ചേർത്തല: വളർത്തു നായയെ വിൽക്കാൻ തയ്യാറാകാത്തതിന്റെ വിരോധത്താൽ വീട്ടമ്മയെ കല്ലെറിഞ്ഞ് പരിക്കേൽപ്പിച്ച കേസിൽ മൂന്ന് പ്രതികൾ പിടിയിൽ. കാട്ടൂർ പുത്തൻപുരയ്ക്കൽ റോയ്സൺ (32),ചെത്തി പുത്തൻപുരയ്ക്കൽ സിജു (അലോഷ്യസ് -26), കണിച്ചുകുളങ്ങര ദൈവത്തിങ്കൽ വിഷ്ണു (26) എന്നിവരെയാണ് മാരാരിക്കുളം പൊലീസ് അറസ്റ്റ് ചെയ്തത്.
മാരാരിക്കുളം വടക്ക് പഞ്ചായത്ത് 14-ാം വാർഡിൽ ചിറയിൽ ജാൻസിയെ (നബീസത്ത് -54) ആക്രമിച്ച കേസിലാണ് അറസ്റ്റ്. കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടോടെയാണ് മാരാരിക്കുളം പള്ളിക്ക് സമീപമുളള ചിറയിൽ വീട്ടിൽ പ്രതികൾ അക്രമം നടത്തിയത്. ഈ വീട്ടിലെ വളർത്തുനായയെ കണ്ട് ഇഷ്ടപ്പെട്ട പ്രതികൾ വാങ്ങാൻ ആഗ്രഹം പ്രകടിപ്പിച്ചു. എന്നാൽ വലിയ വിലയാണെന്നും നായ ആക്രമിക്കുമെന്നും പറഞ്ഞ് വീട്ടമ്മ ജാൻസി വിൽക്കാൻ തയ്യാറായില്ല. നായയെ എടുത്തു കൊണ്ടുപോകാനും ചിത്രമെടുക്കാനും പ്രതികൾ ശ്രമിച്ചു. ഇതോടെ ഇവരെ വീട്ടിൽ നിന്ന് ഇറക്കി വിട്ടപ്പോൾ അസഭ്യം വിളിച്ച്, വടിവാൾ വീശി ഭീഷിണിപ്പെടുത്തിയ ശേഷം കല്ലെറിഞ്ഞു. ജാൻസിയുടെ മുതുകിനും കണ്ണിന് താഴെയും പരിക്കു പറ്റി. മദ്യ ലഹരിയിലാണ് പ്രതികൾ അതിക്രമം നടത്തിയത്. റോയ്സിനെതിരെ മണ്ണഞ്ചേരിയിൽ 12 കേസുകളുണ്ട്. കാപ്പ റിമാൻഡ് കഴിഞ്ഞ് പുറത്തിറങ്ങിയതേയുളളൂ. വിഷ്ണുവിനെതിരെ ഇടുക്കിയിൽ രണ്ട് കേസുകൾ നിലവിലുണ്ട്. അർത്തുങ്കൽ പൊലീസിൽ അടിപിടി കേസുമുണ്ട്. സിജോയ്‌ക്കെതിരെ മാരാരിക്കുളത്ത് രണ്ട് വധശ്രമ കേസും അർത്തുങ്കലിൽ രണ്ട് അടിപിടികേസും മാരാരിക്കുളത്ത് മൂന്ന് കഞ്ചാവ് കേസുമുണ്ട്. മാരാരിക്കുളം പ്രിൻസിപ്പൽ എസ്.ഐ പ്രദീപ്, എസ്.ഐ.സനീഷ് കുമാർ, എ.എസ്.ഐ ജാക്സൺ,സി.പി.ഒ മാരായ ജഗദീഷ്, കവിരാജ്, ഹോംഗാർഡ് വിനോദ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. ഒരാൾ കൂടി പിടിയിലാകാനുണ്ട്. മൂന്ന് പ്രതികളെയും ആലപ്പുഴ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |