സഭാ സമ്മേളനം ഡിസം.5 മുതൽ
തിരുവനന്തപുരം: ഗവർണർ-സർക്കാർ പോര് മുറുകുന്നതിനിടെ, ഗവർണർ ആരിഫ് മുഹമ്മദ് ഖാനെക്കൊണ്ട്
പുതുവർഷത്തെ സർക്കാരിന്റെ നയം വായിപ്പിക്കേണ്ടെന്ന നിലപാടിലേക്ക് സർക്കാർ. സർവകലാശാലകളിലെ ചാൻസലർ പദവിയിൽ നിന്ന് ഗവർണറെ തെറിപ്പിക്കുന്നതിനുള്ള നിയമ നിർമ്മാണമടക്കം ലക്ഷ്യമിട്ട് ഡിസംബർ അഞ്ച് മുതൽ വിളിച്ചു ചേർക്കുന്ന നിയമസഭാ സമ്മേളനം പിരിച്ചു വിടാതെ, ഇടവേള മാത്രം നൽകി ജനുവരിയിൽ തുടരുമെന്നാണ് സൂചന. ജനുവരിയിൽ ബഡ്ജറ്റ് അതരിപ്പിച്ച് മാർച്ച് 31നകം പൂർണ്ണ ബഡ്ജറ്റ് പാസാക്കുന്നതോടെ, നയപ്രഖ്യാപനം അനിവാര്യമല്ലാതാകും.
സഭാ സമ്മേളനം 5 മുതൽ വിളിക്കുന്നതിന് ഗവർണറോട് ശുപാർശ ചെയ്യാൻ മന്ത്രിസഭായോഗം തീരുമാനിച്ചതോടെ, ഗവർണറെ ചാൻസലർ പദവിയിൽ നിന്ന് നീക്കിക്കൊണ്ടുള്ള ഓർഡിനൻസിന് അകാല ചരമമായി. കഴിഞ്ഞയാഴ്ച മന്ത്രിസഭ പാസാക്കി രാജ്ഭവനിലെത്തിച്ച ഓർഡിനൻസ് ഗവർണർ ഇതുവരെ പരിശോധിച്ചിട്ടില്ല.
സംസ്ഥാന ചരിത്രത്തിൽ ഒരിക്കൽ മാത്രമേ ഗവർണറുടെ നയപ്രഖ്യാപനമില്ലാതെ പുതു വർഷ സഭാസമ്മേളനം ആരംഭിച്ചിട്ടുള്ളൂ. നായനാർ മന്ത്രിസഭയുടെ കാലത്ത് 1990ൽ രാംദുലാരി സിൻഹ ഗവർണറായിരിക്കെയാണത്.. ഗവർണർക്ക് പകരം അതത് മേഖലയിലെ അതിപ്രഗത്ഭരെ ഓണററി പദവിയിൽ ചാൻസലറായി നിയോഗിക്കണമെന്നാണ് കഴിഞ്ഞയാഴ്ച പാസാക്കിയ കരട് ഓർഡിനൻസിലെ ശുപാർശ. നിയമസഭയിൽ അവതരിപ്പിക്കുന്ന ഭേദഗതി ബില്ലിൽ, സമാനനിലയിൽ തമിഴ്നാടും, പശ്ചിമബംഗാളും, രാജസ്ഥാനും പാസാക്കിയ ബില്ലുകൾ പഠിച്ച് നിർദ്ദേശങ്ങൾ സമർപ്പിക്കാൻ ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതിയെ ചുമതലപ്പെടുത്തി. ചാൻസലർ പദവിയിൽ ഗവർണറില്ലാത്ത ഗുജറാത്തിലെ നിയമവും പഠിക്കും.
പതിനാല് സർവകലാശാലകളിൽ സമാനസ്വഭാവമുള്ള ഒമ്പതെണ്ണത്തിൽ ഒറ്റ ചാൻസലറാകും. . ചെലവിന് സർവകലാശാലാ ഗ്രാൻഡിൽ നിന്ന് ഫണ്ട് വിനിയോഗിക്കും. കാർഷിക, സാങ്കേതിക, കുസാറ്റ്, ഫിഷറീസ്, ആരോഗ്യ സർവകലാശാലകൾക്ക് അതത് മേഖലകളിലെ വിദഗ്ദ്ധരാകും ചാൻസലർ. സർക്കാരിന് സാമ്പത്തിക ബാദ്ധ്യതയില്ലാത്ത ബിൽ നിയമസഭയിൽ അവതരിപ്പിക്കുന്നതിന് ഗവർണറുടെ മുൻകൂർ അനുമതി വേണ്ട.
അതേസമയം, ബിൽ നിയമസഭ പാസാക്കിയാലും ഗവർണർ അംഗീകരിക്കണമെന്ന കടമ്പ മുന്നിലുണ്ട്. ബിൽ രാഷ്ട്രപതിക്ക് അയയ്ക്കുമെന്ന് ഗവർണർ, വ്യക്തമാക്കിയിട്ടുണ്ട്. കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് തുല്യ പങ്കാളിത്തമുള്ള സർവകലാശാലകളിൽ ചാൻസലർമാരായി രാഷ്ട്രപതിയോ ,ഗവർണറോ വേണമെന്ന ചട്ടഭേദഗതിക്ക് കേന്ദ്രം ഒരുങ്ങുന്നതായി സൂചനയുണ്ട്. അങ്ങനെയെങ്കിൽ സംസ്ഥാനത്തിന്റെ ബിൽ പ്രഹസനമാവും..
നിയമസഭയിൽ ഗവർണർക്കെതിരായ ബിൽ വരുമ്പോൾ പ്രതിപക്ഷത്തെ വെട്ടിലാക്കാമെന്ന കണക്കുകൂട്ടലും ഭരണപക്ഷത്തിനുണ്ട്. ഗവർണറോടുള്ള സമീപനത്തിൽ സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിന്റേതിൽ നിന്ന് ഭിന്ന നിലപാടാണ് മുസ്ലിംലീഗ് പ്രകടമാക്കിയത്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |