മട്ടന്നൂർ:ദ്രവമാലിന്യ സംസ്‌ക്കരണ പ്ലാന്റ് നിർമ്മിക്കാനുള്ള മട്ടന്നൂർ നഗരസഭയുടെ നീക്കം എങ്ങുമെത്തിയില്ല. കല്ലൂരിലാണ് മാലിന്യ പ്ലാന്റ് നിർമ്മിക്കാൻ ഉദ്ദേശിച്ചിരുന്നത്. കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് പദ്ധതിക്കായി നാട്ടുകാരുടെ യോഗം വിളിച്ചു ചേർത്തിരുന്നു. എന്നാൽ ശക്തമായ എതിർപ്പാണ് പ്രദേശവാസികളുടെ ഭാഗത്തു നിന്നുണ്ടായത്. ഇതോടെ തുടർനടപടികൾ നിലയ്ക്കുകയായിരുന്നു.
കഴിഞ്ഞ വർഷത്തെ നഗരസഭാ ബഡ്ജറ്റിൽ രണ്ടു കോടി രൂപ കൂടി ദ്രവമാലിന്യ പ്ലാന്റിനായി മാറ്റിവെച്ചിരുന്നു.മട്ടന്നൂർ പൊലീസ് സ്റ്റേഷന് പിന്നിലുള്ള നഗരസഭയുടെ സ്ഥലത്ത് പ്ലാന്റ് സ്ഥാപിക്കാനാണ് ആദ്യം ഉദ്ദേശിച്ചിരുന്നത്. എന്നാൽ കേന്ദ്രസർക്കാരിന്റെ ഫണ്ട് കൂടി ഉപയോഗപ്പെടുത്തി കല്ലൂരിൽ പ്ലാന്റ് സ്ഥാപിക്കാൻ പിന്നീട് തീരുമാനിക്കുകയായിരുന്നു. സ്ഥലപരിമിതി കൂടി കണക്കിലെടുത്താണ് പദ്ധതി കല്ലൂരിലേക്ക് മാറ്റാൻ തീരുമാനിച്ചത്.
സ്വകാര്യ എജൻസിയാണ് പ്ലാന്റിനുള്ള പദ്ധതി റിപ്പോർട്ട് തയ്യാറാക്കിയിരുന്നത്. പൊലീസ് സ്‌റ്റേഷന് സമീപം ഇതിനായി മണ്ണുപരിശോധന നടത്തുകയും അധികൃതർ പലതവണ സ്ഥലം സന്ദർശിക്കുകയും ചെയ്തിരുന്നു. നഗരത്തിൽ നിന്ന് ഒഴുക്കിവിടുന്ന മാലിന്യം സമീപപ്രദേശമായ ചെക്കിയോട്ടുവയലിൽ കെട്ടിക്കിടക്കുന്നത് അവിടത്തുകാർക്ക് ദുരിതമായിരുന്നു.കിണറിലെ വെള്ളമുൾപ്പടെ മലിനമായതോടെ നാട്ടുകാർ പലതവണ പ്രതിഷേധവുമായി രംഗത്തെത്തി. ഇതെ തുടർന്നാണ് ദ്രവമാലിന്യ പ്ലാന്റ് സ്ഥാപിച്ച് പ്രശ്‌നം പരിഹാരിക്കാൻ നഗരസഭ ശ്രമം തുടങ്ങിയത്. ചില ഹോട്ടലുകളും സ്ഥാപനങ്ങളും നിയമം ലംഘിച്ച് പൊതു ഓവുചാലിലേക്ക് മലിനജലം ഒഴുക്കുന്നത് ആരോഗ്യവിഭാഗം മുമ്പ് പിടികൂടിയിരുന്നു.
ഉറവിട മാലിന്യസംസ്കരണവും പരിഗണനയിൽ
എല്ലായിടത്തെയും മാലിന്യം പ്ലാന്റിലെത്തിച്ച് സംസ്‌ക്കരിക്കുന്നതിന് പകരം അതാത് ഉറവിടങ്ങളിൽ തന്നെ മാലിന്യസംസ്‌ക്കരണം നടത്താനുള്ള പദ്ധതിയും നഗരസഭയുടെ പരിഗണനയിലുണ്ട്.
ശാസ്ത്രസാഹിത്യ പരിഷത്ത് അടക്കമുള്ള സംഘടനകളാണ് ഇത്തരത്തിലുള്ള പദ്ധതികൾ മുന്നോട്ടുവച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |