കൊച്ചി: കാട്ടാക്കട ട്രാൻ. ഡിപ്പോയിൽ കൺസെഷൻ കാർഡ് പുതുക്കാനെത്തിയ അച്ഛനെയും മകളെയും മർദ്ദിച്ച കേസിൽ പ്രതികളായ ആര്യനാട് ഡിപ്പോയിലെ സ്റ്റേഷൻ മാസ്റ്റർ എ. മുഹമ്മദ് ഷെരീഫ്, കണ്ടക്ടർ എൻ. അനിൽകുമാർ, ക്ളാർക്ക് മിലൻ ഡോറിച്ച് എന്നിവർക്ക് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. കഴിഞ്ഞ സെപ്തംബർ 20ലെ സംഭവത്തിൽ സ്ത്രീത്വത്തെ അപമാനിച്ചതടക്കമുള്ള കുറ്റങ്ങൾ ചുമത്തിയാണ് പൊലീസ് കേസെടുത്തത്. പ്രതികൾക്ക് മുൻകൂർ ജാമ്യം നൽകുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. സംഭവത്തിന്റെ വീഡിയോ വൈറലാവുകയും ജനവികാരം ഉയരുകയും ചെയ്തെങ്കിലും കോടതിക്ക് അത്തരം വൈകാരികതയ്ക്ക് കീഴ്‌പ്പെടാനാവില്ലെന്ന് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് വ്യക്തമാക്കി. പ്രതികളുടെ നടപടി എതിർക്കപ്പെടേണ്ടതാണെങ്കിലും കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതില്ലെന്ന് വിലയിരുത്തിയാണ് മുൻകൂർ ജാമ്യം അനുവദിച്ചത്. ഒളിവിൽ കഴിയുന്ന പ്രതികൾ അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നും അറസ്റ്റ് ചെയ്താൽ 50,000 രൂപയുടെ ബോണ്ടും തുല്യ തുകയ്ക്കുള്ള രണ്ട് ആൾജാമ്യവും വ്യവസ്ഥ ചെയ്ത് മോചിപ്പിക്കണമെന്നും ഉത്തരവിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |