ഗ്രൂപ്പ് ഡി
ഫ്രാൻസ്, ഓസ്ട്രേലിയ,ഡെൻമാർക്ക്,ടുണീഷ്യ
നിലവിലെ ചാമ്പ്യന്മാർ ആദ്യ റൗണ്ടിൽതന്നെ പുറത്തുപോകുന്നത് ലോകകപ്പിൽ പുത്തരിയല്ല.ഇക്കുറി ഫ്രാൻസിന് ആ കടമ്പ മറികടക്കാൻ കഴിയുമോ എന്നതാണ് ഡി ഗ്രൂപ്പ് ഉയർത്തുന്ന പ്രധാന ചോദ്യം.
കരീം ബെൻസേമ, കിലിയൻ എംബാപ്പെ, അന്റോയ്ൻ ഗ്രീസ്മാൻ എന്നീ ത്രിമൂർത്തികളുമായാണ് ഇക്കുറിയും ഫ്രാൻസ് എത്തുന്നത്. കഴിഞ്ഞ ലോകകപ്പിൽ മിന്നുന്ന പ്രകടനം കാഴ്ചവച്ച പോൾ പോഗ്ബയെയും എൻഗോള കാന്റേയെയും പരിക്കുമൂലം ഉൾപ്പെടുത്തിയിട്ടില്ല. പരിക്കിന്റെ പിടിയിലുള്ള റാഫേൽ വരാനെയേയും 36 കാരനായ ഒളിവർ ജിറൂദും ടീമിലുണ്ട്.അത്ര കടുത്ത വെല്ലുവിളി നൽകാനുള്ള ടീമുകളൊന്നും ഡി ഗ്രൂപ്പിലില്ല.
പോഗ്ബയുടേയും കാന്റേയുടേയും അഭാവം മധ്യനിരയ്ക്ക് പരിചയസമ്പത്ത് കുറയ്ക്കും.കാമാവിംഗ,ഫൊഫാന റാബിയോട്ട് എന്നിവരിലാണ് പ്രതീക്ഷ.
പ്രതിരോധത്തിൽ പൊവാർഡ്,വരാനേ,ലൂക്കാസ്,തിയോ തുടങ്ങിയ പ്രമുഖർ അണിനിരക്കും.
ഇംഗ്ളീഷ് ക്ളബ് ടോട്ടൻഹാമിന്റെ ഗോളി ഹ്യൂഗോ ലോറിസാണ് ഒന്നാം നമ്പർ ഗോളിയും നായകനും. കഴിഞ്ഞ ലോകകപ്പ് നേടിയ ഫ്രഞ്ച് ടീമിനെ നയിച്ചതും ലോറിസാണ്.35കാരനായ താരത്തിന്റെ നാലാം ലോകകപ്പാണിത്.
2014 ന് ശേഷം ബെൻസേമ ആദ്യമായാണ് ഫ്രാൻസിന്റെ ലോകകപ്പ് ടീമിൽ മടങ്ങിയെത്തിയത്. ഈ വർഷത്തെ ബാൾ ഒാൺ ഡി ഓർ പുരസ്കാരവും യുവേഫ പ്ളേയർ ഒഫ് ദ ഇയർ പുരസ്കാരവും തേടിയെത്തിയത് റയൽ മാഡ്രിഡിന്റെ ഈ 34കാരനാണ്.
താരതമ്യേന യുവനിരയുമായി വരുന്ന ഓസ്ട്രേലിയയിൽ നിന്ന് ഫ്രാൻസിന്
ആദ്യമത്സരത്തിൽ വലിയ വെല്ലുവിളിയുണ്ടാവാനിടയില്ല. കഴിഞ്ഞ യൂറോപ്പിനിടെ കുഴഞ്ഞുവീഴുകയും പിന്നീട് കളിക്കളത്തിലേക്ക് തിരിച്ചുവരികയും ചെയ്ത ക്രിസ്റ്റ്യൻ എറിക്സൺ, ഗോളി കാസ്പർ ഷ്മിക്കേൽ,നായകൻ സൈമൺ കായേർ,യൂസഫ് പോൾസൺ എന്നിവരടങ്ങുന്ന ഡെന്മാർക്കാണ് അൽപ്പമെങ്കിലും വെല്ലുവിളി ഉയർത്താൻ സാദ്ധ്യത.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |