SignIn
Kerala Kaumudi Online
Friday, 29 March 2024 6.55 PM IST

കണ്ണൂർ വി സിയെ പുറത്താക്കി കേസെടുക്കണം,​ ഹൈക്കോടതിയുടേത് സി പി എം സഖാക്കൾക്കായുള്ള തൊഴിലുറപ്പ് പദ്ധതിക്കെതിരായ വിധിയെന്ന് കെ സുധാകരൻ

kk

തിരുവനന്തപുരം : കണ്ണൂർ സർവകലാശാലയിലെ അസോസിയേറ്റ് പ്രൊഫസർ നിയമനത്തിന് പ്രിയ വർഗീസിന് യോഗ്യതയില്ലെന്ന ഹൈക്കോടതി വിധി സ്വാഗതം ചെയ്ത് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ എം.പി. സർവകലാശാല നിയമനങ്ങളിൽ യു.ജി.സി മാനദണ്ഡങ്ങൾ അട്ടിമറിച്ച സിപിഎം അതിപ്രസരണത്തിനും വഴിവിട്ട ഇടപെടലുകൾക്കും കൈകടത്തലുകൾക്കും കിട്ടിയ കനത്ത പ്രഹരമാണ് പ്രിയാ വർഗീസിന്റെ നിയമനക്കേസുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധിയെന്ന്കെ .സുധാകരൻ പറഞ്ഞു.

സ്വജനപക്ഷപാതം ബോദ്ധ്യപ്പെട്ട ഗവർണർ പ്രിയയുടെ നിയമന നടപടികൾക്കെതിരെ പ്രതികരിച്ചപ്പോൾ അതിനെ വിമർശിച്ച് പിൻവാതിൽ നിയമനങ്ങൾക്ക് പരസ്യപിന്തുണയാണ് മുഖ്യമന്ത്രിയും സി.പി.എമ്മും പ്രഖ്യാപിച്ചത്. ഓർഡിൻസിലൂടെയും ബില്ലിലൂടെയും വൈസ് ചാൻസലർ പദവി ഗവർണറിൽ നിന്ന് നീക്കം ചെയ്യാനുള്ള കുത്സിത നീക്കം എൽ.ഡി.എഫും സി.പി.എമ്മും നടത്തുന്നത് ഇത്തരം പിൻവാതിൽ നിയമനത്തിലൂടെ സഖാക്കളുടെ ബന്ധുമിത്രാദികൾക്ക് സർക്കാർ ജോലി നൽകുന്നതിന് വേണ്ടിയാണ്.

എൽ.ഡി.എഫ് സർക്കാരിന്റെ തൊഴിൽ നയത്തിന് പ്രഥമ ഉദാഹരണമാണ് പ്രിയാ വർഗീസിന്റെ നിയമനം. കെ.ടി.യു,കുഫോസ് വി.സി നിയമനം റദ്ദാക്കിയ കോടതി നടപടിയും സർക്കാരിന്റെ രാഷ്ട്രീയ ഇടപെടലുകൾ തുറന്ന് കാട്ടുന്നതായിരുന്നു. സഖാക്കൾക്കായി പിൻവാതിൽ തുറന്ന് വച്ചാണ് പിണറായി സർക്കാരിന്റെ ഭരണം. സർവകലാശാലകൾക്ക് പുറമെ മിക്ക സർക്കാർ സ്ഥാപനങ്ങളിലും സി.പി.എം പാർട്ടി ഓഫീസിലെ പട്ടിക അനുസരിച്ചാണ് നിയമനം നൽകുന്നത്. അതിന് തെളിവാണ് തിരുവനന്തപുരം മേയറുടെയും സി.പി.എം ജില്ലാ സെക്രട്ടറിയുടെയും പുറത്ത് വന്ന നിയമന ശുപാർശ കത്തുകൾ. വിദ്യാർത്ഥികളുടെ ഭാവിയെക്കാൾ ഇടതു സർക്കാരിന് താൽപ്പര്യം സഖാക്കളുടെ കുടുംബസുരക്ഷയാണ്. യുവാക്കളെ വഞ്ചിക്കുകയും അവരുടെ ആത്മാഭിമാനത്തെ ഇതുപോലെ വെല്ലുവിളിക്കുകയും ചെയ്ത നാറിയ ഭരണം കേരളം കണ്ടിട്ടില്ലെന്നും സുധാകരൻ പറഞ്ഞു.

പ്രിയയെ നിയമന റാങ്ക് ലിസ്റ്റിൽ ഒന്നാമതെത്തിക്കാൻ വഴിവിട്ട ഇടപെടലുകളാണ് കണ്ണൂർ വി.സി നടത്തിയത്. ഗവർണ്ണറെ സ്വാധീനിച്ച് മുഖ്യമന്ത്രിയുടെ ശുപാർശയിൽ പുനർനിയമനം നേടിയ കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ കൂടിയായ ഡോ. ഗോപിനാഥ് രവീന്ദ്രന്റെ അദ്ധ്യക്ഷതയിലുള്ള സെലക്ഷൻ കമ്മിറ്റിയാണ് പ്രിയയെ അഭിമുഖം നടത്തിയത്. അസോ.പ്രൊഫസർ തസ്തികയിലേക്ക് മതിയായ യോഗ്യതയില്ലാഞ്ഞിട്ടും രാഷ്ട്രീയതാൽപ്പര്യത്തിന്റെ പേരിലാണ് അഭിമുഖ പരീക്ഷയിൽ പോലും പ്രിയയെ പങ്കെടുപ്പിച്ചത്.എട്ടുവർഷം അധ്യാപന പരിചയവും റിസർച്ച് സ്‌കോറും കുറവായിരുന്നിട്ടും അഭിമുഖത്തിൽ ഉയർന്ന മാർക്കാണ് സെലക്ഷൻ കമ്മിറ്റി നൽകിയത്.ഇത്രയേറെ ആക്ഷേപം ഉയർന്നിട്ട് പോലും അഭിമുഖത്തിന്റെ വീഡിയോ പുറത്ത് വിടാൻ കണ്ണൂർ സർവകലാശാല തയ്യാറായില്ല. അടിസ്ഥാന യോഗ്യത പോലുമില്ലാത്തവരെ പരിഗണിക്കരുതെന്ന് മേൽക്കോടതികൾ വിവിധ കേസുകളിലായി വിധി പറഞ്ഞിട്ടും അതെല്ലാം കാറ്റിൽപ്പറത്തി പ്രത്യേക പരിഗണനയാണ് പ്രിയയ്ക്ക് നൽകിയത്. വി.സി തന്നെ യു.ജി.സി ചട്ടം ലംഘിക്കാൻ കൂട്ടുനിൽക്കുകയായിരുന്നു. അതുകൊണ്ട് തന്നെ വിധിയുടെ പശ്ചാത്തലത്തിൽ സ്വജനപക്ഷപാതത്തിന് കൂട്ടുനിന്ന കണ്ണൂർ വി.സിയെ പുറത്താക്കി വിജിലൻസ് കേസെടുക്കണമെന്നും സുധാകരൻ ആവശ്യപ്പെട്ടു.

കേരളത്തിലെ വിദ്യാഭ്യാസത്തിന്റെ ഗുണമേൻമ തകർത്തത് ഇടതു ഭരണമാണ്. അധ്യാപന രംഗത്ത് കഴിവും പ്രാപ്തിയുമുള്ളവരെ പടിക്ക് പുറത്ത് നിർത്തി അടിസ്ഥാന യോഗ്യത പോലുമില്ലാത്ത സിപിഎം നേതാക്കളുടെ ഭാര്യമാർക്കും ബന്ധുക്കൾക്കും വഴിവിട്ട നിയമനം നൽകുകയാണ്.സർവകലാശാലകളിലെ ക്രമവിരുദ്ധ നിയമനവുമായി ബന്ധപ്പെട്ട് വിവാദമായ ചില സഖാക്കളുടെ ഭാര്യമാരുടെ യോഗ്യത പരിശോധിച്ചാൽ ഉന്നത വിദ്യാഭ്യാസത്തിന്റെ കാര്യക്ഷമത കൂടുതൽ വ്യക്തമാകും .രാജ്യത്തെ സർവകലാശാലകളുടെ പട്ടികയിൽ നിന്നും കേരളത്തിലെ സർവകലാശാലകൾ പുറത്താകുന്നത് ഇത്തരം രാഷ്ട്രീയ അധ്യാപക നിയമനങ്ങളുടെ ഫലമാണെന്നും സുധാകരൻ പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PRIYA VARGHESE, KANNUR VC, KANNUR UNIVERSITY, HIGH COURT, CPM
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.