്ഥാനത്തിലാണ് സഞ്ചാരാനുമതി നൽകുക. നിലവിൽ സർവീസ് നടത്തുന്ന യാനങ്ങളുടെ രജിസ്‌ട്രേഷനും ലൈസൻസും കൃത്യമാണെന്ന് ഉറപ്പുവരുത്തും. ടെക്നിക്കൽ കമ്മിറ്റി പരിശോധന ശക്തമാക്കുന്നതിനൊപ്പം സഞ്ചാരികളുടെ എണ്ണത്തിലും നിയന്ത്രണമുണ്ടാകും.
ഡോ. രമ്യ ആർ.കുമാർ, സെക്രട്ടറി,
ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |