തിരുവനന്തപുരം:തരികിട ഏജൻസികൾ വിദേശ പഠനത്തിന്റെ പേരിൽ വിദ്യാർത്ഥികളെ കബളിപ്പിക്കുന്നതായി പരാതികൾ വ്യാപകമായതോടെ അംഗീകാരമുള്ള ഏജൻസികളുടെ കണക്കെടുക്കാൻ ഉദ്യോഗസ്ഥർക്ക് തൊഴിൽ മന്ത്രിയുടെ നിർദ്ദേശം. ഇത്തരം ഏജൻസികൾക്ക് തൊഴിൽ വകുപ്പിന്റെ ലൈസൻസ് ഏർപ്പെടുത്തുന്നതും പരിഗണനയിലാണ്. കബളിപ്പിക്കൽ ഇല്ലാതാക്കി വിദ്യാർത്ഥികൾക്ക് മികച്ച വിദ്യാഭ്യാസവും സുരക്ഷയും ഉറപ്പാക്കാനാണിത്.
സംസ്ഥാനത്ത് മൂവായിരത്തിലേറെ വിദേശ പഠന റിക്രൂട്ടിംഗ് ഏജൻസികൾ ഉണ്ടെന്നാണ് അനൗദ്യോഗിക കണക്ക്. ഇതിൽ രണ്ടായിരത്തോളവും കൊച്ചിയിലാണ്. ഇതിൽ പകുതിയിലധികത്തിനും അംഗീകാരമില്ലെന്നാണ് പരാതി. ഏജൻസികൾ ജി.എസ്.ടി രജിസ്ട്രേഷൻ മാത്രമേ നടത്താറുള്ളൂ. ഇതും മിക്കവരും പൂർത്തിയാക്കുന്നില്ല. കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് ഏജൻസികളുടെ ആധികാരികത ഉറപ്പാക്കാൻ നിയന്ത്രണമോ, നിയമങ്ങളോ ഇല്ല. പരാതിയുണ്ടായാൽ തട്ടിപ്പ് കേസ് മാത്രം രജിസ്റ്റർ ചെയ്യും.
സോഷ്യൽ മീഡിയ റിക്രൂട്ട്മെന്റ്
രക്ഷിതാക്കളുടേയും വിദ്യാർത്ഥികളുടേയും അജ്ഞത മുതലെടുത്ത് അംഗീകാരമില്ലാത്ത കോഴ്സുകൾക്ക് ആവശ്യത്തിലേറെ പരസ്യം നൽകി വിദ്യാർത്ഥികളെ റിക്രൂട്ട് ചെയ്യുന്ന അനവധി ഏജൻസികൾ സോഷ്യൽ മീഡിയ വഴി പ്രവർത്തിക്കുന്നുണ്ട്. ചൈന, റഷ്യ, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിൽ എം.ബി.ബി.എസ് അടക്കമുള്ള പ്രൊഫഷണൽ കോഴ്സുകളിലേക്കാണ് റിക്രൂട്ട്മെന്റ്. ഈ രാജ്യങ്ങളിൽ അംഗീകാരമോ, നിലവാരമോ ഇല്ലാത്ത മെഡിക്കൽ സ്‌കൂളുകളിൽ വൻ തുക നൽകി പഠിച്ചവർക്ക് പ്രാക്ടീസ് ചെയ്യാനാവാത്ത ഗതികേട് വൈകിയാണ് രക്ഷിതാക്കൾ മനസിലാക്കുന്നത്.
അടിമുടി തട്ടിപ്പ്
നിലവാരമില്ലാത്ത സ്ഥാപനങ്ങൾ ഇംഗ്ലീഷ് പ്രാവീണ്യ പരീക്ഷയായ TOEFL / IELTS ഒഴിവാക്കി അഡ്മിഷൻ നൽകും.
സ്‌കോളർഷിപ്പ് അസിസ്റ്റന്റ് ഷിപ്പ്, ഫെല്ലോഷിപ്പ് വാഗ്ദാനം
റാങ്കിംഗ് തെറ്റായി രേഖപ്പെടുത്തും.
പേരിൽ സാമ്യമുള്ള സർവകലാശാലകളുടെ വെബ്‌സൈറ്റ് സൃഷ്ടിക്കും.
വ്യാജ അഡ്മിഷൻ അറിയിപ്പും വിസ അപേക്ഷയും അയച്ചുതരും
കോഴ്സ് പൂർത്തിയാക്കിയ ഉടൻ തൊഴിൽ ചെയ്യാനുതകുന്ന പോസ്റ്റ് സ്റ്റഡി വർക്ക് വിസയെക്കുറിച്ച് തെറ്റായ വിവരം നൽകും.
ജീവിതച്ചെലവ് കുറവാണെന്ന് തെറ്റിദ്ധരിപ്പിക്കും.
പാർട് ടൈം തൊഴിലും പണം മിച്ചം പിടിക്കാമെന്നുമുള്ള പ്രലോഭനം
ഏജൻസികൾകളുടെ ആധികാരികത ഉറപ്പാക്കാൻ നിയന്ത്രണങ്ങളും ലൈസൻസും ഏർപ്പെടുത്താൻ നിയമ-തൊഴിൽ-ധന മന്ത്രിമാർക്ക് കത്ത് നൽകിയിട്ടുണ്ട്.
-കെ.പി അനിൽകുമാർ
ഓഡേപെക് ചെയർമാൻ
ഏജൻസികളുടെ കണക്ക് പരിശോധിക്കാൻ നിർദ്ദേശിച്ചു. ലൈസൻസ് അടക്കമുള്ള കാര്യങ്ങളിൽ പരിശോധിച്ച് തീരുമാനമെടുക്കും.--മന്ത്രി വി.ശിവൻകുട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |