SignIn
Kerala Kaumudi Online
Thursday, 25 April 2024 12.39 AM IST

തൃശൂർ കോർപറേഷനിൽ സി.പി.എം പിൻവാതിൽ നിയമനത്തിലൂടെ 142 പേരെ നിയമിച്ചെന്ന് കോൺഗ്രസ്

1

തൃശൂർ: കോർപറേഷനിൽ സി.പി.എം ഭരണസമിതി പിൻവാതിലിലൂടെ 142 പേരെ ജീവനക്കാരായി നിയമിച്ചെന്ന് ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ. അടിസ്ഥാനയോഗ്യത പോലുമില്ലാത്ത പാർട്ടിക്കാരെ മാനദണ്ഡമൊന്നുമില്ലാതെയാണ് തിരുകിക്കയറ്റിയത്. തിരുവനന്തപുരം നഗരസഭയിൽ നടന്നത് മാസങ്ങൾക്കു മുമ്പ് തൃശൂർ നഗരസഭയിലും നടന്നിട്ടുണ്ട്. മേയർക്കും സി.പി.എം നേതാക്കൾക്കുമെതിരെ അനിശ്ചിതകാലപ്രക്ഷോഭത്തിന് കോൺഗ്രസ് നേതൃത്വം നൽകുമെന്നും ജോസ് വള്ളൂർ അറിയിച്ചു.

പിൻവാതിൽ നിയമനം, സേവന ഉപനികുതി, മാലിന്യപ്രശ്‌നം തുടങ്ങിയ വിഷയങ്ങളിൽ നടത്തുന്ന സമരത്തിനു മുന്നോടിയായി ശനിയാഴ്ച വൈകിട്ട് കോർപറേഷൻ ഓഫീസിനു മുമ്പിൽ മേയറെ പരസ്യവിചാരണ ചെയ്യും. നഗരപിതാവിനെതിരെ നഗരവിചാരണ എന്ന പേരിലാണ് പ്രതീകാത്മക സമരം. ആരോഗ്യം, കുടിവെള്ളം, വൈദ്യുതി, പൊതുവിഭാഗങ്ങളിലാണ് അനധികൃത നിയമനം. അഭ്യസ്തവിദ്യരായ ലക്ഷക്കണക്കിന് ചെറുപ്പക്കാർ ജോലിക്കു കാത്തുനിൽക്കുമ്പോഴാണ് അനധികൃത നിയമനങ്ങൾ.

തൃശൂർ കോർപറേഷനിൽ ജനങ്ങളെ കൊള്ളയടിക്കുന്ന സേവന ഉപനികുതി ഒഴിവാക്കണം. 2016 മുതൽ കുടിശ്ശികയുടെ പേരിൽ നടത്തുന്ന കൊള്ള അംഗീകരിക്കാൻ കഴിയില്ല. നിയമപരമല്ലാത്ത സേവന ഉപനികുതിയുടെ പേരിൽ വലിയ സംഖ്യയാണ് പിഴിഞ്ഞെടുക്കുന്നത്. അനധികൃതമായി പിരിച്ച തുക ജനങ്ങൾക്ക് തിരിച്ചുനൽകണം. മാലിന്യ സംസ്‌കരണ പദ്ധതി തകർന്നു തരിപ്പണമായി. ശക്തനിലെ മാലിന്യ സംസ്‌കരണ പ്ലാന്റും ഇൻസിനറേറ്ററും ബയോഗ്യാസ് പ്ലാന്റുകളും പൂട്ടി. ശക്തൻ ബസ് സ്റ്റാൻഡിൽ പതിനായിരക്കണക്കിന് ജനങ്ങൾ എത്തുന്ന സ്ഥലത്ത് 1500 ടൺ മാലിന്യമാണ് കുന്നുകൂടി കിടക്കുന്നത്.

മൂന്ന് മന്ത്രിമാരും 12 എം.എൽ.എമാരും ജില്ലാ പഞ്ചായത്തും പ്രാദേശിക ഭരണസംവിധാനങ്ങളും ഇടതുപക്ഷത്തിനു കീഴിലാണ്. കോടികൾ ചെലവാക്കുന്നു എന്നു പറയുകയും ടൺ കണക്കിന് മാലിന്യം നഗരമദ്ധ്യത്തിൽ മലപോലെ കിടക്കുകയും ചെയ്യുമ്പോൾ അഴിമതി പകൽ പോലെ വ്യക്തമാണ്. അഴിമതിക്ക് നേതൃത്വം കൊടുത്ത സി.പി.എം നേതാക്കൾക്കെതിരെ വിജിലൻസ് അന്വേഷണം നടത്തണമെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നേതാവ് രാജൻ പല്ലൻ, ഐ.പി. പോൾ, ജോൺ ഡാനിയേൽ, രാജേന്ദ്രൻ അരങ്ങത്ത്, ഇ.വി. സുനിൽ രാജ് എന്നിവരും പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.