കൊച്ചി : കണ്ണൂർ സർവകലാശാല അസോസിയേറ്റ് പ്രൊഫസർ നിയമനവുമായി ബന്ധപ്പെട്ട് പ്രിയാ വർഗീസിന്റെ കേസ് പരിഗണിക്കവെ നാഷണൽ സർവീസ് സ്കീമുമായി ബന്ധപ്പെട്ട് കുഴിവെട്ട് പരാമർശം നടത്തിയതായി ഓർക്കുന്നില്ലെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി. എൻ.എസ്.എസ് പ്രവർത്തനത്തെ മോശമായി കണ്ടിട്ടില്ലെന്നും താനും എൻ.എസ്.സിന്റെ ഭാഗമായിരുന്നുവെന്നും ജസ്റ്റിസ് പറഞ്ഞു. കുഴിവെട്ട് എന്ന പദം ഉപയോഗിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രിയ വർഗിസിന്റെ നിയമന വിഷയത്തിൽ ഇന്നലെ ഹൈക്കോടതി രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. ഇതിനിടെ എൻ.എസ്.എസ് കോർഡിനേറ്രറായി കുഴിവെട്ടിയത് അദ്ധ്യാപന പരിചയമായി കണക്കാക്കാൻ പറ്റുമോ എന്ന് കോടതി ചോദിച്ചതായ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇക്കാര്യത്തിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തത വരുത്തിയത്. അതേസമയം കേസിലെ കക്ഷികൾ തെറ്റായ കാര്യം പ്രചരിപ്പിക്കരുതെന്നും കോടതി നിർദ്ദേശിച്ചു. കുഴിവെട്ട് വിഷയത്തിൽ പ്രിയ വർഗീസ് ഫേസ്‌ബുക്കിൽ വിമർശനം ഉന്നയിച്ചതിനെ സൂചിപ്പിച്ചായിരുന്നു കോടതിയുടെ നിർദ്ദേശം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |