കീവ് : റഷ്യ - യുക്രെയിൻ അധിനിവേശത്തിനിടെ ആദ്യമായി ഒരു നാറ്റോ രാജ്യത്തിന് നേരെ ഭീഷണി ഉയർത്തി മിസൈൽ പതനം. ചൊവ്വാഴ്ച രാത്രി യുക്രെയിന്റെ അയൽരാജ്യമായ പോളണ്ടിന്റെ കിഴക്കൻ അതിർത്തി മേഖലയിലെ പ്രസെവോഡോ ഗ്രാമത്തിലാണ് മിസൈൽ പതിച്ചത്. രണ്ട് പേർ കൊല്ലപ്പെട്ടു. 60 നും 70നും ഇടയിൽ പ്രായമുള്ള രണ്ട് പേരാണ് മരിച്ചത്.
ആക്രമണത്തിന് പിന്നിൽ റഷ്യയാണെന്ന് യുക്രെയിൻ ആരോപിച്ചു. എന്നാൽ യുക്രെയിൻ മിസൈൽ പ്രതിരോധ സംവിധാനങ്ങൾക്ക് സംഭവിച്ച പിഴവാണ് പോളണ്ടിലേക്ക് മിസൈൽ പതിക്കാനിടയാക്കിയതെന്ന് നാറ്റോ തലവൻ ജെൻസ് സ്റ്റോൽറ്റൻബർഗ് ഇന്നലെ അറിയിച്ചു. എന്നാൽ അബദ്ധത്തിൽ സംഭവിച്ച ഇതിന്റെ പേരിൽ യുക്രെയിനെ കുറ്റംപറയാനാകില്ലെന്നും എല്ലാത്തിന്റെയും ഉത്തരവാദിത്വം റഷ്യയ്ക്കാണെന്നും സ്റ്റോൽറ്റൻബർഗ് പ്രതികരിച്ചു.
മിസൈൽ മനഃപൂർവം റഷ്യ പോളണ്ടിലേക്ക് അയച്ചതിന് തെളിവില്ലെന്നും മിസൈലിനെ ആകാശത്ത് വച്ച് വഴിതിരിച്ചുവിടാൻ യുക്രെയിന്റെ പ്രതിരോധ സംവിധാനങ്ങൾ നടത്തിയ ശ്രമം പരാജയപ്പെട്ടതാകാമെന്നും പോളണ്ട് പ്രസിഡന്റ് പോളണ്ട് പ്രസിഡന്റ് ആൻഡ്രെ ഡ്യൂഡയും വ്യക്തമാക്കി. റഷ്യൻ അംബാസഡറെ പോളണ്ട് വിളിച്ചുവരുത്തി വിശദീകരണം തേടിയിരുന്നു. മിസൈൽ പതനത്തിന് ഉത്തരവാദി തങ്ങളല്ല എന്നാണ് റഷ്യ പറയുന്നത്. യുക്രെയിന്റെ എസ് - 300 എയർ ഡിഫൻസ് സിസ്റ്റത്തിൽ നിന്നുള്ള ആന്റി - എയർക്രാഫ്റ്റ് ഗൈഡഡ് മിസൈലാണ് പോളണ്ടിൽ പതിച്ചതെന്ന് റഷ്യ ആരോപിച്ചു.
പോളണ്ടിൽ പതിച്ച മിസൈൽ റഷ്യയിൽ നിന്ന് വിക്ഷേപിച്ചതാകാനിടയില്ലെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡനും ഇന്നലെ ചൂണ്ടിക്കാട്ടി. ഇന്നലെ ജി 20 ഉച്ചകോടിയ്ക്കിടെ ചേർന്ന അടിയന്തര നാറ്റോ യോഗത്തിനിടെയായിരുന്നു ബൈഡന്റെ പരാമർശം. എന്നാൽ പോളണ്ടിന് എല്ലാ പിന്തുണയും പ്രഖ്യാപിക്കുന്നതായും വ്യക്തമായ അന്വേഷണമുണ്ടാകുമെന്നും ബൈഡൻ ചൂണ്ടിക്കാട്ടി. യു.എസിന്റെ ഭാഗത്ത് നിന്നുണ്ടായ പ്രതികരണത്തെ അഭിനന്ദിക്കുന്നതായി ക്രെംലിൻ വക്താവ് ഡിമിട്രി പെസ്കൊവ് പറഞ്ഞു.
അതേ സമയം, പോളണ്ടിൽ അപകടം നടക്കുന്ന സമയത്ത് അതിർത്തി പ്രദേശത്ത് ഒരു റഷ്യൻ മിസൈൽ വെടിവച്ചുവീഴ്ത്താൻ ശ്രമം നടത്തിയെന്ന് യുക്രെയിൻ മിലിട്ടറി അറിയിച്ചെന്ന് ഒരു യു.എസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി. റഷ്യൻ മിസൈലിനെ വീഴ്ത്താൻ ഉപയോഗിച്ച യുക്രെയിന്റെ എയർ ഡിഫൻസ് മിസൈലാണോ പോളണ്ടിൽ പതിച്ചതെന്നും വ്യക്തമല്ല. സംഭവ സ്ഥലം പരിശോധിക്കാൻ തങ്ങള അനുവദിക്കണമെന്ന് യുക്രെയിൻ പോളണ്ടിനോട് ആവശ്യപ്പെട്ടു.
അതേ സമയം, ഒരു നാറ്റോ അംഗരാജ്യത്തിന് നേരെ മനഃപൂർവം ആക്രമണം നടത്തിയാൽ നാറ്റോയിലെ യു.എസ് ഉൾപ്പെടെയുള്ള എല്ലാ അംഗങ്ങളും ഒരുമിച്ച് പ്രതിരോധ നടപടി സ്വീകരിക്കുമെന്നാണ് ചട്ടം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |