തിരുവനന്തപുരം: അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള സംസ്ഥാന ബഡ്ജറ്റ് ജനുവരി അവസാനം അവതരിപ്പിച്ചില്ലെങ്കിൽ ഫെബ്രുവരി പകുതിയിലേക്ക് പോയേക്കും. മാർച്ച് 31നകം സമ്പൂർണ ബഡ്ജറ്റ് പാസാക്കാൻ തീരുമാനിച്ചാൽ ജനുവരി ഇരുപതിനോ അടുത്ത ദിവസങ്ങളിലോ ബഡ്ജറ്റ് അവതരിപ്പിക്കും. തൽക്കാലം നാല് മാസത്തേക്കുള്ള വോട്ട് ഓൺ അക്കൗണ്ട് പാസാക്കി പിന്നീട് ജൂണിലോ ജൂലായിലോ ചേർന്ന് സമ്പൂർണ ബഡ്ജറ്റ് പാസാക്കാനാണ് തീരുമാനിക്കുന്നതെങ്കിൽ ഫെബ്രുവരി രണ്ടാം വാരത്തിലേക്ക് ബഡ്ജറ്റവതരണം നീളും. വരും ദിവസങ്ങളിൽ തീരുമാനമാകും.
ധനവകുപ്പ് ബഡ്ജറ്റ് തയാറാക്കുകയാണ്. ജനുവരി അവസാനം അവതരിപ്പിച്ചാൽ ബഡ്ജറ്റ് ചർച്ച വേഗത്തിലാക്കേണ്ടി വരും.
ഗവർണറുടെ നീക്കങ്ങൾ വിലയിരുത്തിയാവും നിയമസഭാ സമ്മേളനത്തിന്റെ കാര്യപരിപാടികൾ തീരുമാനിക്കുക. ഗവർണർ ഇടഞ്ഞു നിൽക്കുന്നതിനാൽ അടുത്ത വർഷത്തെ സമ്മേളനത്തിലെ നയപ്രഖ്യാപനം ഒഴിവാക്കാമെന്ന നിലയിലാണ് സർക്കാർ. ഡിസംബറിലെ സഭാസമ്മേളനം 15ന് താൽക്കാലികമായി നിറുത്തി ഡിസംബർ അവസാനത്തോടെ വീണ്ടും ചേർന്ന് ജനുവരിയിലും തുടരാമെന്നും അങ്ങനെ നയപ്രഖ്യാപനം ഒഴിവാക്കാമെന്നുമാണ് കണക്കുകൂട്ടൽ. അങ്ങനെയെങ്കിൽ മാർച്ച് 31നകം സമ്പൂർണ ബഡ്ജറ്റ് പാസാക്കാം. അപ്പോൾ ജനുവരിയിൽ തന്നെ ബഡ്ജറ്റ് അവതരിപ്പിക്കണം. കഴിഞ്ഞ മന്ത്രിസഭായോഗത്തിൽ ഇത് ആലോചിച്ചെങ്കിലും ഗവർണറെക്കൊണ്ട് നയപ്രഖ്യാപനം നടത്തിക്കണമെന്ന വാദമുണ്ട്. ഗവർണറെ അനുനയിപ്പിച്ച് ഭരണ പ്രതിസന്ധി ഒഴിവാക്കണമെന്ന ചിന്തയും ഉണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |