SignIn
Kerala Kaumudi Online
Thursday, 25 April 2024 6.26 AM IST

പുണ്യദർശനത്തിനൊരുങ്ങി വൈക്കം.

ashtami

വൈക്കം: വൈക്കത്തിന് ഇന്ന് അഷ്ടമിയുടെ സുകൃത ദർശനം. കാർത്തിക മാസത്തിലെ കൃഷ്ണപക്ഷത്തിലെ അഷ്ടമി നാളിന്റെ അന്ത്യയാമങ്ങളിൽ വ്യാഘ്രപാദ മഹർഷിക്ക് ശ്രീപരമേശ്വരൻ പാർവതീ സമേതനായി ദർശനം നൽകിയെന്ന വിശ്വാസത്തിലധിഷ്ഠിതമാണ് അഷ്ടമി ദർശനം. ത്രേതായുഗത്തിലായിരുന്നു ഇത്. ആ ധന്യ മുഹൂർത്തത്തിന്റെ ഓർമ്മകളിൽ വ്യാഘ്രപാദപുരി ഭക്തിസാന്ദ്രമാകും.

അഷ്ടമിദർശനം പുലർച്ചെ 4.30 മുതലാണ്. തുടർന്ന്‌ അന്നദാനപ്രഭുവായ പെരുംതൃക്കോവിലപ്പന്റെ സന്നിധിയിൽ പ്രാതൽ സദ്യ നടക്കും. അത്താഴക്കഞ്ഞിയുമുണ്ടാവും. രാത്രിയിലാണ്‌ അഷ്ടമി വിളക്ക്‌. രാത്രി 11ന് ഉദയനാപുരത്തപ്പന്റെ വരവോടെ അഷ്‌ടമിവിളക്കിന്റെ ആർഭാടപൂർണ്ണമായ ചടങ്ങുകൾക്ക്‌ തുടക്കമാകും. താരകാസുരനെ നിഗ്രഹിച്ച്‌ വിജയശ്രീലാളിതനായി എത്തുന്ന ദേവസേനാപതിയും മകനുമായ ഉദയനാപുരത്തപ്പനെ അച്ഛനായ വൈക്കത്തപ്പൻ സ്വീകരിക്കുന്നതാണ്‌ അഷ്‌ടമിവിളക്കിന്‌ പിന്നിലെ ഐതീഹ്യം. ദേശാധിപതിയായ മഹാദേവരുടെ സന്നിധിയിൽ നടക്കുന്ന പിതൃപുത്ര സംഗമത്തിന്‌ സാക്ഷിയാകാൻ ദേശത്തെ ഇതരക്ഷേത്രങ്ങളിൽ നിന്നുളള ദേവീദേവന്മാരുമെത്തും. കൂട്ടുമ്മേൽ ഭഗവതിയോടൊപ്പം എഴുന്നളളിയെത്തുന്ന ദേവസേനാപതിയെ വലിയകവല മുതൽ വടക്കേഗോപുരം വരെ നിലവിളക്കുകൾ നിരത്തി പുഷ്‌പവൃഷ്‌ടിയോടെയാണ്‌ പൗരാവലി എതിരേൽക്കുക. ഈ സമയം വൈക്കത്തപ്പൻ പുത്രന്റെ വരവുംകാത്ത്‌ വാദ്യമേളങ്ങളുടെ അകമ്പടിയില്ലാതെ ആകുലചിത്തനായി ക്ഷേത്രത്തിന്റെ കിഴക്കേ ആനക്കൊട്ടിലിൽ നിൽപ്പുണ്ടാവും. ക്ഷേത്രത്തിൽ പ്രവേശിച്ച്‌ തന്റെ സമീപത്തെത്തുന്ന പുത്രനെ വൈക്കത്തപ്പൻ സ്വന്തം സ്ഥാനം നൽകി ആദരിക്കും. ദേവീദേവന്മാർ അച്ഛന്റേയും മകന്റേയും ഇരുവശങ്ങളിലുമായി അണിനിരക്കും. ദേശദേവതയായ മൂത്തേടത്തുകാവ്‌ ഭഗവതി, ഇണ്ടംതുരുത്തി ഭഗവതി, കിഴക്കുംകാവ്‌ ഭഗവതി, പുഴവായിക്കുളങ്ങര മഹാവിഷ്‌ണു, ആറാട്ടുകുളങ്ങര ഭഗവതി, ശ്രീനാരായണപുരം മഹാവിഷ്‌ണു, ഗോവിന്ദപുരം ശ്രീകൃഷ്‌ണൻ, തിരുമണിവെങ്കിടപുരം ശ്രീരാമസ്വാമി, നീണ്ടൂർ ശാസ്‌താവ്‌ എന്നിവരാണ്‌ ദേവസംഗമത്തിൽ അണിനിരക്കുന്ന ദേവീദേവന്മാർ. തുടർന്ന് ആദ്യ കാണിക്ക സമർപ്പിക്കാൻ കറുകയിൽ കൈമൾ പല്ലക്കിലെത്തും. കൈമൾ കാണിക്ക അർപ്പിക്കുന്നതോടെ വലിയ കാണിക്ക ആരംഭിക്കും. പിന്നെ ഭക്തജനങ്ങളുടെ ഊഴമാണ്‌. വിളക്കിനുശേഷം വിടപറയൽ ചടങ്ങ്‌ നടക്കും. പ്രാപഞ്ചികമായ വൈകാരികഭാവങ്ങൾ നിറഞ്ഞുനിൽക്കുന്ന ചടങ്ങാണിത്‌. അച്ഛനും മകനും വിടപറയുമ്പോൾ പരിസരം ശോകമൂകമാകും. ദുഃഖകണ്ഡാര രാഗമാണ്‌ അപ്പോൾ നാദസ്വരത്തിലൂടെ ഒഴുകുക. 18ന് വൈകിട്ടാണ്‌ ആറാട്ട്‌.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM, ASHTAMI
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.