* മുൻ എസ്.പിക്കെതിരെ നടപടിക്ക് ശുപാർശ
കൊച്ചി: നെടുങ്കണ്ടം കസ്റ്റഡി മരണക്കേസിൽ, രാജ്‌കുമാറിനെ കസ്റ്റഡിയിലെടുത്ത വിവരം മറച്ചുവച്ചതിന് കട്ടപ്പന മുൻ ഡിവൈ.എസ്.പി പി.പി.ഷംസിനെക്കൂടി പ്രതിചേർത്ത് സി.ബി.ഐ അനുബന്ധ കുറ്റപത്രം സമർപ്പിച്ചു.
കസ്റ്റഡിയിലെടുത്ത നടപടിക്രമങ്ങളിൽ വീഴ്‌ച വരുത്തിയതിന് ഇടുക്കി മുൻ എസ്.പി. കെ.ബി വേണുഗോപാൽ, രാജ്‌കുമാറിനെ ചികിത്സിച്ച അഞ്ചു ഡോക്ടർമാർ, പോസ്റ്റ്‌മോർട്ടം നടത്തിയ ഫോറൻസിക് വിദഗ്ദ്ധൻ, പീരുമേട് ജയിൽ അധികൃതർ എന്നിവർക്കെതിരെ വകുപ്പുതല നടപടിക്കും സി.ബി.ഐ ശുപാർശ ചെയ്തിട്ടുണ്ട്.
സാമ്പത്തിക തട്ടിപ്പു കേസിൽ പൊലീസ് കസ്റ്റഡിയിലെടുത്ത വാഗമൺ കോലാഹലമേട് സ്വദേശി കുമാർ എന്ന രാജ്‌കുമാർ പൊലീസ് മർദ്ദനത്തെത്തുടർന്നാണ് മരിച്ചത്. കേസിൽ സബ് ഇൻസ്‌പെക്ടർ കെ.എ. സാബു, എ.എസ്.ഐ സി.ബി. റെജിമോൻ, പൊലീസ് ഡ്രൈവർമാരായ സി.പി.ഒ പി.എസ് നിയാസ്, സീനിയർ സി.പി.ഒ സജീവ് ആന്റണി, ഹോം ഗാർഡ് കെ.എം. ജയിംസ്, സി.പി.ഒ ജിതിൻ. കെ. ജോർജ്ജ്, എ.എസ്.ഐ റോയി. പി. വർഗ്ഗീസ്, സീനിയർ സി.പി.ഒ ബിജു ലൂക്കോസ്, വനിതാ സി.പി.ഒ ഗീതു ഗോപിനാഥ് എന്നിവരെ പ്രതികളാക്കി സി.ബി.ഐ കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ആദ്യ കുറ്റപത്രം നൽകിയിരുന്നു.
2019 ജൂണ് 12നാണ് ഹരിതാ ഫിനാൻസ് ചിട്ടി തട്ടിപ്പുമായി ബന്ധപ്പെട്ട് രാജ്കുമാറിനെ നെടുങ്കണ്ടം പൊലീസ് പിടികൂടിയത്. എന്നാൽ കസ്റ്റഡി രേഖപ്പെടുത്താതെ പണം വീണ്ടെടുക്കാനെന്നപേരിൽ നാല് ദിവസം ക്രൂരമായി മർദ്ദിച്ചു. ഒടുവിൽ ജീവച്ഛവമായപ്പോൾ മജിസ്ട്രേട്ടിനെ പോലും കബളിപ്പിച്ച് റിമാന്റ് ചെയ്തു. ആരോഗ്യസ്ഥിതി വഷളായ രാജ്കുമാർ ജൂൺ 21ന് ജയിലിൽ വച്ച് മരിച്ചു. സംഭവത്തെത്തുടർന്ന് നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിലെ 52 പൊലീസ് ഉദ്യോഗസ്ഥരെയും സ്ഥലം മാറ്റിയിരുന്നു. കസ്റ്റഡിമരണമാണെന്ന് ആരോപണം ഉയർന്നതോടെയാണ് അന്വേഷണം സി.ബി.ഐക്കു വിട്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |