ന്യൂഡൽഹി: ഭരണപരവും നിയമ നിർമ്മാണപരവുമായ പ്രക്രിയകളിൽ നിന്ന് മാറ്റി നിറുത്തപ്പെട്ടവർക്ക് അർഹമായ പ്രാതിനിധ്യം ഉറപ്പാക്കുന്നതിനെ സാമ്പത്തിക സംവരണം എങ്ങനെ ബാധിക്കുമെന്ന് നിർവ്വചിക്കാതെയുള്ള സുപ്രീം കോടതി വിധിക്കെതിരെ പുന:പരിശോധന ഹർജി നൽകാൻ പിന്നാക്ക സംഘടനകൾ. ഇക്കാര്യം ആലോചിക്കാൻ കൊച്ചിയിൽ ഉടൻ യോഗം ചേരും.
അധികാരത്തിലും,അവകാശങ്ങളിലും നിന്ന് മാറ്റി നിറുത്തപ്പെട്ടവർക്ക് പ്രാതിനിധ്യം ഉറപ്പാക്കുന്ന സംവരണമെന്ന സാമൂഹ്യ ഉടമ്പടിയിൽ നിന്ന് നമ്മൾ പിൻവാങ്ങുകയാണെന്ന് മുതിർന്ന അഭിഭാഷകനും,നാഷണൽ ജുഡിഷ്യൽ അക്കാഡമി മുൻ ഡയറക്ടറുമായ
പ്രൊഫ. മോഹൻ ഗോപാൽ പറഞ്ഞു. ഇത് സാമ്പത്തിക സംവരണമല്ല. സവർണ്ണ സംവരണമെന്നെ വിളിക്കാനാകു. സാമ്പത്തിക സംവരണമാണെങ്കിൽ ജാതി മത ഭേദമില്ലാതെ എല്ലാ പാവപ്പെട്ടവർക്കും കൊടുക്കണം. എല്ലാ വിഭാഗങ്ങൾക്കും പ്രാതിനിധ്യത്തിനുള്ള സംവരണമാണ് ഒരു വശത്തു. മറുവശത്ത് ,വ്യക്തമായ ജാതി സംവരണമാണ്. സാമ്പത്തിക ശാക്തീകരണമല്ല സംവരണത്തിന്റെ ലക്ഷ്യം. സാമ്പത്തിക സംവരണം വരേണ്യ വിഭാഗത്തിന് കൂടുതൽ സമ്പത്തും അധികാരവും നൽകും. പൊളിടെക്നിക് കോളേജിൽ,.700 ൽ താഴെ റാങ്കുള്ള പിന്നാക്കക്കാരന് പ്രവേശനം നിഷേധിക്കപ്പെട്ടപ്പോൾ, 7000 റാങ്കുള്ള മുന്നാക്കക്കാരന് സംവരണം വഴി
പ്രവേശനം ലഭിച്ചു. ഇത്തരം പ്രതിസന്ധികളാണ് ഈ വിധിയിലൂടെ പിന്നാക്ക വിഭാഗങ്ങൾ അഭിമുഖീകരിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
10 % മുന്നാക്ക സംവരണം 50 % ജനറൽ ക്വാട്ടയിൽ നിന്ന് എടുത്തതാണെന്നും
ഇത് 50:50 അനുപാതത്തിലുള്ള നിയമ,ഭരണഘടനാ വ്യവസ്ഥകളെ ചോദ്യം ചെയ്യലാണെന്നും കേരള സർവ്വകലാശാല കൊമേഴ്സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ. ബിജു എ.വി പറഞ്ഞു. ഇത് പൊതു വിഭാഗം നിയമനം 40 ശതമാനമായി കുറയ്ക്കും. 2011 ലെ സെൻസസ് ഡാറ്റയനുസരിച്ച് ഇന്ത്യയിലെ ജനസംഖ്യയുടെ 16.6 ശതമാനം പട്ടികജാതിക്കാരും, 8.6 ശതമാനം പട്ടിക വർഗ്ഗക്കാരും, 41.1 ശതമാനം ഒ.ബി.സിയുമാണ്.
പിന്നാക്ക,പട്ടിക വിഭാഗ സംവരണ വിരുദ്ധത മാത്രമല്ല ,സാമ്പത്തിക പ്രശ്നങ്ങൾ മുന്നാക്ക വിഭാഗത്തിൽ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നുവെന്ന സന്ദേശം കൂടി നൽകുന്നതതാണ് വിധിയെന്ന് സംസ്ഥാന പിന്നാക്ക സമുദായ വികസന വകുപ്പ് മുൻ ഡയറക്ടർ വി.ആർ ജോഷി ചൂണ്ടിക്കാട്ടി. വിധി വിവിധ സാമൂഹ്യ വിഭാഗങ്ങളുടെ വർഗ്ഗീകരണത്തിലേക്ക് നയിക്കുകയും ചാതുർ വർണ്ണ വ്യവസ്ഥയെ ശക്തിപ്പെടുത്തുകയും ചെയ്യും. വിധിയിലെ പ്രധാന നിരീക്ഷണങ്ങളിലൊന്ന് നിലവിലെ സംവരണം പുന:പരിശോധിക്കണമെന്നതാണ്. പിന്നാക്ക വിഭാഗങ്ങൾക്ക് മണ്ഡൽ കമ്മീഷൻ ശുപാർശ പ്രകാരം 27% സംവരണം നടപ്പിലാക്കിയത് 1990 കളിൽ മാത്രമാണെന്ന യാഥാർത്ഥ്യം കാണേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു..
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |