കണ്ണൂർ: വിവാദ പ്രസ്താവനയെ തുടർന്ന് പാർട്ടിയിൽ ഒറ്റപ്പെട്ട കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന് പൂർണ പിന്തുണയുമായി കണ്ണൂർ ജില്ല കോൺഗ്രസ് കമ്മിറ്റി. കണ്ണൂരിൽ കെ.സുധാകരൻ നടത്തിയ ആർ.എസ്.എസ് അനുകൂല പ്രസ്താവനകൾക്കെതിരെ പാർട്ടിയിൽ പ്രതിഷേധം രൂക്ഷമായ സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ സ്വന്തം നാടായ കണ്ണൂരിൽ നിന്ന് പാർട്ടിയുടെ പിന്തുണ.
വർഗീയ, രാഷ്ട്രീയ ഫാസിസത്തെ എക്കാലവും എതിർത്തിട്ടുള്ള ശക്തമായ നിലപാട് സ്വീകരിക്കുന്ന സുധാകരനെ ഒറ്റപ്പെടുത്തി വേട്ടയാടാമെന്ന് ആരും കരുതേണ്ടെന്ന് ഡി.സി.സി പ്രസിഡന്റ് മാർട്ടിൻ ജോർജ്ജ് പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.ജില്ല കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച നവോത്ഥാന സദസിൽ കെ.സുധാകരൻ പ്രസംഗിച്ചത് എന്താണെന്ന് എല്ലാവർക്കും ബോദ്ധ്യപ്പെട്ടതാണ്. അതൊരിക്കലും ആർ.എസ്.എസിനെ വെള്ളപൂശിയുള്ള പ്രസംഗമായിരുന്നില്ല. വർഗീയ ഫാസിസ്റ്റ് സംഘടനയായി തന്നെയാണ് ആർ.എസ്.എസിനെ അദ്ദേഹം വിശേഷിപ്പിച്ചത്. രാഷ്ട്രീയ എതിരാളികൾക്കു പോലും ഇടം നൽകി ജനാധിപത്യത്തിന്റെ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാൻ ജവഹർലാൽ നെഹ്‌റു തയ്യാറായെന്ന ചരിത്ര സത്യം തുറന്നു പറഞ്ഞതിനെ മറ്റൊരു തരത്തിൽ വ്യാഖ്യാനം ചെയ്ത് കെ.സുധാകരന് മേൽ സംഘ് പരിവാർ ചാപ്പ കുത്താൻ ശ്രമിക്കുന്നത് ബോധപൂർവമാണെന്ന് മാർട്ടിൻ ജോർജ്ജ് പറഞ്ഞു.
പിണറായി സർക്കാർ നേരിടുന്ന അഴിമതിയും ബന്ധുനിയമനവും സ്വജനപക്ഷപാതം ഉൾപ്പെടെയുള്ള ഗുരുതരമായ ആരോപണങ്ങളിൽ നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള ഇത്തരം ആസൂത്രിത നീക്കങ്ങൾക്കെതിരെ ജാഗ്രത പുലർത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |