ശബരിമല ദർശനം ആരംഭിച്ചതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന് താക്കീതുമായി ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. ഒരിക്കൽ വിശ്വാസികൾ നിങ്ങളെക്കൊണ്ട് തിരുത്തിച്ചതാണ്. വീണ്ടും അവിവേകത്തിനാണ് വരുന്നതെങ്കിൽ പഴയതൊന്നും മറന്നിട്ടില്ലെന്ന് പിണറായി വിജയനെ ഓർമിപ്പിക്കുന്നു എന്ന് സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു. ശബരിമല തീർത്ഥാടനത്തിന് ഡ്യൂട്ടിയിൽ ഉള്ള പൊലീസ് ഉദ്യോഗസ്ഥർക്കുള്ള പൊതുനിർദേശങ്ങളും അദ്ദേഹം പോസ്റ്റിൽ പങ്കുവച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
ഒരിക്കൽ വിശ്വാസികൾ നിങ്ങളെക്കൊണ്ടു തിരുത്തിച്ചതാണ്. വീണ്ടും അവിവേകത്തിനാണ് വരുന്നതെങ്കിൽ പഴയതൊന്നും മറന്നിട്ടില്ലെന്ന് പിണറായി വിജയനെ ഓർമ്മിപ്പിക്കുന്നു. ...
മണ്ഡലകാലത്തിന് തുടക്കം
ശരണമന്ത്ര പുണ്യവുമായി മണ്ഡലപൂജയ്ക്ക് ശബരിമല ധർമ്മശാസ്ത ക്ഷേത്ര നട തുറന്നു. ഇന്നലെ വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠര് രാജീവരരുടെ മുഖ്യകാർമ്മികത്വത്തിൽ മേൽശാന്തി എൻ. പരമേശ്വരൻ നമ്പൂതിരി ശ്രീകോവിൽ നട തുറന്നതോടെ ശബരിമലയാകെ പ്രാർത്ഥനാനിർഭരമായി.
ശ്രീകോവിലിൽ മേൽശാന്തി ദീപങ്ങൾ തെളിച്ച് യോഗനിദ്രയിൽ നിന്ന് ഭഗവാനെ ഉണർത്തി. ഉപദേവതാക്ഷേത്രങ്ങളും തുറന്ന് വിളക്ക് തെളിച്ചു. പതിനെട്ടാം പടിക്കു മുന്നിലെ ആഴിയിലും അഗ്‌നി പകർന്നു. തുടർന്ന് ഭക്തർ പതിനെട്ടാംപടി കയറി ഭഗവത് ദർശനം നടത്തി. തന്ത്രി വിഭൂതി പ്രസാദം വിതരണം ചെയ്തു. ഇന്നലെ പ്രത്യേക പൂജകൾ ഇല്ലായിരുന്നു.
പുതിയ പുറപ്പെടാ മേൽശാന്തിയായി സന്നിധാനത്ത് ജയരാമൻ നമ്പൂതിരിയും മാളികപ്പുറത്ത് ഹരിഹരൻ നമ്പൂതിരിയും ചുമതലയേറ്റു. ഇരുമുടിക്കെട്ടുമായി പതിനെട്ടാംപടി കയറിവന്ന ഇരുവരെയും സ്ഥാനമൊഴിഞ്ഞ മേൽശാന്തി എൻ. പരമേശ്വരൻ നമ്പൂതിരി കൈപിടിച്ച് ശ്രീകോവിലിനു മുന്നിലേക്ക് ആനയിച്ചു. തുടർന്ന് ജയരാമൻ നമ്പൂതിരിയെ തന്ത്രി കണ്ഠര് രാജീവരര് കലശാഭിഷേകം നടത്തി മേൽശാന്തിയായി അവരോധിച്ച് ശ്രീകോവിലിനുള്ളിലേക്ക് കൈപിടിച്ചുകയറ്റി. നട അടച്ചശേഷം അയ്യപ്പന്റെ മൂലമന്ത്രം മേൽശാന്തിയുടെ കാതിൽ തന്ത്രി ചൊല്ലിക്കൊടുത്തു. മാളികപ്പുറം ശ്രീകോവിലിനു മുന്നിൽ കലശാഭിഷേകം നടത്തി ഹരിഹരൻ നമ്പൂതിരിയെ മാളികപ്പുറം മേൽശാന്തിയായി അവരോധിച്ചു. വൃശ്ചികം ഒന്നായ ഇന്ന് പുലർച്ചെ പുറപ്പെടാശാന്തിമാരായ ഇവരായിരിക്കും ഇരു ക്ഷേത്ര നടകളും തുറക്കുക. ഒരു വർഷത്തെ പൂജാകർമ്മം പൂർത്തിയാക്കിയ നിലവിലെ മേൽശാന്തി പരമേശ്വരൻ നമ്പൂതിരി ഇന്നലെ രാത്രി അയ്യപ്പനോട് യാത്ര ചൊല്ലി പടിയിറങ്ങി.
അഡ്വ. പ്രമോദ് നാരായൺ എം.എൽ.എ, ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ.കെ. അനന്തഗോപൻ, ദേവസ്വം ബോർഡ് അംഗം പി.എം. തങ്കപ്പൻ, എ.ഡി.ജി.പി എം.ആർ. അജിത്ത് കുമാർ, ജില്ലാ പൊലീസ് മേധാവി സ്വപ്‌നിൽ എം. മഹാജൻ, ദേവസ്വം സെക്രട്ടറി
കെ. ബിജു, ശബരിമല എക്‌സിക്യുട്ടീവ് ഓഫീസർ എച്ച്. കൃഷ്ണകുമാർ തുടങ്ങിയവർ പങ്കെടുത്തു.
ഡിസംബർ 27നാണ് മണ്ഡലപൂജ. മകരവിളക്ക് ഉത്സവത്തിനായി ഡിസംബർ 30ന് നട തുറക്കും. ജനുവരി 14നാണ് മകരവിളക്ക്. തീർത്ഥാടനം ജനുവരി 20ന് സമാപിക്കും.
ഭക്തജനപ്രവാഹം
നടതുറന്ന ആദ്യ ദിനത്തിൽത്തന്നെ ശബരിമലയിലേക്ക് ഒഴുകിയെത്തിയത് പതിനായിരത്തിലധികം ഭക്തർ. വൃശ്ചികം ഒന്നായ ഇന്നാണ് തീർത്ഥാടനം ആരംഭിക്കുന്നതെങ്കിലും ഇന്നലെ നട അടയ്ക്കുംവരെ ഭക്തർ എത്തിക്കൊണ്ടിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |