തിരുവനന്തപുരം: ഗവർണർക്കെതിരായ രാഷ്ട്രീയസമരത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം സംഘടിപ്പിച്ച രാജ്ഭവൻ മാർച്ചിൽ ഇടതുമുന്നണി കൺവീനർ ഇ പി ജയരാജൻ പങ്കെടുക്കാത്തത് ചർച്ചയായിരുന്നു. അതിനിടെ ആരോഗ്യപ്രശ്നങ്ങൾ കാരണമാണ് പരിപാടിയിൽ പങ്കെടുക്കാത്തതെന്ന വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഇ പി ജയരാജൻ.
പരിപാടിയിൽ പങ്കെടുക്കാൻ കഴിയില്ലെന്ന വിവരം പാർട്ടിയെ അറിയിച്ച് മുൻകൂർ അവധി എടുത്തിരുന്നു. കൊവിഡിന് പിന്നാലെ ചില ആരോഗ്യപ്രശ്നങ്ങൾ അലട്ടുന്നുണ്ട്. അസുഖങ്ങൾ കൂടി. ഉപകരണങ്ങളുടെ സഹായത്തോടെയാണ് ഉറങ്ങുന്നത്. അലോപ്പതിയും ആയുർവേദവും ചേർന്നുള്ള ചികിത്സയിലാണ്. മൂന്ന് ആഴ്ചയോളം ആശുപത്രിയിലായിരുന്നു. ഇക്കാര്യം മാദ്ധ്യമങ്ങളെ അറിയിക്കേണ്ടെന്ന് താൻ തന്നെയാണ് പറഞ്ഞത്. ആശുപത്രിയിൽ നിന്ന് നേരത്തെ നിശ്ചയിച്ചിരുന്ന പരിപാടികളിൽ പങ്കെടുത്തത് ആരോഗ്യസ്ഥിതി വഷളാക്കി. തുടർന്ന് സ്വയം നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയായിരുന്നെന്നും ഇ പി ജയരാജൻ പറഞ്ഞു.
ഇടതുമുന്നണിയുടെ പിന്തുണയോടെ ഉന്നത വിദ്യാഭ്യാസ സംരക്ഷണസമിതി സംഘടിപ്പിച്ച മാർച്ചിനെക്കുറിച്ച് ഇടതുമുന്നണി യോഗം നേരത്തേ തീരുമാനിച്ചിരുന്നതാണ്. മാർച്ചിൽ വേദിയുടെ മുൻനിരയിൽ കൺവീനർക്കായി ഇരിപ്പിടവും ഒരുക്കിയിരുന്നു. അദ്ദേഹം പങ്കെടുക്കുമെന്നായിരുന്നു അറിയിച്ചിരുന്നതും. എന്നാൽ പരിപാടിയിൽ ഇ പി ജയരാജന്റെ അസാന്നിദ്ധ്യം ശ്രദ്ധ നേടുകയായിരുന്നു. പാർട്ടിയുടെയും സർക്കാരിന്റെയും പ്രവർത്തനങ്ങളിൽ അദ്ദേഹത്തിന് അസംതൃപ്തിയുണ്ടെന്ന ആരോപണവും ഉയർന്നിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |