ന്യൂഡൽഹി: റിസർവ് ബാങ്ക് ശുപാർശയെ തുടർന്നാണ് നോട്ട് നിരോധിച്ചതെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ വ്യക്തമാക്കി. നോട്ട് നിരോധനം കള്ളപ്പണം ഇല്ലാതാക്കാനുള്ള തുടർച്ചയായ നടപടിയുടെ ഭാഗമായിരുന്നെന്നും കേന്ദ്രത്തിന്റെ സത്യവാങ്മൂലത്തിൽ പറയുന്നു.
റിസർവ് ബാങ്കിന്റെ ശുപാർശയനുസരിച്ച് പാർലമെന്റ് നൽകിയ അധികാരം വിനിയോഗിച്ചാണ് നോട്ട് നിരോധനം നടപ്പാക്കിയത്. നോട്ട് നിരോധനം ചോദ്യം ചെയ്ത് സമർപ്പിച്ച 58 ഹർജികൾ പരിഗണിച്ച ജസ്റ്റിസ് എസ്. അബ്ദുൾ നസീറിന്റെ അദ്ധ്യക്ഷതയിലുള്ള ഭരണഘടന ബെഞ്ച് കഴിഞ്ഞ ഒക്ടോബർ 12ന് വിശദമായ സത്യവാങ്മൂലം സമർപ്പിക്കാൻ കേന്ദ്രസർക്കാരിനും റിസർവ് ബാങ്കിനും നോട്ടീസയച്ചിരുന്നു. ജസ്റ്റിസ് ബി.ആർ. ഗവായ്, ജസ്റ്റിസ് എ.എസ്. ബൊപ്പണ്ണ, ജസ്റ്റിസ് വി. രാമ സുബ്രഹ്മണ്യൻ, ജസ്റ്റിസ് ബി.വി. നാഗരത്ന എന്നിവരാണ് ബെഞ്ചിലെ മറ്റംഗങ്ങൾ. ഒക്ടോബർ 12ന് ഹർജി പരിഗണിച്ചപ്പോൾ കേന്ദ്രസർക്കാർ സമർപ്പിച്ച സത്യവാങ്മൂലത്തിലെ ന്യൂനത മുൻ ധനകാര്യ മന്ത്രി കൂടിയായ പി. ചിദംബരം ചൂണ്ടിക്കാട്ടിയിരുന്നു. തുടർന്നാണ് വിശദമായ സത്യവാങ്മൂലം സമർപ്പിക്കാൻ സുപ്രീം കോടതി നിർദ്ദേശിച്ചത്.
നികുതി വെട്ടിപ്പ് തടയാനും ഡിജിറ്റൽ പണമിടപാട് കൂട്ടാനും
രാജ്യത്തെ നികുതി വെട്ടിപ്പ് തടയാനും ഡിജിറ്റൽ പണമിടപാട് വർദ്ധിപ്പിക്കാനുമുള്ള ശ്രമങ്ങളുടെ ഭാഗമാണ് റിസർവ് ബാങ്കിന്റെ ശുപാർശ അനുസരിച്ചുള്ള നോട്ട് നിരോധനം. രാജ്യത്തെ സാമ്പത്തിക രംഗത്തെ ശക്തിപ്പെടുത്താനുള്ള നടപടികളുടെ ഭാഗമാണിത്.
നടപ്പാക്കാൻ എട്ട് മാസത്തെ ആലോചന
2016 ഫെബ്രുവരിയിൽ കേന്ദ്രസർക്കാരും റിസർവ് ബാങ്ക് ഒഫ് ഇന്ത്യയും നോട്ട് അസാധുവാക്കൽ പദ്ധതിയെക്കുറിച്ച് ആലോചന തുടങ്ങിയിരുന്നു. എട്ട് മാസത്തിന് ശേഷം നവംബറിൽ നടപ്പിലാക്കി. 2010-11 നും 2015-16 നും ഇടയിൽ 500 രൂപ നോട്ടുകളുടെ വിനിമയം 76.4 ശതമാനവും 1000 രൂപ നോട്ടുകളുടെ വിനിമയം 109 ശതമാനവും വർദ്ധിച്ചതാണ് നോട്ട് അസാധുവാക്കാൻ തീരുമാനിച്ച ഒരു ഘടകം. തീവ്രവാദ സംഘടനകൾക്കുള്ള ഫണ്ട്, നികുതി വെട്ടിപ്പ്, കള്ളപ്പണം തുടങ്ങിയ പ്രശ്നങ്ങൾ വ്യാപകമായിരുന്നു. ഈ മേഖല പൂർണമായും ആശ്രയിച്ചിരുന്നത് കറൻസിയെ ആയിരുന്നു. ഇതേത്തുടർന്നാണ് ആർ.ബി.ഐ സെൻട്രൽ ബോർഡ് കേന്ദ്രസർക്കാരിനോട് 500,1000 രൂപ നോട്ടുകൾ അസാധുവാക്കാൻ ശുപാർശ ചെയ്തത്. തുടർന്ന് ഡിജിറ്റൽ പണമിടപാടുകൾ വൻതോതിൽ വർദ്ധിച്ചെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |