തിരുവനന്തപുരം: വിവാദ പ്രസ്‌താവനകൾക്ക് പിന്നാലെ കെ പി സി സി അദ്ധ്യക്ഷസ്ഥാനത്ത് നിന്ന് മാറാൻ സന്നദ്ധത അറിയിച്ച് കെ സുധാകരൻ. ഇത് സംബന്ധിച്ച് രാഹുൽ ഗാന്ധിയ്ക്ക് കത്തയച്ചതായാണ് വിവരം. ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് സ്ഥാനം ഒഴിയാൻ തയ്യാറാകുന്നതെന്നാണ് കത്തിൽ സൂചിപ്പിച്ചിരിക്കുന്നത്. രണ്ടുദിവസം മുൻപാണ് കത്ത് നൽകിയതെന്നാണ് സൂചന.
കെ പി സി സിയും പ്രതിപക്ഷവും ഒന്നിച്ചുപോകുന്നില്ലെന്നും കത്തിൽ സുധാകരൻ വ്യക്തമാക്കുന്നു. പ്രതിപക്ഷ നേതാവിൽ നിന്ന് പിന്തുണ ലഭിക്കുന്നില്ലെന്നും കത്തിൽ സുധാകരൻ പറയുന്നു. അതേസമയം, കത്തുമായി ബന്ധപ്പെട്ട് ഹൈക്കമാൻഡ് തീരുമാനം എടുത്തിട്ടില്ലെന്നാണ് വിവരം.
കണ്ണൂരിലെ നവോത്ഥാന സദസിൽവച്ച് കെ സുധാകരൻ നടത്തിയ പരാമർശം ഏറെ വിവാദങ്ങൾക്ക് കാരണമായിരുന്നു. ആർ എസ് എസ് നേതാവായ ശ്യാമപ്രസാദ് മുഖർജിയെ മന്ത്രിയാക്കിക്കൊണ്ട് നെഹ്റു വർഗീയ ഫാസിസത്തോട് സന്ധിചെയ്യാൻ തയ്യാറായെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. സംഭവം വിവാദമായതോടെ നാക്കുപിഴയാണെന്ന് സുധാകരൻ വിശദീകരണം നൽകുകയും ചെയ്തു.
സുധാകരന്റെ പരാമർശങ്ങൾക്ക് പിന്നാലെ പ്രതിപക്ഷ നേതാവ് വി ഡി സതീശനും കെ മുരളീധരനും ലീഗ് നേതാക്കളും അടക്കം അതൃപ്‌തി അറിയിച്ചിരുന്നു. സുധാകരന്റെ പരാമർശം ഗൗരവതരമെന്നാണ് വി ഡി സതീശൻ പറഞ്ഞത്. വിവാദ പരാമർശത്തെക്കുറിച്ച് വിശദമായി അന്വേഷിക്കും. കെ പി സി സി അദ്ധ്യക്ഷന്റെ ഭാഗത്ത് നിന്ന് തുടർച്ചയായി ഇത്തരം പരാമർശങ്ങളുണ്ടാകുന്നുവെന്ന് പരാതി കിട്ടിയിട്ടുണ്ട്. പരാമർശത്തിൽ എതിർപ്പുയർത്തിയ ഘടകകക്ഷികളുമായി സംസാരിക്കും. മതേതര നിലപാടുകളിൽ വെള്ളം ചേർക്കുന്ന സമീപനം കോൺഗ്രസിലുണ്ടാകില്ലെന്നും സതീശൻ വ്യക്തമാക്കിയിരുന്നു.
കെ സുധാകരന്റെ ആർ എസ് എസ് അനുകൂല പരാമർശം തിരുത്തണമെന്നാണ് കെ മുരളീധരൻ പ്രതികരിച്ചത്. ഖേദ പ്രകടനം കൊണ്ടായില്ലെന്നും ലീഗിനെ അടക്കം വിശ്വാസത്തിലെടുത്തുള്ള തിരുത്തൽ വേണമെന്നും മുരളീധരൻ ആവശ്യപ്പെട്ടിരുന്നു. നെഹ്റു ഒരിക്കലും ആർ എസ് എസിനോട് സന്ധി ചെയ്തിട്ടില്ല. ആർ എസ് എസ് പ്രവർത്തനവും ഭാരതീയ ജനസംഖം രൂപീകരിച്ചതും മുതൽ ശ്യാമപ്രസാദ് മുഖർജിയെ നെഹ്റു മുഖ്യധാരയിൽ നിന്ന് മാറ്റി നിർത്തി. മുഖർജിയെ അറസ്റ്റ് ചെയ്യിച്ചതും നെഹ്റുവാണ്. അങ്ങനെയിരിക്കെ ഇത്തരമൊരു പ്രസ്താവന കോൺഗ്രസിലേക്ക് തിരിച്ചുവന്നുകൊണ്ടിരിക്കുന്ന ന്യൂനപക്ഷങ്ങളെ ആകുലരാക്കിയിട്ടുണ്ട്. അതിനാൽ ഈ പ്രസ്താവന കോൺഗ്രസിനും ക്ഷീണമാണെന്നായിരുന്നു കെ മുരളീധരൻ പറഞ്ഞത്.
കെ സുധാകരൻ നടത്തിയ ആർ എസ് എസ്- നെഹ്‌റു പ്രസ്താവന കോൺഗ്രസിന്റെ ചരിത്രത്തിന് വിരുദ്ധമാണെന്നായിരുന്നു മുസ്‌ലീം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി ഇൻ ചാർജ് പി എം എ സലാം പറഞ്ഞത്. അംഗീകരിക്കാൻ കഴിയാത്ത പ്രസ്താവനയാണ് കെ സുധാകരൻ നടത്തിയതെന്നും പി എം എ സലാം കുറ്റപ്പെടുത്തിയിരുന്നു. ബി ജെ പിയുമായി സഖ്യമുണ്ടാക്കാത്ത പാർട്ടിയാണ് കോൺഗ്രസ്. ഇക്കാരണത്താലാണ് മുസ്‌ലീം ലീഗ് കോൺഗ്രസിനൊപ്പം തുടരുന്നത്. കോൺഗ്രസിൽ നിന്ന് ഇത്തരം പ്രസ്താവനകൾ ഉണ്ടാവുന്നത് ലീഗ് നിസാരമായി കാണുന്നില്ല. ഇത്തരത്തിലെ പ്രസ്താവനകൾ കോൺഗ്രസിന്റെ ചരിത്രത്തെ കളങ്കപ്പെടുത്തുന്നതാണെന്നും പി എം എ സലാം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |