തിരുവനന്തപുരം: പുലയനാർകോട്ട ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഡയബറ്റീസിൽ പുതിയ ഹീമോ ഡയാലിസ് യൂണിറ്റ് സ്ഥാപിക്കുന്നതിന് 1.23 കോടി രൂപ അനുവദിച്ചു. അഞ്ച് കിടക്കകളുള്ള അത്യാധുനിക സംവിധാനങ്ങളോടെയുള്ള ഡയാലിസിസ് യൂണിറ്റാണ് സജ്ജമാക്കുന്നത്. വൃക്ക രോഗികളുടെ എണ്ണം കണക്കിലെടുത്ത് കൂടുതൽ ഡയാലിസിസ് സെന്ററുകൾ ആരംഭിക്കുന്നതിന്റെ ഭാഗമായാണ് ഇവിടെ ഡയാലിസിസ് യൂണിറ്റ് ആരംഭിക്കുന്നതെന്ന് മന്ത്രി വീണാ ജോർജ് അറിയിച്ചു.ഒരേ സമയംഅഞ്ച് രോഗികൾക്ക് ഡയാലിസിസ് ചെയ്യാം. ഐ.പി ബ്ലോക്കിലാണ് ഡയാലിസിസ് യൂണിറ്റ് സ്ഥാപിക്കുന്നത്. ആരോഗ്യ വകുപ്പിനുകീഴിലുള്ള 98 ആശുപത്രികളിലും മെഡിക്കൽ കോളേജുകളിലും ഡയാലിസിസ് സൗകര്യമുണ്ട്. എന്നാൽ രോഗികളുടെ എണ്ണം പെരുകുന്ന സാഹചര്യത്തിൽ കാലതമാസം ഒഴിവാക്കാൻ ആശുപത്രികളിൽ എത്താതെ രോഗികൾക്ക് വീട്ടിൽ തന്നെ സൗജന്യമായി ഡയാലിസിസ് ചെയ്യാൻ കഴിയുന്ന പെരിറ്റോണിയൽ ഡയാലിസിസ് പദ്ധതി സംസ്ഥാനത്ത് നടപ്പാക്കിയിട്ടുണ്ട്. നിലവിൽ 12 ജില്ലകളിലാണ് പെരിട്ടോണിയൽ ഡയാലിസിസിനുള്ള സൗകര്യമൊരുക്കിയിട്ടുള്ളത്. തിരുവനന്തപുരം ജനറൽ ആശുപത്രി,കൊല്ലം ജില്ലാ ആശുപത്രി,ആലപ്പുഴ ജനറൽ ആശുപത്രി, കോട്ടയം ജനറൽ ആശുപത്രി, എറണാകുളം ജനറൽ ആശുപത്രി, തൃശൂർ ജനറൽ ആശുപത്രി,പാലക്കാട് ജില്ലാ ആശുപത്രി,മലപ്പുറം തിരൂർ ജില്ലാ ആശുപത്രി,കോഴിക്കോട് ജനറൽ ആശുപത്രി,വയനാട് മാനന്തവാടി ജില്ലാ ആശുപത്രി,കണ്ണൂർ ജില്ലാ ആശുപത്രി,കാസർഗോഡ് ജനറൽ ആശുപത്രി എന്നീ ആശുപത്രികൾക്ക് അനുബന്ധമായാണ് പെരിട്ടോണിയൽ ഡയാലിസിസ് നിലവിലുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |