SignIn
Kerala Kaumudi Online
Thursday, 25 April 2024 3.46 AM IST

കത്ത് വിവാദം തിരിച്ചടിയായെന്ന് സി.പി.എം, പ്രതിഷേധങ്ങളെ മറികടക്കാൻ പ്രചാരണം

p

തിരുവനന്തപുരം: തലസ്ഥാന കോർപ്പറേഷനിലെ നിയമനക്കത്ത് വിവാദം തിരിച്ചടിയായെന്ന് വിലയിരുത്തി സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം. യു.ഡി.എഫും ബി.ജെ.പിയും തുടർച്ചയായി നടത്തുന്ന പ്രതിഷേധസമരങ്ങൾ പാർട്ടിയെ പ്രതിരോധത്തിലാക്കുന്ന സാഹചര്യത്തിൽ തെറ്റിദ്ധാരണയകറ്റാനുള്ള വിശദീകരണവുമായി ജനങ്ങളെ സമീപിക്കാനും തീരുമാനമായി.

യു.ഡി.എഫും ബി.ജെ.പിയും അധികാരത്തിലിരിക്കുന്ന തദ്ദേശഭരണസ്ഥാപനങ്ങളിൽ അനധികൃത നിയമനങ്ങൾ നടത്തിയെന്ന് തെളിവുസഹിതം പ്രചരിപ്പിക്കാനാണ് തീരുമാനം.

വിവിധ സർക്കാർ വകുപ്പുകളിലേക്ക് സമീപകാലത്ത് ഇടതുസർക്കാർ സുതാര്യമായി നിയമപ്രകാരം താൽക്കാലികനിയമനങ്ങൾ നടത്തിയെന്നും ജനങ്ങളെ ബോധ്യപ്പെടുത്തും. തിരുവനന്തപുരം കോർപ്പറേഷനിൽ നടന്നുവരുന്ന ക്രൈംബ്രാഞ്ച് അന്വേഷണം പൂർത്തിയായാലുടൻ നിയമനകാര്യങ്ങളിലെ സുതാര്യത വിശദീകരിച്ചുള്ള പ്രചാരണം ജില്ലാ ഘടകം തുടങ്ങും.

മേയർ അറിയാതെയാണ് കത്ത് പോയതെന്ന നിലപാടിൽ മാറ്റമില്ല. ക്രൈംബ്രാഞ്ച് അന്വേഷണം പൂർത്തിയാവുകയും വിവാദം കെട്ടടങ്ങുകയും ചെയ്തശേഷം പാർട്ടി ജില്ലാ നേതൃത്വം വിശദ പരിശോധനയിലേക്ക് കടക്കും. വിവാദങ്ങൾക്കിടയാക്കിയത് പാർട്ടിക്കകത്തെ വിഭാഗീയപ്രവണതയാണോ എന്നതടക്കം പരിശോധിക്കും.

കണ്ണൂർ സർവകലാശാലാ നിയമനവിവാദം വ്യക്തികളും സർവകലാശാലയും തമ്മിലുള്ള പ്രശ്നമായതിനാൽ പാർട്ടിയെന്ന നിലയിൽ ഇടപെടേണ്ടെന്ന് തീരുമാനിച്ചു. സർവകലാശാലകളെ ആർ.എസ്.എസ് വത്കരിക്കാൻ ഗവർണറെ കേന്ദ്രം ഉപയോഗിക്കുന്നുവെന്ന പ്രചാരണം എൽ.ഡി.എഫ് തുടരുന്ന പശ്ചാത്തലത്തിൽ കണ്ണൂർ യൂണിവേഴ്സിറ്റിയുടെ വിവാദത്തിലിടപെടുന്നത് വിഷയം വഴിതിരിച്ചുവിടുമെന്നാണ് കണക്കുകൂട്ടൽ. ആരോഗ്യസർവകലാശാലയിൽ യു.ജി.സി വ്യവസ്ഥപ്രകാരം മൂന്നംഗ പാനൽ സമർപ്പിച്ചിട്ടും ഏറ്റവും യോഗ്യത കുറഞ്ഞയാളെ ഗവർണർ വി.സിയായി നിശ്ചയിച്ചത് ഇടത് ആരോപണത്തിന് വിശ്വാസ്യത നൽകുന്നതാണെന്നും സി.പി.എം വിലയിരുത്തുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CPM
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.