ആലപ്പുഴ: നിയമനങ്ങളുമായി ബന്ധപ്പെട്ട് സത്യവിരുദ്ധമായ ആരോപണങ്ങളാണ് കയർഫെഡിനെതിരെ ചില കേന്ദ്രങ്ങൾ നടത്തുന്നതെന്ന് പ്രസിഡന്റ് അഡ്വ.എൻ.സായികുമാർ പറഞ്ഞു. അഡ്മിനിസ്‌ട്രേറ്റിവ് കമ്മിറ്റിയുടെ പരിശ്രമം മൂലമാണ് റിക്രൂട്ട്‌മെന്റ് റൂളിന് അംഗീകാരം ലഭിച്ചത്. മുമ്പുണ്ടായിരുന്ന യു.ഡി.എഫ് ഭരണസമിതി റിക്രൂട്ട്‌മെന്റ് റൂളിന് അംഗീകാരം ലഭിക്കുന്നതിനായി ഒരു പരിശ്രമവും നടത്തിയിരുന്നില്ല. യു.ഡി.എഫ് ഭരണകാലത്ത് താത്കാലികമായി ജീവനക്കാരെ നേരിട്ട് നിയമിക്കുകയാണ് ചെയ്തത്. എൽ.ഡി.എഫ് ഭരണസമിതി അധികാരത്തിൽ വന്ന ശേഷം പി.എസ്.സി വഴി നിയമനം നടത്തേണ്ട തസ്തികകളിലെ ഒഴിവുകൾ മുഴുവൻ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്തു. പല തസ്തികകളിലേക്കും പി.എസ്.സി നൽകിയ ലിസ്റ്റിൽ നിന്നു നിയമനം നൽകി. പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്ത ഒഴിവുകളിൽ നിയമനത്തിന് കാലതാമസം നേരിട്ടതിനാൽ ജീവനക്കാരുടെ കുറവ് കാരണം ഭരണ സ്തംഭനം ഉണ്ടാകുന്നത് ഒഴിവാക്കാൻ വേണ്ടിയാണ് സർക്കാർ സ്ഥാപനമായ കിറ്റ്‌കോ എഴുത്തുപരീക്ഷയും ഇന്റർവ്യൂവും നടത്തി കരാർ അടിസ്ഥാനത്തിൽ അത്യാവശ്യം വേണ്ട മാനേജീരിയൽ തസ്തികകളിലേക്കും എൽ.ഡി.സി തസ്തികയിലേക്കും നിയമനം നടത്തിയത്.
യാതൊരു താത്പര്യത്തിന്റെയും അടിസ്ഥാനത്തിലായിരുന്നില്ല ഈ നിയമനങ്ങൾ. പി.എസ്.സി ലിസ്റ്റിൽ നിന്ന് ഉദ്യോഗാർത്ഥികളെ ലഭിക്കുന്ന മുറയ്ക്ക് കരാർ നിയമനം ലഭിച്ച ജീവനക്കാരെ പിരിച്ചുവിടുന്നുമുണ്ട്. തിരഞ്ഞെടുപ്പടുത്തിരിക്കെ ഉയർന്ന അടിസ്ഥാന രഹിതമായ ആരോപണങ്ങളെ തള്ളിക്കളയണമെന്ന് പ്രസിഡന്റ് ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |