നെല്ലിയാമ്പതി: മേഖലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിൽ അടിസ്ഥാന സൗകര്യങ്ങളുടെ കുറവ് സഞ്ചാരികളെ വലയ്ക്കുന്നു. സീസൺ ആരംഭിച്ചതോടെ ദിനംപ്രതി ഇവിടെയെത്തുന്ന സഞ്ചാരികളുടെ എണ്ണത്തിൽ വലിയ വർദ്ധനവുണ്ടായിട്ടുണ്ട്. പ്രത്യേകിച്ച് ശനി, ഞായർ ദിവസങ്ങളിൽ.
സ്ത്രീകളും കുട്ടികളുമടക്കമുള്ള സഞ്ചാരികൾക്ക് പ്രാഥമികാവശ്യങ്ങൾക്കായുള്ള ശൗചാലയങ്ങളോ വിശ്രമമുറികളോ ഇല്ലെന്നതാണ് പ്രധാന പ്രശ്നം. നൂറടിയിൽ പഞ്ചായത്ത് അധീനതയിലുള്ള ശൗചാലയങ്ങളും വിശ്രമമുറികളും പ്രവർത്തനക്ഷമമല്ല. സീസണിൽ സ്വകാര്യ റിസോർട്ടുകളിൽ പൊതുവേ മുറികൾ കിട്ടാൻ പ്രയാസമാണ്. മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്ക് മാത്രമാണ് മുറികൾ ലഭ്യമാവുക. ഗവ. ഓറഞ്ച് ഫാമിനോടനുബന്ധിച്ച് സഞ്ചാരികൾക്ക് വിശ്രമിക്കാനും മറ്റും മുറികൾ മുമ്പ് ലഭ്യമായിരുന്നു. അടുത്തിടെ ഇവ അറ്റകുറ്റപ്പണിക്കായി അടച്ചു.
പരസ്പരം പഴിചാരി അധികൃതർ
സഞ്ചാരികൾക്കായി ശൗചാലയങ്ങൾ നിർമ്മിക്കാൻ പദ്ധതിയുണ്ടെങ്കിലും വനം വകുപ്പിന്റെ അനുമതി ലഭിച്ചിട്ടില്ലെന്നാണ് പഞ്ചായത്ത് അധികൃതർ പറയുന്നത്. ഇക്കോ ടൂറിസത്തിന്റെ ഭാഗമായി പണപ്പിരിവ് നടത്തുന്നുണ്ടെങ്കിലും സൗകര്യങ്ങളേർപ്പെടുത്താൻ വനം അധികൃതരുടെ ഭാഗത്തുനിന്ന് നീക്കമില്ല. സൗകര്യങ്ങളേർപ്പെടുത്താൻ തങ്ങൾക്ക് ചുമതലയില്ലെന്നാണ് വനം അധികൃതരുടെ പക്ഷം. അധികൃതർ പരസ്പരം പഴിചാരുന്നതോടെ പ്രാഥമികാവശ്യം പോലും നിർവഹിക്കാൻ കഴിയാതെ നട്ടം തിരിയുകയാണ് സഞ്ചാരികൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |