മലയിൻകീഴ്: വ്യാഴാഴ്ച രാത്രിയിൽ മലയിൻകീഴിലും കാട്ടാക്കടയിലും വീടാക്രണം നടത്തിയതിന് പിന്നിൽ ലഹരി മാഫിയ സംഘം. സംഭവവുമായി ബന്ധപ്പെട്ട് ആറുപേരെ മലയിൻകീഴ് പൊലീസ് പിടികൂടി.
നരുവാമൂട് ചാട്ടുമുക്ക് അനു ഭവനിൽ അനു (22),ഒലിപ്പുനട ചാട്ടുമുക്കിൽ അജിത് (22),നരുവാമൂട് പരുന്തൻപാറയിൽ സജീവ് (41),പെരുമ്പഴുതൂർ കാർത്തികയിൽ ആദർശ് (28),തൊഴുക്കൽ പുതുവൽ ആർ.ജെ ഭവനിൽ ഷൈൻ രാജ് (30),കുളത്തുമ്മൽ മൈലാടി തൊളിച്ചവിള വീട്ടിൽ അനീഷ് (27) എന്നിവരാണ് പിടിയിലായത്.
കാട്ടാക്കട കുളത്തുമ്മൽ മൈലാടിയിൽ അനിൽകുമാറിന്റെ വീടാണ് സംഘം അടിച്ചു തകർത്തത്.അനിൽകുമാറിന്റെ മരുമകൻ അമൽ ഈ ലഹരി മാഫിയാ സംഘത്തിലെ കണ്ണിയാണെന്നാണ് പൊലീസിന് ലഭിച്ച വിവരം. അമൽ ലഹരി മാഫിയയിൽ പെട്ട പലരിൽ നിന്നും വൻ തുകകൾ കടം വാങ്ങി പലർക്കും മറിച്ച് നൽകിയിരുന്നു. ഈ പണം തിരികെ ലഭിക്കാതായതാണ് സംഘത്തെ പ്രകോപിപ്പിച്ചത്.
അമലിന്റെ വീട് ആക്രമിക്കുന്നതിന് മുൻപ് ഇതേ സംഘം മലയിൻകീഴ് പൊലീസ് സ്റ്റേഷൻ പരിധിയിലെ പേയാട് ഭാഗത്ത് താമസിക്കുന്ന അർജ്ജുന്റെ വീട് ആക്രമിച്ചിരുന്നു. അർജ്ജുൻ, അമൽ വഴി ഈ സംഘത്തിൽ നിന്ന് വലിയ തുക കടം വാങ്ങിയിരുന്നതായി പൊലീസ് പറയുന്നു. ഈ പണം ചോദിച്ചെത്തിയാണ് അർജുന്റെ വീട് ആക്രമിച്ചത്.
അതിന് ശേഷം അമലിനെ അന്വേഷിച്ച് കാട്ടാക്കടയിൽ എത്തിയ സംഘം അമൽ ആദ്യം വാടകയ്ക്ക് താമസിച്ചിരുന്ന കിള്ളിയിലെ വീടിന് നേരെയും ആക്രമണം നടത്തി.
അമൽ അവിടെയല്ല താമസമെന്ന് തിരിച്ചറിഞ്ഞ് സംഘം കാട്ടാക്കട മൈലാടിയിൽ അമൽ ഇപ്പോൾ താമസിക്കുന്ന വീട്ടിലെത്തുകയായിരുന്നു. തുടർന്ന് ഈ വീടും വീട്ടുപകരണങ്ങളും തല്ലിതകർത്ത സംഘത്തിന്റെ ആക്രമണത്തിൽ വീട്ടിലുണ്ടായിരുന്ന ജെസിക്കും (75), അമലിന്റെ ഭാര്യ നന്ദിനിക്കും പരിക്കേറ്റു. ജെസിയുടെ കൊച്ചുമകളുടെ ഭർത്താവാണ് അമൽ.
പൊലീസ് എത്തുന്നുവെന്നറിഞ്ഞ സംഘം സ്ഥലത്ത് നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിൽ ഇവർ ഉപേക്ഷിച്ച ഒരു ബൈക്കും മൊബൈൽ ഫോണും കൊല്ലോട് വച്ച് പൊലീസിന് ലഭിച്ചു. ഏതാനും മാസം മുൻപ് ആര്യങ്കോട് പൊലീസ് സ്റ്റേഷനിലേക്ക് പെട്രോൾ ബോംബ് എറിഞ്ഞ ലഹരി മാഫിയാ സംഘത്തിൽപ്പെട്ടവരാണിവർ. ഈ സംഘത്തിന്റെ പേരിൽ വിവിധ സ്റ്റേഷനുകളിൽ നിരവധി കേസുകളുണ്ട്. ഇപ്പോഴത്തെ അക്രമങ്ങളുമായി ബന്ധപ്പെട്ട് കാട്ടാക്കട,മലയിൻകീഴ് സ്റ്റേഷനുകളിലായി മൂന്ന് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.പ്രതികളെ രാത്രിയോടെ കോടതിയിൽ ഹാജരാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |