തിരുവനന്തപുരം: 'മയക്കുമരുന്നിനെതിരെ ഫുട്‌ബാൾ ലഹരി' എന്ന മുദ്രാവാക്യവുമായി സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന ഗോൾ ചലഞ്ച് കാമ്പെയിന് തുടക്കമായി. സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു. ഫുട്‌ബാൾ ലോകകപ്പ് ആവേശത്തെ മയക്കുമരുന്നിനെതിരെയുള്ള ബോധവത്കരണമാക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. എല്ലാ മലയാളികളും ഗോളടിച്ച് ലോകകപ്പ് ആവേശത്തിന്റെയും മയക്കുമരുന്നിനെതിരെയുള്ള പോരാട്ടത്തിന്റെയും ഭാഗമാകണമെന്ന് മുഖ്യമന്ത്രി ആഹ്വാനം ചെയ്തു.
തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന പരിപാടിയിൽ കായികമന്ത്രി വി. അബ്ദുറഹ്‌മാൻ അദ്ധ്യക്ഷനായി. മന്ത്രി എം.ബി. രാജേഷ്, വി.കെ. പ്രശാന്ത് എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി. സുരേഷ് കുമാർ, സംസ്ഥാന സ്‌പോർട്സ് കൗൺസിൽ അദ്ധ്യക്ഷ ഒളിമ്പ്യൻ മേഴ്സിക്കുട്ടൻ, എക്‌സൈസ് കമ്മീഷണർ എസ്. ആനന്ദകൃഷ്‌ണൻ, അഡീഷണൽ കമ്മീഷണർ ഡി. രാജീവ് എന്നിവരും പങ്കെടുത്തു. മന്ത്രിമാരും വിശിഷ്ടാതിഥികളും സ്‌പോർട്സ് താരങ്ങളും കുട്ടികളും എക്‌സൈസ് ഉദ്യോഗസ്ഥരും പൊതുജനങ്ങളുമെല്ലാം ഗോളടിച്ച് കാമ്പെയിന്റെ ഭാഗമായി. ആദ്യദിനത്തിൽ ഉദ്ഘാടന വേദിയിൽ തന്നെ 1272 ഗോളുകളാണ് ഗോൾ ചലഞ്ചിന്റെ ഭാഗമായി രേഖപ്പെടുത്തിയത്.
എല്ലാ വിദ്യാലയങ്ങളിലും തദ്ദേശ സ്വയം ഭരണ വാർഡുകളിലും പൊതുസ്വകാര്യ ഓഫീസുകളിലും കമ്പനികളിലും ഐ. ടി പാർക്കുകളിലും അയൽക്കൂട്ടങ്ങളിലും പൊതുവിടങ്ങളിലും ഗോൾ ചലഞ്ച് സംഘടിപ്പിക്കും. എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപന വാർഡിലും വിദ്യാലയങ്ങളിലും നവംബർ 17 മുതൽ 25 വരെയാണ് കാമ്പയിൻ. കുടുംബശ്രീ അയൽക്കൂട്ടങ്ങളിൽ നവംബർ 17,18 തീയതികളിൽ ഗോൾ ചലഞ്ച് നടക്കും. സർക്കാർ ഓഫീസുകൾ, സ്വകാര്യ കമ്പനികൾ, ഐടി പാർക്കുകൾ, റസിഡന്റ് അസോസിയേഷനുകൾ എന്നിവിടങ്ങളിൽ നവംബർ 28 മുതൽ ഡിസംബർ 10വരെയും ബസ് സ്റ്റാൻഡുകളിലും പൊതുസ്ഥലങ്ങളിലും ഡിസംബർ 10മുതൽ 18 വരെ ഫ്ളാഷ് മോബിന്റെ അകമ്പടിയോടെയും ചലഞ്ച് നടത്തും. സെലിബ്രിറ്റി ഫുട്‌ബാൾ മത്സരങ്ങളും സംഘടിപ്പിക്കും. ഡിസംബർ 18ന് ഗോൾ ചലഞ്ച് അവസാനിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |