കീവ്: തലസ്ഥാനമായ കീവ് ഉൾപ്പെടെയുള്ള യുക്രെയിൻ നഗരങ്ങൾക്ക് നേരെ ഇന്നലെ വ്യാപക ആക്രമണം നടത്തി റഷ്യ. കിഴക്കൻ യുക്രെയിനിലെ ഗ്യാസ് നിർമ്മാണ പ്ലാന്റും നിപ്രോയിലെ മിസൈൽ ഫാക്ടറിയും റഷ്യൻ വ്യോമാക്രമണത്തിൽ തകർന്നു. കീവ്, ഒഡേസ, ഖാർക്കീവ് എന്നിവിടങ്ങളിൽ നടന്ന മിസൈൽ ആക്രമണങ്ങളിൽ സാധാരണക്കാർക്ക് പരിക്കേറ്റു. കീവിൽ നാല് റഷ്യൻ ക്രൂസ് മിസൈലുകളും അഞ്ച് ഇറാൻ നിർമ്മിത ഡ്രോണുകളും വെടിവച്ച് വീഴ്‌ത്തിയെന്ന് യുക്രെയിൻ സൈന്യം അവകാശപ്പെട്ടു.
സെപൊറീഷ്യ മേഖലയിൽ ബുധനാഴ്‌ച രാത്രിയുണ്ടായ വ്യോമാക്രമണങ്ങളിൽ നാല് പേർ കൊല്ലപ്പെട്ടതായി യുക്രെയിൻ പ്രസിഡന്റ് ഓഫീസ് അറിയിച്ചു. യുക്രെയിനിൽ മഞ്ഞുവീഴ്ചയാരംഭിച്ച പശ്ചാത്തലത്തിൽ ജനജീവിതം കൂടുതൽ ദുഃസഹമായി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വൈദ്യുതി തടസം നേരിടുന്നതിനാൽ ആളുകൾക്ക് വീട്ടിൽ ചൂട് നിലനിറുത്താൻ സാധിക്കുന്നില്ല. അതേസമയം, കഴിഞ്ഞ ദിവസം പോളണ്ടിൽ പതിച്ച മിസൈൽ തങ്ങളുടെ മിസൈൽ പ്രതിരോധ സംവിധാനത്തിൽ നിന്നുള്ളതല്ലെന്നും റഷ്യയുടേതാണെന്നുമുള്ള യുക്രെയിൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്‌കിയുടെ പ്രസ്‌താവ അംഗീകരിക്കാൻ യു.എസ് പ്രസിഡന്റ് ജോ ബൈഡൻ തയാറായില്ല. അതിന് തെളിവില്ലെന്ന് ബൈഡൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. മിസൈൽ യുക്രെയിനിൽ നിന്ന് അബദ്ധത്തിൽ വന്നതാകാമെന്നും റഷ്യയുടേതാണെന്നതിന് തെളിവില്ലെന്നും പോളണ്ടും നാറ്റോയും യു.എസും വ്യക്തമാക്കിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |