SignIn
Kerala Kaumudi Online
Thursday, 25 April 2024 12.31 AM IST

പ്രസിഡന്റായാൽ ചൊവ്വ കീഴടക്കും : ട്രംപ്

trump

ന്യൂയോർക്ക് : 2024 പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് കഴിഞ്ഞ ദിവസമാണ് യു.എസ് മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചത്. റിപ്പബ്ലിക്കൻ പാർട്ടി നേതാവായ ട്രംപിന് എന്നാൽ പാർട്ടിയ്ക്കുള്ളിലെ തിരഞ്ഞെടുപ്പ് അടക്കം നിരവധി കടമ്പകൾ കടന്നുവേണം തിരഞ്ഞെടുപ്പ് കളത്തിലിറങ്ങാൻ. ഫ്ലോറിഡയിൽ നടത്തിയ പ്രഖ്യാപനത്തിനിടെ ചില രസകരമായ വാഗ്ദ്ധാനങ്ങളും ട്രംപിന്റെ ഭാഗത്ത് നിന്നുണ്ടായി. ഒരു ബഹിരാകാശ പദ്ധതിയാണ് ഇതിൽ ഏറ്റവും പ്രധാനം.

താൻ പ്രസിഡന്റായാൽ അമേരിക്കൻ പതാക ചൊവ്വയിൽ ഉടൻ സ്ഥാപിക്കാനാകുമെന്നാണ് ട്രംപ് പറയുന്നത്. ആണവായുധങ്ങളുടെ ഭീഷണിയിൽ നിന്ന് അമേരിക്കൻ ജനതയെ സംരക്ഷിക്കാനുള്ള ഒരു പ്രതിരോധ കവചവും ട്രംപ് മുന്നോട്ട് വച്ചു.

താൻ പ്രസിഡന്റായാൽ യു.എസ് മനുഷ്യ വിജ്ഞാനത്തിന്റെ അതിരുകൾ വിശാലമാക്കുകയും മാനുഷിക നേട്ടങ്ങളുടെ ചക്രവാളങ്ങൾ വികസിപ്പിക്കുകയും ചെയ്യുമെന്ന് ട്രംപ് പറയുന്നു. ആണവായുധ പ്രതിരോധ കവചം ശരിക്കും മുൻ പ്രസിഡന്റ് റൊണാൾഡ് റീഗൻ മുന്നോട്ട് വച്ച ആശയമാണ്. താൻ ഓഫീസിന്റെ പടിയിറങ്ങുമ്പോൾ യു.എസ് അതിന്റെ സുവർണ കാലഘട്ടത്തിലായിരുന്നെന്നും ട്രംപ് പറയുന്നു.

ഭൂമിക്ക് പുറത്തുള്ള ഒരു ഗ്രഹത്തിൽ അമേരിക്കൻ പതാക സ്ഥാപിക്കുക എന്ന സ്വപ്നം ട്രംപ് ഇതിന് മുമ്പും പരാമർശിച്ചിട്ടുണ്ട്. 2019ൽ ഒരു തിരഞ്ഞെടുപ്പ് പ്രചാരണവേളയിലും ചൊവ്വയിലേക്ക് മനുഷ്യനെ എത്തിക്കുമെന്ന തരത്തിൽ ട്രംപിന്റെ പരാമർശമുണ്ടായിരുന്നു. അമേരിക്കൻ പതാക ചൊവ്വയിൽ സ്ഥാപിക്കുമെന്ന് ട്രംപ് അന്നും പറഞ്ഞിരുന്നു.

 ചൊവ്വയിൽ കാലുകുത്തുമോ മനുഷ്യൻ?​

ചന്ദ്രനിൽ കാലുകുത്തിയ ആദ്യ മനുഷ്യൻ അമേരിക്കൻ മണ്ണിൽ നിന്നാണെന്നത് പോലെ ചൊവ്വയെ കീഴടക്കുന്നതും അമേരിക്ക തന്നെയായിരിക്കുമെന്ന ട്രംപിന്റെ സ്വപ്നം ഒരു പക്ഷേ,​ ഭാവിയിൽ യാഥാർത്ഥ്യമായേക്കാവുന്ന ഒന്നാണ്.

1940കളുടെ അവസാനം മുതൽ തന്നെ ചൊവ്വയിൽ മനുഷ്യനെയെത്തിക്കുക എന്നത് ശാസ്ത്രലോകത്തിന്റെ സ്വപ്‌നങ്ങളിലൊന്നാണ്. ആളില്ലാ പേടകങ്ങൾ ഇറങ്ങിയെങ്കിലും മനുഷ്യനെ ചൊവ്വയിലെത്തിക്കാനുള്ള പദ്ധതി യാഥാർത്ഥ്യമായിട്ടില്ല.

സ്‌പേസ്‌എക്‌സ്, ടെസ്‌ല സ്ഥാപകനും ശതകോടീശ്വരനുമായ ഇലോൺ മസ്‌ക് മനുഷ്യനെ ചൊവ്വയിലിറക്കുന്ന ദൗത്യം നിറവേറ്റുമെന്ന് പ്രതിജ്ഞയെടുത്ത വ്യക്തിയാണ്. തന്റെ സമ്പത്തിന്റെ വലിയ ഒരു ഭാഗം വിനിയോഗിച്ച് ബഹിരാകാശത്തിന്റെ അതിർവരമ്പുകൾ ഭേദിക്കുകയെന്നതാണ് മസ്‌കിന്റെ ലക്ഷ്യം. ചൊവ്വയിൽ മനുഷ്യനെയെത്തിക്കുക എന്നതാണ് മസ്‌കിന്റെ ഏറ്റവും വലിയ ആഗ്രഹങ്ങളിലൊന്ന്.

2030ന് മുന്നേ മനുഷ്യർ ചൊവ്വയിൽ കാലുകുത്തുമെന്നാണ് മസ്‌കിന്റെ കണക്കുകൂട്ടൽ. അതിന് മുമ്പ് ആളില്ലാ പേടകം തന്റെ സ്പേസ്‌‌എക്സ് കമ്പനി ചൊവ്വയിലിറക്കുമെന്നും മസ്‌ക് പറഞ്ഞിട്ടുണ്ട്. 2050 ഓടെ ചൊവ്വയിൽ ഒരു നഗരം നിർമ്മിക്കണമെന്നതും മസ്‌കിന്റെ ആഗ്രഹങ്ങളിലൊന്നാണ്. അതേ സമയം, ഏറ്റവും ചുരുങ്ങിയത് 2030കളുടെ തുടക്കം വരെയെങ്കിലും തങ്ങളുടെ ബഹിരാകാശ സഞ്ചാരികളെ ചൊവ്വയിലെത്തിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നാണ് നാസ പറയുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.