SignIn
Kerala Kaumudi Online
Tuesday, 16 April 2024 12.05 PM IST

ഓപ്പറേഷൻ പഞ്ചികിരൺ : 76 സബ് രജിസ്ട്രാർ ഓഫീസുകളിൽ നിന്ന് പണവും മദ്യക്കുപ്പിയും പിടിച്ചു

bribe

തിരുവനന്തപുരം: ഉദ്യോഗസ്ഥർ ആധാരമെഴുത്തുകാർ മുഖേന കൈക്കൂലി വാങ്ങുന്നത് കണ്ടെത്താൻ 76 സബ് രജിസ്ട്രാർ ഓഫീസുകളിൽ ഓപ്പറേഷൻ പഞ്ചികിരൺ എന്ന പേരിൽ നടന്ന വിജിലൻസിന്റെ മിന്നൽ റെയ്ഡിൽ നിരവധി ക്രമക്കേടുകൾ കണ്ടെത്തി. മുദ്രപത്രത്തിന്റെ വില, എഴുത്തു കൂലി, ഉദ്യോഗസ്ഥർക്കുള്ള കൈക്കൂലി എന്നിവ ആധാരമെഴുത്തുകാർ വാങ്ങി ഓഫീസുകളുടെ പ്രവർത്തന സമയം കഴിയുന്നതിന് തൊട്ടുമുമ്പ് രജിസ്ട്രേഷൻ നടത്തുന്നുവെന്ന വിവരത്തെ തുടർന്നായിരുന്നു റെയ്ഡ്.

ക്രമക്കേടുകൾ ഇങ്ങനെ:- മലപ്പുറം വേങ്ങര സബ് രജിസ്ട്രാർ ഓഫീസിൽ വൈകിട്ട് അഞ്ചിനെത്തിയ ഏജന്റിന്റെ പക്കൽ നിന്നും 30,000 രൂപയും, കോഴിക്കോട് ചാത്തമംഗലത്ത് ഏജന്റിൽ നിന്ന് 2,1000 രൂപയും, കാസർകോട്ട് രണ്ട് ഏജന്റുമാരിൽ നിന്ന് 11,300 രൂപയും വിജിലൻസ് പിടിച്ചെടുത്തു.

റാന്നി സബ് രജിസ്ട്രാർ ഓഫീസിലെ റെക്കാഡ്‌ റൂമിൽ നിന്ന് ബുക്കുകൾക്കിടയിൽ ഒളിപ്പിച്ചനിലയിൽ 6,740 രൂപയും മട്ടാഞ്ചേരി സബ് രജിസ്ട്രാർ ഓഫീസിലെ റെക്കാഡ്‌ റൂമിൽ നിന്ന് 6240 രൂപയും ഒരു കുപ്പി വിദേശ മദ്യവും പിടികൂടി. ആലപ്പുഴയിൽ 4,000 രൂപയും, കോട്ടയം പാമ്പാടി റെക്കാഡ്‌ റൂമിൽ നിന്ന് 3,650 രൂപയും , പാലക്കാട് തൃത്താലയിൽ നിന്ന് 1,880 രൂപയും, പെരുമ്പാവൂർ സബ് രജിസ്ട്രാർ ഓഫീസിലെ റെക്കാഡ്‌ റൂമിൽ നിന്ന് 1,420 രൂപയും തൃശൂർ മതിലകത്തുനിന്ന് 1,210രൂപയും, പത്തനംതിട്ട സബ് രജിസ്ട്രാർ ഓഫീസിൽ നിന്ന് 1,300 രൂപയും, കോന്നിയിൽ നിന്ന് 1,000 രൂപയും കണ്ടെത്തി.

കോഴിക്കോട് ഫറൂക്ക് സബ് രജിസ്ട്രാർ ഓഫീസറുടെ കൈവശം കണക്കിൽപ്പെടാത്ത 23500 രൂപയും, ചാത്തമംഗലം സബ് രജിസ്ട്രാറിൽ നിന്ന് കണക്കിൽപ്പെടാത്ത 5,060 രൂപയും അറ്റൻഡറുടെ കൈയിൽ നിന്ന് 1,450 രൂപയും, പിറവം സബ് രജിസ്ട്രാർ ഓഫീസിൽ നിന്ന് 1640 രൂപയും റാന്നി സബ് രജിസ്ട്രാർ ഓഫീസിന്റെ തറയിൽ നിന്ന് 2420 രൂപയും കണ്ടെത്തി. ആലപ്പുഴ സബ് രജിസ്ട്രാർ വിജിലൻസിനെ കണ്ട് പുറത്തേക്ക് വലിച്ചെറിഞ്ഞ 1,000 രൂപയും, ക്യാബിനിൽ നിന്ന് കണക്കിൽപ്പെടാത്ത 4,000 രൂപയും കണ്ടെത്തി. മലപ്പുറം മേലാറ്റൂർ സബ് രജിസ്ട്രാർ ഓഫീസിലെ ക്ലാർക്കിന്റെ മേശ വിരിപ്പിന്റെ അടിയിൽ നിന്ന് 3210 രൂപയും ഇടപ്പള്ളി സബ് രജിസ്ട്രാർ ഓഫീസറുടെ മേശവിരിപ്പിൽ നിന്ന് 2,765 രൂപയും, വേങ്ങര സബ് രജിസ്ട്രാർ ഓഫീസറുടെ മേശവിരിപ്പിൽ നിന്ന് 1,500 രൂപയും, പത്തനംതിട്ട ജില്ലയിലെ റാന്നി സബ് രജിസ്ട്രാറുടെ ക്യാമ്പിനിൽ നിന്ന് 1,300 രൂപയും, ഓഫീസ് അറ്റൻഡറിൽ നിന്ന് 1,120 രൂപയും ഏറ്റുമാനൂർ സബ് രജിസ്ട്രാറുടെ ക്യാബിനിൽ നിന്ന് 1,000 രൂപയും, മുരുക്കുംപുഴ സബ് രജിസ്ട്രാർ ഓഫീസറുടെ കമ്പ്യൂട്ടർ കീപാഡിന്റെ അടിയിൽ നിന്ന് 900 രൂപയും, പാലക്കാട് കുമാരനല്ലൂർ സബ് രജിസ്ട്രാറുടെ കൈവശമുണ്ടായിരുന്ന 800 രൂപയും അമ്പലപ്പുഴ സബ് രജിസ്ട്രാർ വിജിലൻസിനെ കണ്ട് പുറത്തേക്ക് വലിച്ചെറിഞ്ഞ 700 രൂപയും കണ്ടെത്തി.

തിരുവനന്തപുരം കാഞ്ഞിരംകുളം സബ് രജിസ്ട്രാർ ഓഫീസിലെ വിശ്രമ മുറിയിൽ നിന്ന് 470 രൂപയും, പത്തനംതിട്ട വെണ്ണിക്കുളം സബ് രജിസ്ട്രാർ ഓഫീസിലെ കമ്പ്യൂട്ടറിന്റെ കീപാഡിന്റെ അടിയിൽ നിന്ന് 600 രൂപയും തെങ്ങമം സബ് രജിസ്ട്രാർ ഓഫീസിലെ ഓഫീസറുടെ മേശവിരിപ്പിൽ നിന്ന് 300 രൂപയും അഞ്ചൽ സബ് രജിസ്ട്രാർ ഓഫീസറുടെ ക്യാബിനിലെ മേശ വിരിപ്പിന്റെ അടിയിൽ നിന്ന് 105 രൂപയും വിജിലൻസ് പിടികൂടി. മിക്ക സബ് രജിസ്ട്രാർ ഓഫീസുകളിലും പതിച്ച ആധാരങ്ങൾ കക്ഷികൾക്ക് നേരിട്ട് കൊടുക്കണമെന്ന നിയമം പാലിക്കാതെ ആധാരമെഴുത്തുകാർ ഒപ്പിട്ട് വാങ്ങിയിരിക്കുന്നതായും വിജിലൻസ് കണ്ടെത്തി.

ഇടപ്പള്ളി സബ് രജിസ്ട്രാർ ഓഫീസിൽ നിന്ന് നോട്ട് നിരോധനത്തിന് മുമ്പുള്ള ആയിരം രൂപയുടെ ഒരു നോട്ടും അഞ്ഞൂറ് രൂപയുടെ രണ്ട് നോട്ടും റെക്കാഡ്‌ റൂമിലെ ബുക്കുകൾക്കിടയിൽ നിന്ന് വിജിലൻസ് കണ്ടെടുത്തു. ഈരാറ്റുപേട്ട സബ് രജിസ്ട്രാർ ഓഫീസിൽ പവർ ഒഫ് അറ്റോർണിക്ക് വേണ്ടിയുള്ള അപേക്ഷയുടെ ഫീസായി 3,150 രൂപ ഈടാക്കുന്നതിന് പകരം 525 രൂപ ഈടാക്കിയതായും കണ്ടെത്തി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BRIBE
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.