കൊല്ലം: മാസത്തിൽ നാലുതവണ എണ്ണണമെന്ന ഹൈക്കോടതി നിർദ്ദേശം അഡ്വക്കേറ്റ് കമ്മിഷൻ പാലിക്കാത്തതിനെ തുടർന്ന് ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിലെ മേൽക്കൂരയില്ലാത്ത വിവിധ കാണിക് ക വഞ്ചികളിലെ കാൽക്കോടിയോളം രൂപയുടെ നോട്ടുകൾ മഴ നനഞ്ഞും മറ്റും ഉപയോഗിക്കാനാവാത്ത വിധം നശിച്ചു. ബാങ്കിൽ മാറാൻ കഴിയാത്ത നോട്ടുകൾ ക്ഷേത്ര അന്നദാന മന്ദിരത്തിന്റെ മൂലയിൽ ചാക്കിൽക്കെട്ടി സൂക്ഷിച്ചിരിക്കുകയാണ്. ഏറെയും രണ്ടായിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകൾ.
ക്ഷേത്രത്തിലെ കിഴക്ക്, പടിഞ്ഞാറ് ആൽത്തറകളിലെ വരുമാനം പങ്കിടുന്നതിനെച്ചൊല്ലി ക്ഷേത്ര സ്ഥാനികളും ഭരണസമിതിയും തമ്മിലുണ്ടായ തർക്കത്തെ തുടർന്നാണ് കാണിക്കപ്പണം എണ്ണാൻ ഹൈക്കോടതി 2014ൽ അഡ്വക്കേറ്റ് കമ്മിഷനെ നിയോഗിച്ചത്. മാസത്തിൽ നാല് തവണ കാണിക്ക വഞ്ചികൾ തുറന്ന് എണ്ണണമെന്നും കിഴക്ക്, പടിഞ്ഞാറ് ആൽത്തറകളിലെ വരുമാനത്തിന്റെ പകുതി പ്രത്യേകം ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കണം എന്നുമായിരുന്നു നിർദ്ദേശം.
കാണിക്ക വഞ്ചികൾക്ക് മേൽക്കൂര ഇല്ലാത്തതിനാലാണ് നിശ്ചിത ഇടവേള തീരുമാനിച്ചത്. ആദ്യകാലത്ത് കൃത്യമായി എത്തിയിരുന്ന കമ്മിഷൻ പിന്നീട് മാസത്തിൽ ഒരു തവണയും തുടർന്ന് അതുപോലും പാലിക്കാത്ത സ്ഥിതിയിലായി. വല്ലപ്പോഴും തുറക്കുമ്പോൾ നോട്ടുകൾ കേടായത് ശ്രദ്ധയിൽപെട്ടിട്ടും അലംഭാവം തുടരുകയാണ്. കഴിഞ്ഞ സാമ്പത്തിക വർഷം മാത്രം ഏഴുലക്ഷത്തോളം രൂപയുടെ നോട്ടുകൾ നശിച്ചതായാണ് വിവരം. ഒരാഴ്ച മുൻപ് തുറന്നപ്പോഴും പതിനായിരക്കണക്കിന് നോട്ടുകൾ നശിച്ചിരുന്നു.
ക്ഷേത്രത്തിൽ വൃശ്ചികോത്സവം ആരംഭിക്കുന്ന ഇന്ന് മുതൽ ആയിരങ്ങളാകും ദിവസേന എത്തുക. എന്നിട്ടും കൃത്യമായ ഇടവേളകളിൽ കാണിക്ക വഞ്ചികൾ തുറന്ന് എണ്ണാനുള്ള ക്രമീകരണം അഡ്വക്കേറ്റ് കമ്മിഷൻ ഏർപ്പെടുത്താത്തതിൽ പ്രതിഷേധം ഉയരുന്നുണ്ട്. നശിച്ചുപോയ കാണിക്കത്തുക കമ്മിഷനിൽ നിന്ന് ഈടാക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
മുടങ്ങാതെ വേതനം
കാണിക്കപ്പണം എണ്ണുന്നതിൽ അലംഭാവം തുടരുകയാണെങ്കിലും അഡ്വക്കേറ്റ് കമ്മിഷന് ഹൈക്കോടതി നിശ്ചയിച്ച മാസം 40,000 രൂപയുടെ വേതനം കൃത്യമായി ക്ഷേത്രത്തിൽ നിന്ന് നൽകുന്നുണ്ട്. നേരത്തെ 25,000 രൂപയായിരുന്നതാണ് ഘട്ടംഘട്ടമായി ഉയർത്തിയത്. ഓരോ തവണ എറണാകുളത്തുനിന്ന് വന്നുപോകുന്നതിന് 5000 രൂപ യാത്രാ ബത്തയുമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |