മുടപുരം: നെൽ കൃഷിയിറക്കാൻ കർഷകർ തയാറാണെങ്കിലും കൃഷിയിറക്കാൻ കഴിയാത്ത അവസ്ഥയിലാണ് തണ്ണീർക്കോണത്തെ കർഷകർ. പാടത്തിന് സമീപത്തെ കനാലിൽ നിന്ന് വെള്ളം കയറി കൃഷിയെല്ലാം നശിക്കുകയാണ്. ഇതുകാരണം രണ്ടു വർഷത്തോളമായി മടന്തയും പുല്ലും ചെറുമരങ്ങളും വളർന്ന് കാടുപിടിച്ചു തരിശായി കിടക്കുകയാണ് ഈ പാടശേഖരം.
അഴൂർ ഗ്രാമ പഞ്ചായത്തിലാണ് രണ്ടര ഹെക്ടർ വിസ്തൃതിയുള്ള തണ്ണീർകോണം ഈ പാടശേഖരം. വർഷത്തിൽ രണ്ടു തവണ കൃഷിയിറക്കുന്ന പാടശേഖരമാണ്. കഠിനംകുളം കായലിനോട് ചേർന്ന് കടന്നുപോകുന്ന റെയിൽവേ ലൈനോട് ചേർന്നാണ് പാടശേഖരം സ്ഥിതിചെയ്യുന്നത്. ജലസേചന സൗകര്യത്തിന്റെ അപാകത കാരണം രണ്ടുവർഷത്തോളമായി കർഷകർക്ക് കൃഷിയിറക്കാൻ കഴിയുന്നില്ല.
പാടത്തുനിന്ന് കനാലിലേക്ക് വെള്ളംപോകുന്ന ചെറിയ തൂമ്പുകൾ മാറ്റി വലിയ തൂമ്പുകൾ സ്ഥാപിക്കണമെന്നും പാടത്തു വെള്ളം കയറിയതിനാൽ കഴിഞ്ഞ മൂന്നു തവണത്തെ കൃഷിയും നശിച്ചതിനാൽ കർഷകർക്ക് മൂന്ന് ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നും പാടത്ത് വെള്ളം കയറാതെ ശാസ്ത്രീയമായ ജലസേചന സൗകര്യം ഒരുക്കി തന്നാൽ കൃഷിയിറക്കാൻ കർഷകർ തയ്യാറാണെന്നും കർഷകർ പറയുന്നു.
വിളഞ്ഞത് തിരിശ് ഭൂമി, എന്നിട്ടും...
2000 വരെ ദീർഘനാളായി തരിശായിക്കിടന്ന പാടശേഖരം ഗ്രാമ പഞ്ചായത്തിന്റെ ഇടപെടൽ മൂലം കർഷകർക്ക് സഹായങ്ങൾ നൽകി കൃഷിയിറക്കാൻ പ്രോത്സാഹനമൊരുക്കി. തുടർന്ന് 2001ൽ ഇവിടെ പാടശേഖരസമിതി രൂപീകരിക്കുകയും തുടർന്ന് നെൽകൃഷി ആരംഭിക്കുകയും ചെയ്തു. തുടർന്ന് രണ്ട് വർഷംമുൻപുവരെ കർഷകർ തുടർച്ചയായി കൃഷി ചെയ്തുവന്നു. എന്നാൽ അന്ന് തൊഴിലുറപ്പ് തൊഴിലാളികളെ കൃഷിപ്പണിക്കായി ഗ്രാമപഞ്ചായത്ത് നിയോഗിച്ചത് കർഷകർക്ക് വലിയ സഹായമായി. അപ്പോൾ കർഷകരും തൊഴിലുറപ്പ് തൊഴിലാളികളും ചേർന്ന് കൃഷിപ്പണികൾ ചെയ്തു . അന്ന് ലാഭത്തിലല്ലെങ്കിലും കൃഷിയിറക്കാൻ കർഷകർക്ക് സന്തോഷമായിരുന്നു. എന്നാൽ കടലിൽ വേലിയേറ്റമുണ്ടാകുമ്പോൾ കടലിൽ നിന്ന് ഉപ്പുവെള്ളം കായലിൽ കയറി
പാടത്തോട് ചേർന്നുള്ള കനാൽ വഴി ഒഴുകി പാടത്ത് കയറുന്നത് കൃഷി നശിക്കാൻ കാരണമായി.
സൈഡ് വാളും വെറുതെ
പാടത്തേയ്ക്ക് വെള്ളം കയറുന്നത് തടയാനായി ഗ്രാമ പഞ്ചായത്ത് 2017 ൽ തൊഴിലുറപ്പ് പദ്ധതിയിലെ മെറ്റിരിയൽ വർക്ക്സ് വഴി കനാലിൽ ഭാഗികമായി സൈഡ് വാൾ നിർമിച്ചു.എന്നാൽ അതിന് ഭാഗികമായി മാത്രമേ വയലിൽ വെള്ളം കയറുന്നത് തടയാൻ കഴിഞ്ഞുള്ളൂ. വെള്ളം കയറുന്നത് പൂർണമായി തടയണമെങ്കിൽ കനാലിന്റെ കീഴതിൽ ഭാഗം വരെ തടയണ നിർമ്മിക്കണം .എന്നാൽ അധികൃതർ അതിനു തയ്യാറായിട്ടില്ല . ഇതിനു പുറമെ കനാൽ താഴ്ത്തുകയും വേണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |