പത്തനംതിട്ട : ആകാശവാണിയുടെ എഫ്.എം റേഡിയോ മണ്ണാറമലയിൽ നിന്ന് പ്രക്ഷേപണം ആരംഭിച്ചു. പ്രക്ഷേപണം വൈകിയത് സംബന്ധിച്ച് കഴിഞ്ഞ ഒക്ടോബർ നാലിന് കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു. പരീക്ഷണാടിസ്ഥാനത്തിലാണ് നിലവിൽ പ്രക്ഷേപണം തുടങ്ങിയിരിക്കുന്നത്. തിരുവനന്തപുരത്ത് നിന്നുള്ള മലയാളം പരിപാടിയാണ് ഇപ്പോൾ ലഭിക്കുക. മണ്ണാറമല ദൂരദർശൻ റിലേകേന്ദ്രം പ്രവർത്തനം നിറുത്തിയതോടെ എഫ്.എം ആരംഭിക്കാൻ നീക്കം നടത്തുകയായിരുന്നു. ഡിസംബറോടെ പൂർണനിലയയിൽ പ്രക്ഷേപണം നടത്താൻ സാധിക്കുമെന്നാണ് അധികൃതർ പറയുന്നത്.
കേന്ദ്രത്തിൽ നിന്ന് 15കിലോമീറ്റർ ചുറ്റളവിൽ എഫ്.എം പരിപാടികൾ ലഭ്യമാകും. വാഹനങ്ങളിലെ റേഡിയോ വഴിയും പരിപാടികൾ ആസ്വദിക്കാം.
പത്തനംതിട്ട കേന്ദ്രമാക്കി എഫ്.എം റേഡിയാേ പ്രക്ഷേപണം നടത്തുന്നില്ല. മലയോരമായതിനാൽ പത്തനംതിട്ടയിൽ പ്രസരണം എല്ലായിടത്തും ഒരുപോലെ ലഭിക്കുക ബുദ്ധിമുട്ടാണ്. പത്തനംതിട്ട എഫ്.എം 100 വാട്ട്‌സ് പ്രസരണശേഷിയുള്ളതായിരിക്കും. സ്റ്റുഡിയോ ഇല്ലാത്തതിനാൽ തിരുവനന്തപുരത്തെയോ ഡൽഹിയിലെയോ എഫ്.എം സ്റ്റേഷനുകളിൽ നിന്നുള്ള പരിപാടികളായിരിക്കും ഇവിടെ ലഭിക്കുക.
മണ്ണാറമലയിൽ 32 വർഷമായി പ്രവർത്തിച്ചിരുന്ന ദൂരദർശൻ റിലേകേന്ദ്രം കഴിഞ്ഞ നവംബറിലാണ് പ്രവർത്തനം നിറുത്തിയത്. ആന്റിന വഴിയുള്ള ഭൂതല സംപ്രേഷണങ്ങൾ കാലഹരണപ്പെട്ടതിനാലാണ് ദൂരദർശൻ സംപ്രേഷണം നിലയ്ക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |