തിരുവനന്തപുരം: നഗരസഭയിലെ നിയമന കത്ത് വിവാദത്തിൽ മേയർ ആര്യാരാജേന്ദ്രന്റെ രാജി ആവശ്യപ്പെട്ട് സമരം നടത്തിയ മഹിളാ കോൺഗ്രസ് പ്രവർത്തകരും പൊലീസും തെരുവിൽ ഏറ്റുമുട്ടി.പൊലീസ് തീർത്ത പ്രതിരോധ വലയം മറികടന്ന് നഗരസഭ വളപ്പിലേയ്ക്ക് ചാടിക്കടന്ന മഹിളാ കോൺഗ്രസ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. പുരുഷ പൊലീസ് മഹിളാ കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ചത് കനത്ത പ്രതിഷേധത്തിന് ഇടയാക്കി. പൊലീസുമായുളള ഉന്തിനും തളളിനുമിടയിൽ ജെബി മേത്തർ എം.പി ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റു. പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കിയും പ്രയോഗിച്ചു.പുരുഷ പൊലീസ് മർദ്ദിച്ചതിൽ പ്രതിഷേധിച്ച് മ്യൂസിയം പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തിയ പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്ത് നീക്കി. മഹിളാ കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ജെബി മേത്തർ എം.പിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. പ്രതിഷേധത്തിനിടെ നഗരസഭ വളപ്പിലെ ഇരുമ്പ് വേലി തകർന്നു. മഹിളാ കോൺഗ്രസ് പ്രതിഷേധം കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നിൽ സരേഷ് എം.പി ഉദ്ഘാടനം ചെയ്‌തു.മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ലക്ഷ്‌മി.ആർ,നേതാക്കളായ ബീന അജിത്ത്,ഓമന,ലീന,സുപ്രിയ,സുനിത,ഗായത്രി,ഷെമി,മഞ്ജു, ദീപ അനിൽ എന്നിവരെ റിമാൻഡ് ചെയ്‌തു.
യു.ഡി.എഫ് കൗൺസിലർമാർ പന്ത്രണ്ടാം ദിവസവും സത്യഗ്രഹസമരം തുടർന്നു. നഗരസഭ വളപ്പിൽ പ്രകടനം നടത്തിയ കൗൺസിലർമാർ മേയറുടെ കോലം കത്തിച്ചു. കോലം കത്തിക്കാൻ ശ്രമിക്കവേ പൊലീസ് തടയാൻ നോക്കിയത് സംഘർഷത്തിനിടയാക്കി.നഗരസഭ കവാടത്തിൽ യു.ഡി.എഫ് ജില്ലാ കമ്മിറ്റി നടത്തുന്ന എട്ടാം ദിവസത്തെ സമരവും കൊടിക്കുന്നിൽ സുരേഷ് ഉദ്ഘാടനം ചെയ്തു.ഡി.സി.സി പ്രസിഡന്റ് പാലോട് രവി അദ്ധ്യക്ഷത വഹിച്ചു.എം.വിൻസെന്റ് എം.എൽ.എ സംസാരിച്ചു.സമരത്തിന് നഗരസഭ യു.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ പി.പത്മകുമാർ, കൗൺസിലർമാരായ ജോൺസൺ ജോസഫ്,പി.ശ്യാംകുമാർ,ആക്കുളം സുരേഷ്,മേരി പുഷ്‌പം, നേതാക്കളായ ആർ.ഹരികുമാർ,കൈമനം പ്രഭാകരൻ,ശ്രീകണ്‌ഠൻനായർ,ഡി.അനിൽകുമാർ എന്നിവർ നേതൃത്വം നൽകി.
അറസ്റ്റ് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിർദ്ദേശപ്രകാരം: ജെബി മേത്തർ എം.പി
മേയർ രാജിവയ്‌ക്കണമെന്നാവശ്യപ്പെട്ട് സത്യഗ്രഹത്തിനെത്തിയ മഹിളാ കോൺഗ്രസ് പ്രവർത്തകരെ പൊലീസ് അകാരണമായി അറസ്റ്റ് ചെയ്‌തത് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിർദ്ദേശപ്രകാരമാണെന്ന് മഹിളാ കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ജെബി മേത്തർ എം.പി കുറ്റപ്പെടുത്തി. മഹിളാ മാർച്ച് തടയാൻ വനിത പൊലീസുകാരെ ഒഴിവാക്കി പുരുഷ പൊലീസുകാരെ ഇറക്കി സമരക്കാരെ നേരിട്ടത് സ്ത്രീവിരുദ്ധവും ചട്ട ലംഘനവുമാണ്. മേയർ രാജിവയ്‌ക്കും വരെ സമരം തുടരുമെന്നും ജെബി മേത്തർ പറഞ്ഞു.
നഗരസഭ ഭരണസമിതി പിരിച്ചുവിടണം: കുമ്മനം രാജശേഖരൻ
അഴിമതിയിൽ ചീഞ്ഞുനാറുന്ന നഗരസഭ ഭരണസമിതി പിരിച്ചുവിടാൻ മുഖ്യമന്ത്രി തയ്യാറാകണമെന്ന് ബി.ജെ.പി ദേശീയ നിർവാഹക സമിതി അംഗം കുമ്മനം രാജശേഖരൻ പറഞ്ഞു. നഗരസഭയ്‌ക്ക് മുന്നിൽ ബി.ജെ.പി നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നഗരസഭ ഭരണം ചീഞ്ഞുനീറുകയാണ്. നഗരസഭ ഭരണാധികാരിയുടെ ഹൃദയം മലിനമായതിനാലണ് ഈ ദുർഗന്ധം. സംശുദ്ധമായ ഭരണം ആഗ്രഹിക്കുന്നുവെങ്കിൽ മേയർ തനിക്ക് പറ്റിയ തെറ്റുകൾ ജനങ്ങളോട് ഏറ്റുപറഞ്ഞ് മാപ്പുപറയണം. സി.പി.എം ജില്ലാസെക്രട്ടറിക്കെതിരെ ഉയർന്ന ആരോപണങ്ങളെക്കുറിച്ച് സംസ്ഥാന സെക്രട്ടറി വിശദീകരിക്കണം.സഹകരണ സ്ഥാപനങ്ങളിൽ പാർട്ടി പ്രവർത്തകർക്ക് നിയമനം നൽകണമെന്ന് നിർദ്ദേശം നൽകുന്ന സെക്രട്ടറിയുടെ പുതിയ കത്തും പുറത്തുവന്നിരിക്കുകയാണ്. കത്തെഴുതിയതിന് തെളിവുകളുണ്ടായിട്ടും ശാസ്ത്രീയ അന്വേഷണം നടത്താതെ പുകമറ സൃഷ്‌ടിച്ച് മേയറെ പിൻവാതിലിലൂടെ രക്ഷിക്കാൻ അന്വേഷണസംഘം ശ്രമിക്കുകയാണെന്നും കുമ്മനം രാജശേഖരൻ പറഞ്ഞു.ബി.ജെ.പി നഗരസഭ പാർലമെന്ററി പാർട്ടി ലീഡർ എം.ആർ.ഗോപൻ അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി ജില്ലാ ഉപാദ്ധ്യക്ഷൻ കരമന അജിത്ത്, തിരുമല അനിൽ, ചെമ്പഴന്തി ഉദയൻ, പി.അശോക് കുമാർ, പി.വി.മഞ്ജു, ഗിരികുമാർ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |