മാണിയാട്ട് : വൈകുന്നേരമായാൽ ഒരു ഗ്രാമം മുഴുവനും നാടകവേദിക്ക് മുന്നിലെത്തുന്ന അപൂർവ കാഴ്ചയ്ക്കാണ് മാണിയാട്ട് ഗ്രാമം സാക്ഷ്യം വഹിക്കുന്നത്.ഈ മാസം ഇരുപത്തിനാലുവരെ നീണ്ടുനിൽക്കുന്ന മാണിയാട്ട് കോറസ് കലാസമിതിയുടെ എൻ എൻ പിള്ള സ്മാരക സംസ്ഥാന നാടകോത്സവമാണ് ഒരു നാടിന്റെ വേറിട്ട ആസ്വാദനരീതിയുടെ കാഴ്ച തുറന്നിടുന്നത്.
എഴുപതുകളിലും മറ്റും ഒട്ടുമിക്ക ഗ്രാമങ്ങളിലും നാടകങ്ങൾക്ക് ഉണ്ടായിരുന്ന സ്വീകാര്യതയുടെ തുടർച്ചയാണ് മാണിയാട്ടെ ഈ കാഴ്ചയെന്ന് പ്രമുഖ നാടകപ്രവർത്തകർ തന്നെ സാക്ഷ്യപ്പെടുത്തുന്നു. നാടകം കാണാൻ എത്തുന്ന മുഴുവൻ പേർക്കും ഒന്നാംദിനത്തിൽ കുമ്പിളപ്പം വിതരണം ചെയ്തതടക്കമുള്ള ഗ്രാമീണ നന്മയുടെ വേറിട്ട കാഴ്ചകളും ഇവിടെയുണ്ടായി.
ആസ്വാദകരുടെ ഒഴുക്ക് തന്നെയാണ് നാടകമത്സരത്തിൽ അനുഭവപ്പെടുന്നത്. ഇതോടനുബന്ധിച്ച് സംഘടിപ്പിച്ച നാടകചർച്ചയിലും സജീവമായാണ് നാട്ടുകാരും പുറമേ നിന്നെത്തിയ നാടകപ്രേമികളും പങ്കെടുക്കുന്നത്. വിധികർത്താക്കളെ ഒഴിവാക്കിയാണ് ചർച്ച. മേക്കപ്പ് അഴിക്കാതെ നടീനടന്മാരും നാടകത്തിന്റെ അണിയറ പ്രവർത്തകരും പന്തൽ ചർച്ചയിൽ പങ്കാളികളാണ്. ഇത് മറ്റെവിടെയും ഉണ്ടാകാത്ത അനുഭവമാണെന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ നാടക പ്രവർത്തകർ പറയുന്നു .
ജനറൽ കൺവീനർ ടി.വി.ബാലന്റെ നേതൃത്വത്തിലാണ് ചർച്ച പുരോഗമിക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന ചർച്ചയിൽ അരവിന്ദൻ മാണിക്കോത്ത്, മനോജ് പട്ടോളി, എൻ.രവീന്ദ്രൻ ,പപ്പൻ പട്ടുവം, പവിത്രൻ പരിയാരം, യു.കെ.ദാമോദരൻ, കൃഷ്ണദാസ് പാനൂർ, മായ കൊല്ലം തുടങ്ങിയ പ്രമുഖരും പങ്കെടുത്തിരുന്നു.
നാടക ഗ്രാമത്തിൽ കരിവെള്ളൂർ മുരളിക്ക് സ്വീകരണം
കേരള സംഗീത നാടക അക്കാഡമി സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട കരിവെള്ളൂർ മുരളിക്ക് 19 ന് വൈകുന്നേരം എൻ.എൻ.പിള്ള സ്മാരക സംസ്ഥാന നാടകോത്സവ വേദിയിൽ സ്വീകരണം നൽകും. സംഘാടക സമിതി ചെയർമാൻ കെ.കുഞ്ഞിരാമൻ, ജനറൽ കൺവീനർ ടി.വി ബാലൻ, എം.വി കോമൻ നമ്പ്യാർ തുടങ്ങിയവർ സംബന്ധിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |