ഞായറാഴ്ച ഖത്തർ ലോകകപ്പിലെ ആദ്യ മത്സരത്തിന് വിസിൽ മുഴങ്ങാനിരിക്കേ ആരാധകലോകം ആവേശത്തിലാണ്.യൂറോപ്പും ലാറ്റിനമേരിക്കയും ആഫ്രിക്കയുമൊക്കെ നിറയുന്ന ഫുട്ബാൾ ആരവത്തിന്റെ അലയൊലികളിൽ അലിഞ്ഞു ചേർന്നിരിക്കുകയാണ് അറബ് ലോകം. പങ്കെടുക്കാനുളള ടീമുകൾ ഒന്നൊന്നായി ഖത്തറിലെ ബേസ് ക്യാമ്പുകളിലേക്ക് എത്തിക്കൊണ്ടിരിക്കുന്നു. അവരുടെ ആരാധകപ്പടയും പുതിയ അരങ്ങിലേക്ക് ആഘോഷവേദിയിലേക്ക് പറന്നിറങ്ങിത്തുടങ്ങി. ഗൾഫ് നാടുകളിൽ നിന്നും കേരളക്കരയിൽ നിന്നുമായി പതിനായിരക്കണക്കിന് മലയാളികളും ഖത്തറിലെത്തുന്നുണ്ട്. ആരാധകരുടെ ആവേശത്തിന് കൊഴുപ്പുകൂട്ടാനായി ഫാൻ ഫെസ്റ്റുകളും പരേഡുകളും ഘോഷയാത്രകളും സംഘടിപ്പിച്ച് ലോകകപ്പ് ലഹരി വ്യാപിപ്പിക്കുകയാണ് സംഘാടകർ.
2010 മുതൽ ഇങ്ങോട്ടുള്ള ലോകകപ്പുകളുടെ ശ്രദ്ധാകേന്ദ്രങ്ങൾ ക്രിസ്റ്റ്യാനോ റൊണാൾഡോയും ലയണൽ മെസിയും നെയ്മറുമായിരുന്നു. ഈ ത്രിമൂർത്തികളിലാർക്കും ഇതുവരെ ലോകകപ്പിൽ മുത്തമിടാൻ കഴിഞ്ഞിട്ടില്ലെങ്കിലും ഖത്തറിലെയും ഫാൻ ഫേവറിറ്റുകളാരെന്ന ചോദ്യത്തിന് ഉത്തരങ്ങൾ ഈ പേരുകൾതന്നെ. ഒപ്പം കഴിഞ്ഞ ലോകകപ്പിലെ അത്ഭുതപ്രതിഭാസം കിലിയൻ എംബാപ്പെയും ക്ളബ് ഫുട്ബാളിൽ വിസ്മയങ്ങൾ സൃഷ്ടിക്കുന്ന ഒരു പറ്റം ചെറുപ്പക്കാരുമുണ്ട്. പങ്കെടുക്കുന്ന 32 ടീമുകളിൽ ഓരോന്നിലും ലോകോത്തരനിലവാരമുള്ള ഒരാളെങ്കിലുമുണ്ട്.പക്ഷേ ഡിസംബർ 18ന് കിരീടധാരണം കഴിയുമ്പോൾ പുതിയൊരു അവതാരപ്പിറവിക്ക് സാക്ഷിയാവാനുമിടയുണ്ട്. ആരാകും ഈ ലോകകപ്പിന്റെ താരമെന്ന് ഇപ്പോഴേ പറയാൻ സാദ്ധ്യമല്ല,പക്ഷേ കളി നീക്കങ്ങളിൽ കണ്ണും കാതും കൂർപ്പിച്ച് ഒപ്പമുണ്ടാകേണ്ട ഒരുപിടി താരങ്ങൾ ഖത്തറിലേക്ക് വിമാനം കയറുന്നുണ്ട്.
ക്രിസ്റ്റ്യാനോയും
മെസിയും
ലോകകപ്പിൽ പന്തുതട്ടുകപോലും ചെയ്തിട്ടല്ല ആൽഫ്രെഡോ ഡി സ്റ്റെഫാനോയും ജോർജ് ബെസ്റ്റുമൊന്നും ലോക ഫുട്ബാളിലെ എക്കാലത്തെയും മികച്ച കളിക്കാരായി വാഴ്ത്തപ്പെടുന്നത്. അതുകൊണ്ടുതന്നെ ലോകകപ്പ് നേടാനാകാത്തത് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെയും മെസിയുടെയും മഹത്വത്തിന് ഒട്ടും മങ്ങലേൽപ്പിക്കുന്നില്ല എന്നൊരു വാദമാണ് ഇരുതാരങ്ങളുടെയും കടുത്ത ആരാധകർ കാലങ്ങളായി ഉരുവിടുന്നത്. എന്നാൽ ഇതിഹാസത്തിന്റെ പൂർണതയ്ക്ക് ലോകകപ്പിന്റെ ഗരിമകൂടിയുണ്ടാകണമെന്ന വാദക്കാരും ഏറെയാണ്. ക്രിസ്റ്റ്യാനോയും മെസിയും ലോക കിരീടത്തിൽ ഉമ്മ വച്ചിട്ടില്ലെന്നേയുള്ളൂ,കളിച്ച നാലു ലോകകപ്പുകളിലും ശ്രദ്ധാകേന്ദ്രങ്ങളായിരുന്നു. അവസാന മൂന്നുലോകകപ്പുകളുടെ വാണിജ്യപരമായ വിജയത്തിൽ ഇരുവരുടെയും പങ്ക് വളരെ വലുതായിരുന്നെന്നും ഓർമ്മിക്കുക. മെസിയും ക്രിസ്റ്റ്യാനോയും കളിക്കാനിറങ്ങുന്നു എന്നതുതന്നെ ലോകകപ്പിന്റെ മാർക്കറ്റ് കുത്തനെ ഉയർത്തും. ഒരു പക്ഷേ ഇരുവരുടെയും അവസാനത്തെ ലോകകപ്പും ഖത്തറിലായിരിക്കും. ലയണൽ മെസി ഇത് തന്റെ അവസാന ലോകകപ്പെന്ന് പ്രഖ്യാപിച്ചുകഴിഞ്ഞു. പ്രായത്തെ വെല്ലുന്ന കായികമികവുള്ള ക്രിസ്റ്റ്യാനോയുടെ കാര്യത്തിലും മറ്റൊരു തീരുമാനം ഉണ്ടാവാനിടയില്ല.
ഖത്തറിൽ നവംബർ 24ന് ഘാനയ്ക്കെതിരെ പന്തുതട്ടാനിറങ്ങുമ്പോൾ ക്രിസ്റ്റ്യാനോയ്ക്ക് 37 വർഷവും 10 മാസവും പ്രായമായിട്ടുണ്ടാവും. എങ്കിലും ഈ ലോകകപ്പിലെ ഏറ്റവും ചുറുചുറുക്കുള്ള കളിക്കാരൻ ഈ പറങ്കിപ്പടത്തലവനായിരിക്കും. അന്താരാഷ്ട്ര ഫുട്ബാളിൽ ഏറ്റവും കൂടുതൽ ഗോളുകൾക്ക് ഉടമ,ക്ളബ് ഫുട്ബാളിൽ 700 ഗോളുകൾ തുടങ്ങിയ റെക്കാഡുകൾക്ക് ഉടമയായ ക്രിസ്റ്റ്യാനോ ലോകകപ്പുകളിലും ഗോളടിക്കുന്നതിൽ പിശുക്കുകാട്ടിയിട്ടില്ല. 2004 മുതൽ ഇതുവരെ കളിച്ച നാലു ലോകകപ്പുകളിലും സ്കോർ ചെയ്ത താരം. 17 ലോകകപ്പ് മത്സരങ്ങളിൽ നിന്ന് ഏഴു ഗോളുകൾ. 2018 ലോകകപ്പിൽ സ്പെയ്നിനെതിരെ നേടിയ ഹാട്രിക് അവിസ്മരണീയമായിരുന്നു.
ക്ളബ് ഫുട്ബാളിൽ ക്രിസ്റ്റ്യാനോയ്ക്ക് ഇപ്പോൾ അത്ര നല്ല കാലമല്ല. മാഞ്ചസ്റ്റർ യുണൈറ്റഡിലേക്കുള്ള തിരിച്ചുവരവിലും അവിടെനിന്ന് ചാമ്പ്യൻസ് ലീഗ് യോഗ്യതയുള്ള ഏതെങ്കിലും ക്ളബിലേക്ക് മാറാനുള്ള മോഹത്തിലും ക്രിസ്റ്റ്യാനോയ്ക്ക് ഫസ്റ്റ് ഇലവനിലെ സ്ഥാനംതന്നെ നഷ്ടമാകുന്ന സ്ഥിതിയായി. എന്നാൽ രാജ്യത്തിന്റെ കുപ്പായമണിയുമ്പോൾ, നായകന്റെ ആം ബാൻഡ് ധരിക്കുമ്പോൾ ക്രിസ്റ്റ്യാനോ മറ്റൊരാളാവും. 2016യൂറോകപ്പിന്റെ ഫൈനലിൽ കാലിന് പരിക്കേറ്റ് കളത്തിൽ നിന്ന് കയറേണ്ടിവന്നപ്പോഴും ടച്ച്ലൈനിനരികിൽ നിന്ന് ടീമിന് ആവേശം പകർന്ന് കിരീടത്തിലേക്ക് കൈപിടിച്ചുകയറ്റിയത് ഓർമ്മിക്കുക.ക്രിസ്റ്റ്യാനോയുടെ കരിയറിലെ ഏക അന്താരാഷ്ട്ര കിരീടമായിരുന്നു ഇത്.
1986ൽ ഡീഗോ മറഡോണ കപ്പുയർത്തിയ ശേഷം അർജന്റീനയ്ക്ക് ലോകകപ്പുകൾ കണ്ണീർക്കഥകളാണ്. 90ൽ ഫൈനൽ തോൽവി,94ൽ മറഡോണയുടെ മരുന്നടി,98ൽ ബെർഗ്ക്യാമ്പിന്റെ അവസാനമിനിട്ടിലെ ഗോളിന് ഹോളണ്ടിനോട് ക്വാർട്ടറിൽ തോറ്റത് ,2002ൽ ഗ്രൂപ്പ് റൗണ്ടുപോലും കടക്കാതെ പുറത്തായത്... അങ്ങനെ വേദനകളുടെ പരമ്പരയ്ക്ക് ശേഷമാണ് മെസി 2006ൽ ലോകകപ്പിൽ അർജന്റീനയുടെ കുപ്പയത്തിൽ അരങ്ങേറുന്നത്. സാക്ഷാൽ മറഡോണ കോച്ചും മെസി ക്യാപ്ടനായും എത്തിയ 2010 ലോകകപ്പിൽ അവർ ഒന്നുമാകാതെ മടങ്ങി.കളിച്ച ലോകകപ്പുകളിൽ മെസിക്ക് സ്കോർ ചെയ്യാൻ കഴിയാത്ത ഏക ലോകകപ്പും അതായിരുന്നു. നാലുവർഷത്തിന് ശേഷം നാലുഗോളുകളുമായി ഗോൾഡൻ ബാൾ നേടിയ മെസിക്ക് പക്ഷേ തന്റെ പട ഫൈനലിൽ ജർമ്മനിക്ക് മുന്നിൽ തോറ്റപ്പോൾ കണ്ണീരൊഴുക്കി മടങ്ങേണ്ടിവന്നു. ആ ഷോക്കിൽ വിരമിക്കൽ പ്രഖ്യാപിച്ചെങ്കിലും പിന്നീട് മടങ്ങിയെത്തി. 2018ലും വെറുംകയ്യോടെ മെസിയും സംഘവും തിരിച്ചുപോയി.
കിരീടമില്ലാത്ത രാജാവെന്ന നാണക്കേടിന് മെസി അറുതിവരുത്തിയത് 2021ലെ കോപ്പ അമേരിക്ക കിരീടത്തോടെയാണ്. അന്നുമുതൽ ലോകമെങ്ങുമുള്ള അർജന്റീനയുടെ ആരാധകർ മറ്റൊരു സ്വപ്നം കൂടി കാണാൻ തുടങ്ങി; ഖത്തറിലെ ലുസൈൽ സ്റ്റേഡിയത്തിൽ മെസി ലോകകപ്പുയർത്തുന്ന ദൃശ്യം.പല ലോകകപ്പുകളിലും രാജ്യത്തിന്റെ ഭാരമത്രയും മെസിയുടെ ചുമലുകളിലായിരുന്നെങ്കിൽ ഇത്തവണ കഥ മാറും. ടീമെന്ന നിലയിൽ മികച്ച ഒത്തൊരുമയാണ് യുവ പരിശീലകൻ ലയണൽ സ്കലോണിക്ക് കീഴിൽ അർജന്റീന കാഴ്ചവയ്ക്കുന്നത്. കഴിഞ്ഞ 35 മത്സരങ്ങളിൽ തോൽവിയറിയാതെയാണ് മെസിയും സംഘവും ഖത്തറിലേക്ക് വരുന്നത്.
മറക്കരുത്
നെയ്മറിനെ
പെലെയുടെ പിൻഗാമിയായി വാഴ്ത്തപ്പെട്ടിരുന്ന നെയ്മർക്ക് തന്റെ പ്രതിഭയോട് പലപ്പോഴും നീതിപുലർത്താനാകാതെപോയത് പരിക്കുകൾ വരിഞ്ഞുമുറുക്കിയതുകൊണ്ടാണ്. അഞ്ചുതവണ ലോകകപ്പ് നേടിയ ബ്രസീലിന് നെയ്മറിന്റെ കാലത്ത് ഇതേവരെ ഒരു ലോകകപ്പിലും ജേതാക്കളാവാനായിട്ടില്ല. പഴയ പെരുമ ഇപ്പോൾ നെയ്മറിനൊപ്പമില്ല. ഫ്രഞ്ച് ക്ളബ് പാരീസ് എസ്.ജിയിൽ മെസിയുടെയും കിലിയൻ എംബാപ്പെയുടെയും നിഴലിലാണ് നെയ്മറെങ്കിലും ബ്രസീലിന്റെ മഞ്ഞക്കുപ്പായം ഈ 30കാരനിൽ ആവേശം നിറയ്ക്കുമെന്നുറപ്പ്.
സ്പാനിഷ് ക്ളബ് റയൽ മാഡ്രിഡിന് വേണ്ടി കളിക്കുന്ന വിനീഷ്യസ് ജൂനിയറാണ് ബ്രസീലിന്റെ പ്രതീക്ഷ.കഴിഞ്ഞ സീസണിൽ റയലിനായി 20 ഗോളുകൾ നേടുകയും 22 അസിസ്റ്റുകൾ നടത്തുകയും ചെയ്ത വിനീഷ്യസിന്റെ സാന്നിദ്ധ്യം നെയ്മറുടെ ജോലി ഭാരം കുറയ്ക്കും. ഗോളടിക്കാനുള്ള സാദ്ധ്യത വർദ്ധിപ്പിക്കുകയും ചെയ്യും.
വമ്പൻ
എംബാപ്പെ
പരിചയസമ്പന്നതകൊണ്ട് ക്രിസ്റ്റ്യാനോ-മെസി-നെയ്മർ ത്രയം മുന്നിൽനിൽക്കുമ്പോഴും ഈ ലോകകപ്പിലെ വമ്പനായി പരിഗണിക്കേണ്ടത് ഫ്രാൻസിന്റെ കിലിയൻ എംബാപ്പെയെയാണ്. കഴിഞ്ഞ ലോകകപ്പിൽ ഉസൈൻ ബോൾട്ടിനെ അനുസ്മരിപ്പിക്കുന്ന വേഗവും മെസിയുടെ പന്തടക്കവും ക്രിസ്റ്റ്യനോയുടെ കരുത്തുമായി കളം നിറഞ്ഞ കിലിയന് 19 വയസേ ഉണ്ടായിരുന്നുള്ളൂ.നാലുവർഷത്തെ മൂപ്പുമായി ഖത്തറിലേക്കെത്തുമ്പോഴും എംബാപ്പെയ്ക്ക് ഒപ്പം നിൽക്കാൻ പറ്റുന്ന മറ്റൊരു സ്ട്രൈക്കർ മറ്റൊരു ടീമിലുമില്ലതന്നെ. കഴിഞ്ഞ സീസണിൽ പി.എസ്.ജിക്കായി നേടിയത് 38 ഗോളുകൾ. വഴിയൊരുക്കിയത് 26 എണ്ണത്തിന്. റഷ്യൻ ലോകകപ്പിൽ നാലുഗോളുകൾ നേടിയിരുന്ന എംബാപ്പെ ഇക്കുറി ഗോൾഡൻ ബാൾ സ്വന്തമാക്കുമെന്ന് ബെറ്റ് വച്ചിരിക്കുന്നവർ ഏറെയാണ്.ഇത്തവണ ബാലോൺ ഡി ഓർ നേടിയ കരീം ബെൻസെമയും എംബാപ്പെയ്ക്കൊപ്പം ഫ്രാൻസിന്റെ ശക്തി കേന്ദ്രമാണ്.
കറുത്ത
കുതിരകൾ
പേരും പെരുമയുമല്ല അവസരത്തിനൊത്ത് ഉയരുകയാണ് ലോകകപ്പുകളിൽ വേണ്ടത്. 2018 ലോകകപ്പിൽ ക്രൊയേഷ്യയെ ഫൈനൽവരെയെത്തിച്ച് മികച്ച കളിക്കാരനുള്ള ഗോൾഡൻ ബൂട്ട് നേടിയ ലൂക്കാ മൊഡ്രിച്ച് , ഇംഗ്ളീഷ് ക്ളബ് മാഞ്ചസ്റ്റർ സിറ്റിയുടെ പടയോട്ടങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന മിഡ്ഫീൽഡർ കെവിൻ ഡി ബ്രുയാൻ, ഇംഗ്ളണ്ടിന്റെ സ്കോറിംഗ് യന്ത്രം ഹാരി കേൻ, യൂറോ കപ്പിലെ കണ്ടെത്തൽ ഫിൽ ഫോഡൻ,ബാഴ്സലോണ ക്ളബിനുവേണ്ടി 19 വയസിനിടെ 73 മത്സരങ്ങൾ കളിച്ച സ്പാനിഷ് താരം പെഡ്രി, കാനഡയുടെ 21കാരൻ ലെഫ്റ്റ് ബാക്ക് അൽഫോൺസോ ഡേവീസ്,ചെൽസിയുടെ വലകാക്കുന്ന സെനഗലുകാരൻ എഡ്വാർഡോ മെൻഡി,ഹോളണ്ടിന്റെ സെന്റർ ബാക്ക് വിർജിൽ വാൻഡിക്ക്,ജർമ്മനിയുടെ ജോഷ്വാ കിമ്മിഷ് തുടങ്ങിയ ഒരു പിടി താരങ്ങളാണ് ഖത്തറിലെ കറുത്ത കുതിരകളാവാൻ കച്ചകെട്ടിയിറങ്ങുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |