തിരുവനന്തപുരം: കർണാടകയിലെ മൈസൂർ സ്വദേശിയും 32കാരനുമായ കൃഷ്‌ണനായകയ്‌ക്ക് നടത്തം വെറുമൊരു വ്യായാമമല്ല. യോഗയുടെ ഫലങ്ങളെപ്പറ്രി ജനങ്ങൾക്കിടയിൽ അവബോധം സൃഷ്‌ടിക്കാൻ ഇന്ത്യയിലെ 28 സംസ്ഥാനങ്ങളിലും കാൽനടയാത്ര നടത്തുന്ന കൃഷ്‌ണ രണ്ട് ദിവസം മുമ്പ് തിരുവനന്തപുരത്തെത്തി. ഇന്ന് കന്യാകുമാരിയിലേയ്‌ക്ക് തിരിക്കും. തോളിൽ ഒരു ബാഗും ഇന്ത്യൻ ത്രിവർണ പതാകയും മാത്രം. മൈസൂർ കൊട്ടാരത്തിന് സമീപം ആഞ്ചനേയ ക്ഷേത്രത്തിന് മുന്നിൽ നിന്നാണ് ഒരു മാസം മുമ്പ് യാത്ര ആരംഭിച്ചത്. ഏകദേശം രണ്ട് വർഷമാണ് കൃഷ്‌ണ തന്റെ പദയാത്രയ്‌ക്ക് കണക്കു കൂട്ടിയിട്ടുള്ളത്. 15,000 കിലോമീറ്രറാണ് ലക്ഷ്യം. പ്രൊഫഷണൽ യോഗ ഇൻസ്ട്രക്ടർ കൂടിയായ കൃഷ്ണ ദിവസം 30 കിലോമീറ്റർ നടക്കും. ഇടയ്ക്ക് വല്ലാതെ തളരും. ഒരടി മുന്നോട്ട് പോകാൻ ആവില്ലെന്ന് തോന്നും. അപ്പോഴെല്ലാം തന്റെ ലക്ഷ്യം കരുത്തു പകരുമെന്നാണ് കൃഷ്ണ പറയുന്നത്. ശാരീരികമായും മാനസികമായുെം ആരോഗ്യം നിലനിറുത്തുക,നഗരപ്രദേശത്തെ സ്കൂൾ-കോളേജ് വിദ്യാർത്ഥികൾക്കിടയിൽ യോഗയുടെ പ്രാധാന്യം മനസിലാക്കിക്കൊടുക്കുക എന്നതാണ് യാത്രയുടെ ലക്ഷ്യങ്ങൾ. യാത്രയ്ക്കിടയിൽ ദേശീയ സ്മാരകങ്ങൾ സന്ദർശിക്കും. ഇന്ത്യൻ കലകളെയും സംസ്കാരത്തെയും കുറിച്ച് ചെറുപ്പക്കാരിൽ ബോദ്ധ്യമുണ്ടാക്കാനും ശ്രമിക്കുന്നുണ്ട്.
കളിയാക്കലുകളെ അതിജീവിച്ച നടത്തം
മൈസൂർ നിന്ന് കേരളത്തിലെ കാസർകോട്,കണ്ണൂർ,കോഴിക്കോട് ജില്ലകൾ പിന്നിട്ടാണ് കൃഷ്ണ തലസ്ഥാനത്ത് എത്തിയത്. ചെലവിനും ഭക്ഷണത്തിനും സ്വന്തമായി അധ്വാനിച്ച് നേടിയ പണമാണ് ഉപയോഗിക്കുന്നത്. രാത്രികാലങ്ങളിൽ അമ്പലം,സ്കൂൾ,കോളേജ് പരിസരങ്ങളിൽ തമ്പടിക്കും. കൃഷ്ണയ്ക്ക് നാല് വയസിൽ തന്നെ അമ്മയെയും അച്ഛനെയും സഹോദരങ്ങളെയും നഷ്ടപ്പെട്ടു. ഓർമ്മവച്ച കാലം മുതൽ അമ്മൂമ്മയാണ് വളർത്തിയത്. സ്വന്തം കാലിൽ നിൽക്കാറായപ്പോൾ താത്പര്യം തോന്നിയത് യോഗ ട്രെയ്നർ ആകാനാണ്. ഊരു ചുറ്റാനിറങ്ങിയപ്പോൾ പലരും കളിയാക്കി. പക്ഷെ അതിലൊന്നും തളരാതെ നിന്നത് യോഗയിലൂടെ സ്വന്തമാക്കിയ മനോധൈര്യം കൊണ്ടാണ്. നേപ്പാൾ സന്ദർശനം വലിയൊരു സ്വപ്‌നമാണെന്നും കൃഷ്‌ണ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |