സ്വയംവരം അമ്പതു വർഷം പിന്നിടുന്നു.ഇക്കാലയളവിൽ ഒരുപിടി ചിത്രങ്ങൾ മാത്രം.തിരിഞ്ഞു നോക്കുമ്പോൾ എന്തു തോന്നുന്നു?
സത്യം പറഞ്ഞാൽ തിരിഞ്ഞുനോക്കാറില്ല
.
എണ്ണം കുറഞ്ഞു പോയെന്നൊരു ചിന്തയുണ്ടോ?
ഒരിക്കലുമില്ല.എങ്ങനെ ഇത്രയും പടമെടുത്തു എന്നാണ് ഞാൻ സ്വയം ചോദിക്കാറുള്ളത്. കാരണം ഇത്രയും പ്രതികൂലമായ സാഹചര്യങ്ങളിൽ ഒരു വിട്ടുവീഴ്ചയും ചെയ്യാതെ ഇത്രയും പടം എങ്ങനെ ചെയ്തുവെന്ന ചോദ്യം ഞാൻ സ്വയം ചോദിക്കാറുണ്ട് .
മധുവിനെയും ശാരദയേയും കാസ്റ്റ് ചെയ്യും മുമ്പ് പുതിയ നായകനേയും നായികയേയും അന്വേഷിച്ചിരുന്നോ?
ട്യൂട്ടോറിയലുകളിലടക്കം അന്വേഷിച്ചിരുന്നു.പക്ഷേ പെൺകുട്ടികളെ കിട്ടില്ലെന്ന് മനസിലായി.അങ്ങനെയാണ് ശാരദയിലും മധുവിലുമെത്തിയത്. വേറെ ആരെയും പരിഗണിച്ചിരുന്നില്ല.
ഇന്ന് ഒരുപക്ഷെ സ്വയംവരം വീണ്ടുമെടുക്കുകയാണെങ്കിൽ ആരെ കാസ്റ്റ് ചെയ്യും.പ്രമേയത്തിന്റെ പ്രസക്തി വർദ്ധിക്കുകയാണല്ലോ?
ന്യൂ കമേഴ്സിനെ വച്ച് ആ റോളുകൾ ചെയ്യാഞ്ഞത് നന്നായിയെന്ന് പിന്നെ തോന്നി.മധുവും ശാരദയും ചെയ്തതുപോലെ ന്യൂ കമേഴ്സിന് അത് ചെയ്യാൻ കഴിയുമായിരുന്നില്ല.മധുവും ശാരദയും തന്നെയായിരുന്നു ആ റോളിന് ഏറ്റവും യോഗ്യർ.ഒരു സിനിമയിലേക്കും ഞാൻ തിരിച്ചു പോകാൻ ആഗ്രഹിക്കുന്നില്ല.അത് ചെയ്ത സമയത്ത് എനിക്ക് ചെയ്യാവുന്നതെല്ലാം അതിൽ ചെയ്തിട്ടുണ്ട്.ഒരു വിട്ടുവീഴ്ചയും ചെയ്തിട്ടില്ല,ഓടിപ്പിടിച്ച് എടുത്ത ഒരു പടമല്ല സ്വയംവരം.
സ്വയംവരം മുതൽ ' പിന്നെയും" വരെയത്തുമ്പോൾ ആത്മകഥാംശം കൂടുതലുള്ളത് ഏതിലാണ്?കഥാപുരുഷനിലാണോ?
അതിൽ കുറച്ചുണ്ട്.ഞാൻ ജനിച്ച വീടൊക്കെയാണ് ചിത്രീകരിച്ചത്.പിന്നെ ഗാർഹികമായ ചില സത്യങ്ങളുണ്ട്.അതുപോലെ എടുത്തുവച്ചിരിക്കുകയല്ല.അനുഭവങ്ങളെ യൂണിവേഴ്സൽ തീമാക്കിയിട്ടുണ്ട്.ചുരുക്കിയിട്ടില്ല.ഏത് സമൂഹത്തിലുള്ളവർക്കും അതു മനസിലാകുന്ന വിധത്തിലാക്കിയിരുന്നു.
ഇനി എന്ത്?അടുത്ത കഥാചിത്രം എന്നാണ് ? ആലോചനയിലുണ്ടോ?
സിനിമയെ സംബന്ധിച്ചിടത്തോളം ഇവിടെമാത്രമല്ല ലോകത്തുതന്നെ ഏറ്റവും മോശമായ കാലത്തിലൂടെയാണ് നമ്മൾ കടന്നുപോയ്ക്കൊണ്ടിരിക്കുന്നത്.സിനിമ ചെയ്യുന്നതിനുള്ള ഒരു ഉത്സാഹം എനിക്കിപ്പോൾ മനസിലില്ല.അങ്ങനെയൊരു ഉത്സാഹം വരുമ്പോൾ മാത്രമെ ഞാൻ സിനിമ ചെയ്യാറുള്ളു.ഉള്ളിൽ നിന്നൊരു ഉൾപ്രേരണ ശക്തമായിട്ടുവരുമ്പോഴാണ് സിനിമ ചെയ്യുന്നത്.അല്ലാതെ ചെയ്യില്ല.ഒരാൾ പണവുമായി വന്ന് ഞാൻ പടമെടുക്കണമെന്ന് പറഞ്ഞാൽ ഞാൻ ചെയ്യാറില്ല. എനിക്ക് ചെയ്യാൻ ആഗ്രഹമുള്ള ,നിർബന്ധമുള്ള ഒരു തീമും അതുപോലുള്ള ട്രീറ്റ്മെന്റുമാണെങ്കിൽ ഞാൻ ചെയ്യാൻ തയ്യാറായേക്കും.അല്ലാതെ ഓടിപ്പിടിച്ചൊരു പടമെടുക്കുന്ന പരിപാടി എനിക്കില്ല.
ബഷീർ,തകഴി ,സഖറിയ ഇവരുടെ രചനകളെടുത്തല്ലോ.വേറെയാരുടെയെങ്കിലും സാഹിത്യസൃഷ്ടികൾ സിനിമയാക്കണമെന്ന് തോന്നിയിട്ടുണ്ടോ?
വേറൊന്നും തോന്നിയിട്ടില്ല.തകഴിയുടേത് ദൂരദർശനിൽ നിന്ന് വന്ന പ്രോപ്പോസലായിരുന്നു.എനിക്കിഷ്ടമുള്ള കഥകളെടുക്കാമെന്ന് പറഞ്ഞിരുന്നു.സഖറിയയുടേത് എടുത്തത് ആ സമയത്ത് മതിലുകൾ ചെയ്തിട്ട് എന്നെ കുറച്ചു മടി ബാധിച്ചു.സ്വന്തമായി ഐഡിയയൊന്നും തോന്നാത്തസമയത്ത് ഞാൻ വായിച്ച ആ കഥ രണ്ടാമതൊന്നു കൂടി വായിച്ച് ചെയ്യാൻ തീരുമാനിച്ചതാണ്.
മലയാളത്തിലെ പുതിയ തലമുറയിൽ ആരിലെങ്കിലും പണ്ടത്തെ അടൂർ ഗോപാലകൃഷ്ണന്റെ സ്പാർക്ക് കാണുന്നുണ്ടോ?
അവരിൽ പലരും ഒരുപാട് പ്രോമിസിംഗായിട്ടുള്ളവരാണ്.ആ പ്രോമിസ് അവർ സൂക്ഷിക്കണം.പക്ഷേ ആ പ്രോമിസ് സൂക്ഷിക്കാൻ പറ്റാത്തവിധമാണ് നമ്മുടെ സാഹചര്യങ്ങൾ കിടക്കുന്നത്.ദേശീയതലത്തിലാണെങ്കിലും ഇവരുടെയൊന്നും പടങ്ങൾ അവർ തിരഞ്ഞെടുക്കുകയില്ല.സിനിമ കണ്ടിട്ടില്ലാത്ത ആളുകളിരുന്നാണ് തിരഞ്ഞെടുപ്പ് നടത്തുന്നത്.കഴിഞ്ഞ കുറെ കൊല്ലങ്ങളായി അവാർഡ് നൽകിയിരിക്കുന്നത് നോക്കിയാലതറിയാം.എല്ലാം തട്ടു പൊളിപ്പൻ ചിത്രങ്ങൾക്കാണ്.ഒറിജിനലായിട്ട് ഒരു വർക്ക് എടുത്താൽ അത് അംഗീകരിക്കപ്പെടാതെ പോകുന്നു.സിനിമയിലെ പുതിയ ധാരകളെ നിരുപാധികം നിരുത്സാഹപ്പെടുത്തിക്കൊണ്ടിരിക്കുകയാണ് നമ്മുടെ ഇപ്പോഴത്തെ വ്യവസ്ഥ.അതിൽ വലിയ പ്രതിഷേധമുണ്ട്.
ജീവിതം എങ്ങനെ പോകുന്നു?
ഇങ്ങിനെ ഉരുണ്ടുപിരണ്ടു പോകുന്നു.
കടപ്പാട് കുളത്തൂർ
ഭാസ്കരൻ
നായരോട്
അമ്പത് വർഷം പിന്നിടുമ്പോൾ ആരോടെങ്കിലും കടപ്പാടുണ്ടോ?
എന്റെ കരിയറിൽ ഏറ്റവും കടപ്പാടുള്ളത് കുളത്തൂർ ഭാസ്ക്കരൻ നായരോടാണ്.പിൽക്കാലത്ത് എന്റെ ശത്രുവായി മാറിയെങ്കിലും ഒരു ദശവത്സരക്കാലം ഞങ്ങൾ ഒരുമിച്ചു പ്രവർത്തിച്ചവരാണ്.
അകൽച്ചയുടെ കാലത്തെ ഓർത്ത് ഇപ്പോൾ വ്യസനമുണ്ടോ?
അകൽച്ചയൊന്നും ഞാൻ ഉണ്ടാക്കിയതല്ല.നിർഭാഗ്യവശാൽ അതിനു പ്രധാനകാരണക്കാരൻ അദ്ദേഹം
തന്നെയാണ്.ഞാനല്ല. നിസഹായതയോടെയാണ് ഞാൻ അതിനെയെല്ലാം കണ്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |