തിരുവനന്തപുരം: റീജിയണൽ കാൻസർ സെന്ററിൽ (ആർ.സി.സി) കുടുംബശ്രീ വഴി സി.പി.എം നടത്തിയത് മുന്നൂറിലധികം അനധികൃത നിയമനങ്ങൾ.സി.പി.എം അനുഭാവികളായ പുരുഷന്മാരെയാണ് കുടുംബശ്രീയുടെ പേരിൽ നഗരസഭ മരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഡി.ആർ.അനിലിന്റെ നേതൃത്വത്തിൽ തിരുകിക്കയറ്റിയത്.കുടുംബശ്രീ ജില്ലാ മിഷന് കീഴിൽ കേരളശ്രീയെന്ന യൂണിറ്റ് രൂപീകരിച്ചാണ് താത്കാലിക നിയമനങ്ങളിലേയ്ക്ക് റിക്രൂട്ട്‌മെന്റ് നടന്നത്.നഴ്‌സിംഗ് അസിസ്റ്റന്റ്,ഫാർമസിസ്റ്റ് അടക്കമുളള തസ്‌തികകളിലേയ്ക്കും പരീക്ഷയോ അഭിമുഖമോ ഇല്ലാതെ പാർട്ടിക്കാരെ കുത്തിനിറച്ചു.
സ്വീപ്പർ,ക്ലീനർ അടക്കമുള്ള തസ്‌തികകളിലേയ്ക്ക് മാത്രമാണ് കുടുംബശ്രീ മുഖേന നിയമനങ്ങൾ നടത്താൻ അനുമതിയുളളത്.എന്നാൽ നഴ്സിംഗ് അസിസ്റ്റന്റ്, ഫാർമസിസ്റ്റ്,ഇലക്ട്രീഷ്യൻ,ഇലക്ട്രിക്കൽ സൂപ്പർവൈസർ തുടങ്ങി ബയോ മെഡിക്കൽ എൻജിനീയറെ വരെ കുടുംബശ്രീ വഴി നിയമിച്ചു.സാങ്കേതിക പരിജ്ഞാനം വേണ്ട ജോലികളിലാണ് കൃത്യമായ അഭിമുഖം പോലും നടത്താതെ കുടുംബശ്രീയിലെ ഒരു യൂണിറ്റ് നിയമനം നൽകിയത്.
മൂന്ന് മുതൽ ആറ് മാസത്തേയ്‌ക്കാണ് പലരെയും നിയമിച്ചത്.നിയമനം ലഭിച്ച ഭൂരിപക്ഷം പേർക്കും കാലയളവ് നീട്ടിക്കൊടുക്കുന്നതാണ് പതിവ്. എങ്ങനെ യോഗ്യരായവരെ കണ്ടെത്തിയെന്ന് അന്വേഷിച്ചപ്പോൾ മെഡിക്കൽ കോളേജ് പരിസരത്തുള്ളവർക്ക് മുൻഗണന നൽകിയെന്നാണ് കേരളശ്രീ ചുമതല വഹിക്കുന്നവരുടെ മറുപടി. ആർ.സി.സി നിയമനങ്ങൾക്ക് കമ്മിഷനായി തുക ഒന്നും ഈടാക്കാറില്ലെന്നും കൊവിഡ് കാലമായതിനാലാണ് നിയമന ചുമതല കുടുംബശ്രീക്ക് നൽകിയതെന്നുമാണ് ഔദ്യോഗിക വിശദീകരണം.എസ്.എ.ടി ആശുപത്രിയിലെ കൂട്ടിരിപ്പ് കേന്ദ്രത്തിലേയ്‌ക്ക് മാനേജർ തസ്‌തികയിലടക്കം കുടുംബശ്രീ മുഖേന നിയമനം നടത്താൻ മുൻഗണന പട്ടികയ്‌ക്കായി നഗരസഭ പാർലമെന്ററി പാർട്ടി നേതാവായ ഡി.ആർ.അനിൽ കത്ത് നൽകിയിരുന്നു.
അനധികൃത നിയമനങ്ങളുടെ ലിസ്റ്റ്
റിസപ്ഷനിസ്റ്റ് 55
പേഷ്യന്റ് അസിസ്റ്റന്റ്സ് 29
ക്ലീനിംഗ് സ്റ്റാഫ് 120
ലാബ് ടെക്‌നീഷ്യൻ 9
എൻജിനീയറിംഗ് ഡിവിഷൻ 9
നഴ്‌സിംഗ് അസിസ്റ്റന്റ് 13
പേഷ്യന്റ് ഗെയ്‌ഡ് 2
ഫാർമസിസ്റ്റ് 9
ശമ്പളത്തിനായി കുടുംബശ്രീ ജില്ലാ മിഷന് മാസം ലഭിക്കുന്നത് 50 ലക്ഷം രൂപ
അഭിമുഖവും എഴുത്തുപരീക്ഷയുമില്ല
യോഗ്യത സി.പി.എമ്മായിരിക്കണം
കാന്റീന് ടെൻഡറില്ല
ആർ.സി.സിയുടെ കാന്റീൻ ടെൻഡറില്ലാതെ മൂന്ന് വർഷത്തേയ്ക്ക് സി.പി.എം അനുകൂല സംഘടനയ്ക്ക് തുച്ഛമായ തുകയ്ക്ക് നൽകിയെന്നാണ് മറ്റൊരു ആരോപണം.പുതുതായി പണി കഴിപ്പിക്കുന്ന കെട്ടിടത്തിലേയ്ക്ക് വിവിധ തസ്‌തികകളിൽ നൂറോളം പേരെ നിയമിക്കണമെന്ന് ആവശ്യപ്പെട്ടുളള കത്ത് സി.പി.എം പ്രാദേശിക നേതൃത്വം ജില്ലാ സെക്രട്ടറിക്ക് അയച്ചിട്ടുണ്ടെന്നും വിവരമുണ്ട്.ഇന്റേണൽ ഓഡിറ്റ് ഓഫീസർ,അസിസ്റ്റന്റ് അക്കൗണ്ട്‌സ് ഓഫീസർ, അസിസ്റ്റന്റ് അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫീസർ തസ്‌തികകളിൽ അടക്കം നിയമം നേരായ വഴിയല്ല നടന്നതെന്നും ആക്ഷേപമുണ്ട്.
'ആർ.സി.സിയിലെ താത്കാലിക നിയമനങ്ങളെല്ലാം എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി നടപ്പാക്കണം.ഇതുവരെ നടന്ന നിയമന അഴിമതിയിൽ സർക്കാർ സമഗ്ര അന്വേഷണത്തിന് ഉത്തരവിടണം.'
ജി.എസ്.ശ്രീകുമാർ
മുൻ കൗൺസിലർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |