കാസർകോട്: കോൺഗ്രസ് വിട്ട് ഡി. ഡി. എഫ് രൂപീകരിച്ച് മലയോരമേഖലയിൽ പ്രവർത്തിച്ചുവന്നിരുന്ന ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെയിംസ് പന്തമാക്കലും സഹപ്രവർത്തകരും 20ന് ചിറ്റാരിക്കാലിൽ നടത്തുന്ന സമ്മേളനത്തിൽ പാർട്ടിയിൽ തിരിച്ചെത്തുമെന്ന് കാസർകോട് ഡി.സി.സി പ്രസിഡന്റ് പി. കെ ഫൈസൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.ഈസ്റ്റ് എളേരി മണ്ഡലം കോൺഗ്രസിൽ ലയനത്തിനെതിരെയുള്ള തർക്കം പരിഹരിക്കുമെന്നും ഡി.സി.സി പ്രസിഡന്റ് പറഞ്ഞു.
ഈ മാസം മൂന്നിനാണ് ജെയിംസും സഹപ്രവർത്തകരും കെ.പി.സി.സി ആസ്ഥാനത്ത് എത്തി പ്രസിഡന്റ് കെ.സുധാകരന്റെയും രാജ്‌മോഹൻ ഉണ്ണിത്താൻ എം.പിയുടെയും സാന്നിധ്യത്തിൽ പാർട്ടിയിൽ ചേരുന്ന കാര്യം പ്രഖ്യാപിച്ചത്. തുടർന്ന് നാട്ടിലെത്തിയ ഡി.ഡി.എഫ് നേതാക്കൾക്ക് ഗംഭീര സ്വീകരണമാണ് പാർട്ടി നൽകിയത്. ഈസ്റ്റ് എളേരി സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ ഡി.ഡി.എഫ് സ്ഥാനാർത്ഥികളെ നിർത്തിയതുമായി ബന്ധപ്പെട്ട് കോൺഗ്രസ് മണ്ഡലം കമ്മറ്റി പ്രതിഷേധിച്ചിരുന്നു. ഈ എതിർപ്പുകൾ ചർച്ചയിലൂടെ പരിഹരിക്കുമെന്നും പാർട്ടിയുടെ മുതിർന്ന നേതാക്കൾ ലയന സമ്മേളനം വിജയിപ്പിക്കാൻ രംഗത്തുണ്ടെന്നും ഡി.സി.സി പ്രസിഡന്റ് പറഞ്ഞു.
കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനെയും ജില്ലയുടെ ചുമതലയുള്ള നേതാക്കളെയും ഈ വിവരങ്ങളെല്ലാം ധരിപ്പിച്ചിട്ടുണ്ട്. എല്ലാ വിഷയങ്ങളും കെ.പി.സി.സി പ്രസിഡന്റ് ഇടപെട്ട് പരിഹരിക്കും. ജില്ലയിൽ എല്ലാവരെയും ഒരുമിപ്പിച്ചു കൊണ്ടുപോകാനുള്ള പരിശ്രമമാണ് നടത്തിവരുന്നതെന്നും ഫൈസൽ പറഞ്ഞു.
ഡി.ഡി.എഫ് ലയിക്കുന്നതോടെ ഈസ്റ്റ് എളേരിയിൽ പഞ്ചായത്ത് ഭരണം കോൺഗ്രസിന് ലഭിക്കും. കോൺഗ്രസിനും ഡി.ഡി.എഫിനും ഏഴ് വീതം അംഗങ്ങളാണ് നിലവിൽ ഉള്ളത്. കെ.സുധാകരൻ, രാജ്‌മോഹൻ ഉണ്ണിത്താൻ എം പി, കണ്ണൂർ ഡി.സിസി പ്രസിഡന്റ് മാർട്ടിൻ ജോർജ്, സോണി സെബാസ്റ്റിയൻ തുടങ്ങിയ നേതാക്കൾ ലയന സമ്മേളനത്തിൽ പങ്കെടുക്കുമെന്നും ഡി.സി.സി പ്രസിഡന്റ് വ്യക്തമാക്കി. ഡി.ഡി.എഫ് പ്രസിഡന്റ് ജെയിംസ് പന്തമാക്കൽ, ഡി.സി.സി ജനറൽ സെക്രട്ടറി വിനോദ് കുമാർ പള്ളയിൽ വീട് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
ഡി. ഡി എഫ് ഉണ്ടാക്കിയത് വികസനത്തിന് :ജെയിംസ് പന്തമാക്കൽ
കാസർകോട് : കോൺഗ്രസിൽ നിന്ന് പുറത്താക്കിയിട്ടും മറ്റൊരു രാഷ്ട്രീയ പാർട്ടിയുടെ ഓഫീസിലും അംഗത്വം എടുക്കാൻ പോയിട്ടില്ലെന്ന് ഡി ഡി എഫ് പ്രസിഡന്റ് ജെയിംസ് പന്തമാക്കൽ. സ്വന്തമായി രാഷ്ട്രീയ പാർട്ടിയും രൂപീകരിച്ചിട്ടില്ല.നാടിന്റെ വികസനത്തിന് വേണ്ടി പ്രവർത്തിക്കാം എന്ന ധാരണയിലാണ് ജനകീയ വികസന മുന്നണി ഉണ്ടാക്കിയത്. പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ആദ്യതവണ കോൺഗ്രസുമായി ഒറ്റക്ക് മത്സരിച്ചാണ് ജയിച്ചു ഭരണത്തിൽ എത്തിയത്. രണ്ടാം തവണ സി.പി. എമ്മുമായി ചേർന്ന് മത്സരിച്ചത് അബദ്ധമായെന്നും ജെയിംസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |