അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ ആദ്യ ഘട്ട വോട്ടെടുപ്പ് നടക്കുന്ന 89 സീറ്റുകളിലേക്ക് മത്സരിക്കാൻ സമർപ്പിച്ച 1362 നാമനിർദ്ദേശങ്ങളിൽ 999 എണ്ണം സ്വീകരിച്ചതായി സംസ്ഥാന തിരഞ്ഞെടുപ്പ് കേന്ദ്രം അറിയിച്ചു. ഡിസംബർ ഒന്നിന് നടക്കുന്ന തിരഞ്ഞെടുപ്പിനുള്ള പത്രികകളുടെ സൂക്ഷ്മ പരിശോധന ചൊവ്വാഴ്ചയാണ് നടന്നത്.
ഗുജറാത്തിൽ രണ്ട് ഘട്ടങ്ങളിലായാണ് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്, ഡിസംബർ ഒന്നിനും അഞ്ചിനും. ഡിസംബർ എട്ടിനാണ് വോട്ടെണ്ണൽ. രണ്ടാം ഘട്ടത്തിൽ 93 മണ്ഡലങ്ങളിലാണ് മത്സരം. ഒന്നും രണ്ടും ഘട്ടങ്ങളിലേക്കുള്ള സ്ഥാനാർത്ഥിത്വം പിൻവലിക്കാനുള്ള അവസാന തീയതി യഥാക്രമം നവംബർ 17ഉം 21ഉം ആണ്.
വോട്ട് കണക്ക്
ആകെ വോട്ടർമാർ- 4,90,89,765
കന്നി വോട്ടർമാർ- 4,61,494
100 വയസു കടന്ന വോട്ടർമാർ- 10,460
ആകെയുള്ള സീറ്റുകൾ- 182
ഒന്നാം ഘട്ടം വോട്ടെടുപ്പ് നടക്കുന്ന സീറ്റ്- 89
രണ്ടാം ഘട്ടം വോട്ടെടുപ്പ് നടക്കുന്ന സീറ്റ്- 93
ഒന്നാം ഘട്ട തിരഞ്ഞെടുപ്പ്- ഡിസംബർ 1
രണ്ടാം ഘട്ട തിരഞ്ഞെടുപ്പ്- ഡിസംബർ 5
രണ്ടാം ഘട്ടത്തിൽ ലഭിച്ച നാമനിർദ്ദേശ പത്രിക- 341 (നവംബർ 10 മുതൽ ഇതുവരെ)
37 പേരുടെ അന്തിമ പട്ടികയുമായി കോൺഗ്രസ്
ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള 37 സ്ഥാനാർത്ഥികളുടെ അന്തിമ പട്ടിക കോൺഗ്രസ് പുറത്തിറക്കി. അഞ്ച് എം.എൽ.എമാരെ ഒഴിവാക്കി. ഏഴ് പേരെ നിലനിറുത്തി. 182 അംഗ നിയമസഭയിലേക്ക് മൂന്നെണ്ണം ഒഴികെ എല്ലാ സീറ്റുകളിലും ഇതോടെ കോൺഗ്രസിന് സ്ഥാനാർത്ഥികളായി. ഉംരേത്ത്, നരോദ, ദേവഗഢ് ബാരിയ എന്നിവ സഖ്യകക്ഷിയായ എൻ.സി.പിക്ക് നൽകി.
ഭരത്ജി താക്കൂർ, ജഷുഭായ് പട്ടേൽ (ബയാദ്), രാജേഷ് ഗോഹിൽ (ധന്ദുക), നിരഞ്ജൻ പട്ടേൽ (പെറ്റ്ലാഡ്), വജസിംഗ് പനഡ (ദാഹോദ്) എന്നിവരാണ് പുറത്തായ സിറ്റിംഗ് എം.എൽ.എമാർ. മഹേഷ് പട്ടേൽ (പാലൻപൂർ), ശിവ ഭൂരിയ (ദേവദാർ), ലഖാ ഭർവാദ് (വീരാംഗം), കാന്തി പർമർ (തസ്ര), കാലാഭായ് ദാഭി (കപദ്വഞ്ച്), അജിത്സിൻഹ് ചൗഹാൻ (ബാലസിനോർ), ജഷ്പാൽസിംഗ് പദ്ധ്യാർ (പദ്ര) എന്നിവരെ നിലനിറുത്തി.
ബയാദിൽ മുൻ മുഖ്യമന്ത്രി ശങ്കർസിംഗ് വഗേലയുടെ മകനും മുൻ എം.എൽ.എയുമായ മഹേന്ദ്രസിംഗ് വഗേലയാണ് സ്ഥാനാർത്ഥി. 2017ൽ ബി.ജെ.പിയിലേക്ക് പോയ അദ്ദേഹം അടുത്തിടെയാണ് തിരിച്ചെത്തിയത്. പഞ്ച്മഹൽ ജില്ലയിലെ കലോലിൽ മുൻ ബി.ജെ.പി എം.പി പ്രഭാത്സിൻ ചൗഹാൻ മത്സരിക്കും.
പ്രചാരണത്തിന് തരൂരിനെ പരിഗണിച്ചില്ല
കോൺഗ്രസിന്റെ ഗുജറാത്ത് തിരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള 40 അംഗ താരപ്രചാരകരുടെ പട്ടികയിൽ ഡോ. ശശി തരൂർ എം.പിയെ ഉൾപ്പെടുത്താത്തതിൽ പാർട്ടിയിലെ ഒരു വിഭാഗത്തിന് കടുത്ത അതൃപ്തി. സംസ്ഥാനത്ത് പ്രചാരണം നടത്താൻ എൻ.എസ്.യു.ഐ ക്ഷണിച്ചെങ്കിലും താരപ്രചാരകനല്ലാത്തതിനാൽ വരുന്നില്ലെന്ന് തരൂർ അറിയിച്ചു.
യുവാക്കൾക്കിടയിൽ ജനപ്രീതിയുണ്ടെന്ന് കോൺഗ്രസ് അദ്ധ്യക്ഷ തിരഞ്ഞെടുപ്പിൽ വ്യക്തമായിട്ടും പ്രചാരണത്തിന് ഉപയോഗിക്കാതിരുന്നത് വീഴ്ചയാണെന്ന് തരൂരിനോട് അടുപ്പമുള്ളവർ പറയുന്നു. ഗുജറാത്ത് തിരഞ്ഞെടുപ്പിൽ പാർട്ടിയെ സഹായിക്കാൻ തരൂരിന് കഴിയുമായിരുന്നുവെന്നാണ് അവരുടെ അഭിപ്രായം. അദ്ധ്യക്ഷ തിരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും ഔദ്യോഗിക സ്ഥാനാർത്ഥിക്കെതിരെ മത്സരിച്ചതിന്റെ പേരിൽ വിവേചനം കാട്ടുകയാണെന്നും തരൂർ പക്ഷം കുറ്റപ്പെടുത്തുന്നു.
ആപ്പ് സ്ഥാനാർത്ഥി പത്രിക പിൻവലിച്ചു
ഗുജറാത്ത് നിയമസഭയിൽ സൂറത്ത് (ഈസ്റ്റ്) മണ്ഡലത്തിലെ ആംആദ്മി പാർട്ടി സ്ഥാനാർത്ഥി കാഞ്ചൻ ജരിവാല പത്രിക പിൻവലിച്ചു. ഇയാളെയും കുടുംബത്തെയും കഴിഞ്ഞ ദിവസം കാണാതായിരുന്നു. കാഞ്ചനെ ബി.ജെ.പി തട്ടിക്കൊണ്ടുപോയതാണെന്നും തിരിച്ചുകൊണ്ടുവന്ന് നിർബന്ധിച്ച് പത്രിക പിൻവലിപ്പിച്ചതാണെന്നും ആപ്പ് വക്താവ് രാഘവ് ഛദ്ദ ആരോപിച്ചു. പൊലീസ് അകമ്പടിയോടെ ചിലർ കാഞ്ചനെ വലിച്ചിഴച്ച് പത്രിക പിൻവലിപ്പിക്കാൻ കൊണ്ടുപോകുന്ന വീഡിയോ രാഘവ് ഛദ്ദ പുറത്തുവിട്ടു. കാഞ്ചന്റെ പത്രിക അധികൃതരെക്കൊണ്ട് തള്ളിക്കാൻ ശ്രമിച്ച് പരാജയപ്പെട്ടപ്പോളാണ് തട്ടിക്കൊണ്ടുപോയതെന്നും പിന്നീട് നിർബന്ധിച്ച് പിൻവലിപ്പിച്ചതെന്നും ഛദ്ദ പറഞ്ഞു. ജനശ്രദ്ധ ആകർഷിക്കാൻ ആപ്പ് അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിക്കുകയാണെന്ന് ബി.ജെ.പി പ്രതികരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |