ബാലരാമപുരം: കരമന - കളിയിക്കാവിള ദേശീയപാതയിൽ ബാലരാമപുരം – വഴിമുക്ക് റോഡിലെ അപകടക്കുഴികൾ നികത്താൻ നടപടിയായി. വഴിമുക്ക് മുതൽ ബാലരാമപുരം വരെയുള്ള അപകടക്കുഴികൾ വാഹനയാത്രക്കാർക്ക് വെല്ലുവിളിയാകുന്നുവെന്ന് കാട്ടി കേരകൗമുദി കഴിഞ്ഞ ദിവസം വാർത്ത നൽകിയിരുന്നു.
വാർത്ത ശ്രദ്ധയിൽപ്പെട്ടതോടെയാണ് കുഴികൾ നികത്തുന്നതിലുള്ള നടപടികൾ വേഗത്തിലാക്കിയത്. ഒരു വാഹനവും കടന്നുപോകാൻ കഴിയാത്തവിധം റോഡിലെ അപകടക്കുഴികളിലൂടെ ജീവൻപണയം വച്ചാണ് നിലവിലെ വാഹനയാത്ര. പെട്രോൾ പമ്പിന് സമീപം റോഡിൽ പകുതിയോളം ഭാഗത്തെ ടാർ ഒലിച്ചുപോയി മഴയത്ത് വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കുകയാണ്. വഴിമുക്ക് മസ്ജിദിന് സമീപവും റോഡ് നിറയെ കുഴികളാണ്.
ദേശീയപാതയുടെ കൊടിനട - വഴിമുക്ക് മൂന്നാംഘട്ട വികസനത്തിന് ഫിനാൻസ് അനുമതിയുള്ളതിനാലാണ് മെയിന്റനൻസ് ഫണ്ട് ഇതുവരെ അനുവദിക്കാതിരുന്നത്.
എന്നാൽ റോഡിന്റെ നിലവിലെ സ്ഥിതി അതിരൂക്ഷമായി തുടരുന്നത് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്നാണ് ഒരു കോടി രൂപ വിൻസെന്റ് എം.എൽ.എയുടെ ഇടപെടലിനെ തുടർന്ന് അടിയന്തരാനുമതി ലഭിച്ചത്. മൂന്നാംഘട്ട സ്ഥലമേറ്റെടുപ്പും തുടർനടപടികളും ഇനിയും രണ്ട് വർഷത്തോളം നീണ്ടുപോകുമെന്ന സർക്കാരിന്റെ വിലയിരുത്തലും അടിയന്തരഫണ്ട് അനുവദിക്കാൻ സഹായകമായി. സാങ്കേതിക തടസം നേരിട്ടതിനാൽ ഇന്നലെ ആരംഭിക്കേണ്ടിയിരുന്ന കുഴിയടയ്ക്കൾ ജോലിക്ക് രണ്ട് ദിവസം നീട്ടിവയ്ക്കുകയായിരുന്നു. മഴ വില്ലനായതോടെ കുഴിയടക്കൽ ജോലികളും വൈകുമെന്ന ആശങ്കയും നിലനിൽക്കുകയാണ്. ബാലരാമപുരം മുതൽ വഴിമുക്ക് വരെയുള്ള പുനഃരുദ്ധാരണത്തിന് സർക്കാർ കിഫ്ബി ഫണ്ടിൽ നിന്ന് ഒരു കോടി തൊണ്ണൂറായിരം രൂപ അനുവദിച്ചതായി എം.എൽ.എ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |