തിരുവനന്തപുരം:കോർപ്പറേഷനിലെ കത്ത് വിവാദത്തിൽ പൊലീസ് കേസെടുത്തേക്കും. പ്രാഥമിക പരിശോധന നടത്തിയ ക്രൈംബ്രാഞ്ച് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും അന്തിമ തീരുമാനം. കത്ത് വിവാദത്തിൽ വ്യാജരേഖ ചമയ്ക്കലിന് കേസെടുക്കണമെന്ന റിപ്പോർട്ട് ക്രൈംബ്രാഞ്ച് സംഘം മേധാവിക്ക് കൈമാറിയിട്ടുണ്ട്. അവധിയിലുള്ള ക്രൈംബ്രാഞ്ച് മേധാവി വെള്ളിയാഴ്ച മടങ്ങിയെത്തും. അതിനുശേഷമാകും റിപ്പോർട്ട് ഡി.ജി.പിക്ക് കൈമാറുക. അന്വേഷണം ക്രൈംബ്രാഞ്ചിനു തന്നെ നൽകിയേക്കും.
മേയർ എഴുതിയതെന്ന് പറയുന്ന യഥാർത്ഥ കത്ത് കണ്ടെത്താൻ ക്രൈംബ്രാഞ്ചിനായിട്ടില്ല. ഇത് നശിപ്പിച്ചിട്ടുണ്ടെന്ന സംശയമുണ്ട്. എന്നാൽ കത്ത് താനോ തന്റെ ഓഫീസിലോ തയ്യാറാക്കിയിട്ടില്ലെന്നാണ് മേയറുടെ മൊഴി. അതുകൊണ്ടുതന്നെ കത്ത് വ്യാജരേഖയാണെന്നാണ് ക്രൈംബ്രാഞ്ച് കരുതുന്നത്. അതിനാൽ വ്യാജരേഖ ചമച്ചതിന് കേസെടുക്കാം. എന്നാൽ യഥാർത്ഥ കത്തോ, ഇത് പ്രചരിച്ചവരെയോ കണ്ടെത്തുന്നതുവരെ അന്വേഷണം മുന്നോട്ട് പോകില്ല. കേസിന്റെ അന്വേഷണം സംബന്ധിച്ച് ഹൈക്കോടതിയും വിവരം തേടിയിട്ടുണ്ട്. 25നാണ് ഹൈക്കോടതി കേസ് പരിഗണിക്കുന്നത്.വിജിലൻസ് അന്വേഷണവും നടക്കുകയാണ്. വിജിലൻസിന്റെ റിപ്പോർട്ടും ഏറെ താമസിയാതെ സമർപ്പിക്കും. അഴിമതി നടന്നുവെന്ന് കണ്ടെത്തിയാലേ വിജിലൻസിന് കേസെടുക്കാനാകൂ.
അതിനിടെ എസ്.എ.ടി ആശുപത്രിയിലെ താത്കാലിക നിയമനത്തിന് കുടുംബശ്രീക്കാരെ ആവശ്യപ്പെട്ട് കത്ത് തയ്യാറാക്കിയ ഡി.ആർ.അനിലിന്റെ സഹോദരനും മെഡിക്കൽ കോളേജിൽ അനധികൃതമായി ജോലി ലഭിച്ചെന്ന വിവരം പുറത്തുവന്നു. കോർപ്പറേഷനിലെ എൽ.ഡി.എഫ് പാർലമെന്ററി പാർട്ടി നേതാവും സ്റ്റാൻഡിംഗ് സമിതി അദ്ധ്യക്ഷനുമാണ് അനിൽ.
കുടുംബശ്രീ വഴിയുള്ള നിയമനത്തിന്റെ മറവിലാണ് അനിലിന്റെ സഹോദരൻ ഡി.ആർ.രാംരാജിനെ ലിഫ്റ്റ് ഓപ്പറേറ്ററായി നിയമിച്ചത്.ഡ്യൂട്ടി സമയത്ത് മദ്യപിച്ച് ആശുപത്രിയിൽ ബഹളമുണ്ടാക്കിയതടക്കമുള്ള അച്ചടക്ക ലംഘനത്തെക്കുറിച്ചുള്ള പരാതികൾ പതിവായപ്പോൾ രാംരാജിനെ ആദ്യം ആശുപത്രയിൽ നിന്ന് പിരിച്ചുവിട്ടിരുന്നു. എന്നാൽ പിന്നീട് ഡി.ആർ.അനിൽ ഇടപെട്ട് ലിഫ്റ്റ് ഓപ്പറേറ്ററായി തിരിച്ചെടുക്കുകയായിരുന്നുവെന്നാണ് ആരോപണം.
ഓംബുഡ്സ്‌മാൻ നോട്ടീസ് അയച്ചു
കത്ത് വിവാദത്തിൽ മേയർ ആര്യാ രാജേന്ദ്രനും കോർപ്പറേഷൻ സെക്രട്ടറിക്കും തദ്ദേശ സ്ഥാപനങ്ങളുടെ ഓംബുഡ്‌സ്മാൻ നോട്ടീസ് അയച്ചു. 20നകം രേഖാമൂലം മറുപടി നൽകാനാണ് നിർദ്ദേശം.മാത്രമല്ല,ഡിസംബർ 2ന് ഓൺലൈൻ സിറ്റിംഗിൽ ഹാജരാവുകയും വേണം.മേയർ സത്യപ്രതിജ്ഞാലംഘനം നടത്തിയെന്ന് ചൂണ്ടിക്കാട്ടി യൂത്ത് കോൺഗ്രസ് നേതാവ് സുധീർ ഷാ പാലോട് നൽകിയ പരാതിയിലാണ് നോട്ടീസ്.
സ്‌പെഷ്യൽ കൗൺസിൽ വിളിച്ചു
കത്ത് വിവാദം ചർച്ച ചെയ്യാൻ കോർപ്പറേഷൻ പ്രത്യേക കൗൺസിൽ യോഗം വിളിച്ചു.ബി.ജെ.പിയിലെ 35 കൗൺസിലർമാർ ആവശ്യപ്പെട്ടതിനെ തുടർന്നാണ് 19ന് വൈകിട്ട് 4ന് യോഗം വിളിച്ചത്. സാധാരണ കൗൺസിൽ യോഗങ്ങൾ വിളിക്കുന്നത് ഉച്ചയ്ക്ക് 2.30നാണ്. വൈകിട്ട് ആറുവരെ ഈ യോഗം നീളാറുണ്ട്. എന്നാൽ യോഗം വിളിച്ചത് വൈകിട്ട് നാലിനായതിനാൽ കേവലം രണ്ട് മണിക്കൂർ മാത്രമാണ് ചർച്ചയ്ക്ക് ലഭിക്കുക. ഇതിനെതിരെ ബി.ജെ.പി രംഗത്തെത്തിയിട്ടുണ്ട്. വിഷയം ചർച്ച ചെയ്യാതെ പെട്ടെന്ന് അവസാനിപ്പിക്കാനുള്ള ഇടതുപക്ഷത്തിന്റെ തന്ത്രമാണിതെന്നാണ് ബി.ജെ.പി സംശയിക്കുന്നത്.
കൗൺസിൽ വിളിക്കാനാവശ്യപ്പെട്ട് ബി.ജെ.പി അംഗങ്ങൾ കത്ത് നൽകിയാൽ സാധാരണയായി വൈകിട്ട് 4ന് തന്നെയാണ് മേയർ യോഗം നിശ്ചയിക്കുന്നത്. ഇതിൽ പലതും, ഇപ്പോൾ ബി.ജെ.പി ആരോപിക്കുന്നതുപോലെ സമയം തികയാതെ അവസാനിപ്പിക്കുകയും ചെയ്യും. വൈകിയെന്ന് ചൂണ്ടിക്കാട്ടി മേയർ തന്നെ കൗൺസിൽ യോഗം അവസാനിപ്പിക്കുകയാണ് രീതി.
സമരം ശക്തമാക്കും
മേയർക്കെതിരെ സമരം ശക്തമാക്കാനുള്ള തീരുമാനത്തിൽ തന്നെയാണ് പ്രതിപക്ഷ കക്ഷികൾ. ഇന്ന് മുതൽ ബി.ജെ.പി കൗൺസിലർമാർ റിലേ നിരാഹാര സത്യഗ്രഹം ആരംഭിക്കും. ബി.ജെ.പി മുൻ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ സമരം ഉദ്ഘാടനം ചെയ്യും. കോർപ്പറേഷനകത്ത് മറ്റ് കൗൺസിലർമാരുടെ സമരവും തുടരും. യു.ഡി.എഫിന്റെ അനിശ്ചിതകാല സമരം പ്രധാന ഗേറ്റിന് പുറത്ത് തുടരുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |