ബംഗളൂരു: ഏഴ് കോടിയുടെ ഹാഷിഷ് ഓയിലുമായി അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ മലയാളി ദമ്പതികൾ വീണ്ടും അറസ്റ്റിൽ. കോട്ടയം സ്വദേശി സിഗിൽ വർഗീസ് മാമ്പറമ്പിൽ(32), കോയമ്പത്തൂർ സ്വദേശിനി വിഷ്ണുപ്രിയ(22) എന്നിവരാണ് മയക്കുമരുന്ന് കച്ചവടം നടത്തിയതിന് വീണ്ടും അറസ്റ്റിലായത്. ബംഗളൂരുവിൽ ടാറ്റൂ ആർട്ടിസ്റ്റാണ് ഇരുവരും. ബംഗളൂരു പൊലീസിന്റെ സെൻട്രൽ ക്രൈംബ്രാഞ്ച് (സിസിബി) ആണ് ഇവരെ അറസ്റ്റ് ചെയ്തത്. ദമ്പതികളിൽ നിന്ന് ഹാഷിഷ് ഓയിൽ ശേഖരിച്ച് ആവശ്യക്കാരിലേയ്ക്കെത്തിക്കുന്ന ബംഗളൂരു മഡിവാള സ്വദേശി വിക്രം(23) എന്ന വിക്കിയും ഇവരോടൊപ്പം പിടിയിലായിട്ടുണ്ട്.
കഴിഞ്ഞ മാർച്ചിൽ 80 ഗ്രാം ഹാഷിഷ് ഓയിലുമായി വിക്രം പൊലീസിന്റെ പിടിയിലായിരുന്നു. ഇയാൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ വിഷ്ണുപ്രിയയുടെയും സിഗിലിന്റെയും വീട്ടിൽ പൊലീസ് പരിശോധന നടത്തി. തുടർന്നാണ് ഏഴ് കോടി വിലമതിക്കുന്ന 12 കിലോ ഹാഷിഷ് ഓയിൽ കണ്ടെത്തിയത്. ഈ കേസിൽ അടുത്തിടെയാണ് ഇവർ ജാമ്യത്തിലിറങ്ങിയത്.
നോർത്ത് ബംഗളൂരുവിലെ കോതനൂരിൽ വാടകവീട്ടിലാണ് ദമ്പതികൾ താമസിച്ചിരുന്നത്. ഇവർ കഴിഞ്ഞ തിങ്കളാഴ്ച പരപ്പന അഗ്രഹാരയിൽ മയക്കുമരുന്ന് ഇടപാട് നടത്തിയിരുന്നു. പ്രദേശത്തെ കോളേജ് വിദ്യാർത്ഥികൾക്ക് മയക്കുമരുന്ന് വിൽപ്പന നടത്തുന്നതിനിടെയാണ് മൂന്നുപേരും പിടിയിലായത്. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് നിന്നാണ് ഇവർ മയക്കുമരുന്ന് കൊണ്ടുവന്നതെന്നാണ് പൊലീസ് പറഞ്ഞത്.
ബംഗളൂരുവിലെ സ്വകാര്യ കോളേജിൽ ഒന്നിച്ച് പഠിച്ചവരാണ് വിഷ്ണുപ്രിയയും സിഗിലും. പിന്നീട് ഇവർ വാടക വീടെടുത്ത് ടാറ്റൂ ആർട്ടിസ്റ്റുകളായി പ്രവർത്തിക്കുകയായിരുന്നു. ഇതിന്റെ മറവിൽ ഇരുവരും മയക്കുമരുന്ന് കച്ചവടം നടത്തുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. ആഡംബര ജീവിതം ആഗ്രഹിച്ചതിനാലാണ് ഇവർ ലഹരി ഇടപാട് നടത്തിയതെന്നും പൊലീസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |