കൊച്ചി: സാങ്കേതിക സർവകലാശാല വി.സി നിയമനം സുപ്രീം കോടതി റദ്ദാക്കിയതോടെ താത്കാലിക വി.സിയായി ഡോ. സിസ തോമസിനെ നിയമിച്ചതിൽ നിയമപരമായി അപാകതയില്ലെന്നും വിദ്യാർത്ഥികളുടെ ഭാവി കണക്കിലെടുത്താണെന്നും ഗവർണർ ഹൈക്കോടതിയിൽ വ്യക്തമാക്കി.
ഡോ. സിസയെ നിയമിച്ചതിനെതിരെ സർക്കാർ നൽകിയ ഹർജിയിലാണ് ചാൻസലറെന്ന നിലയിൽ ഗവർണറുടെ വിശദീകരണം.
വി.സി ഇല്ലാത്തിനാൽ ഡിഗ്രി സർട്ടിഫിക്കറ്റ് നൽകുന്നത് മുടങ്ങാതിരിക്കാനാണ് ഡോ. സിസയ്‌ക്ക് വി.സിയുടെ അധികച്ചുമതല നൽകിയത്. ഗവർണറുടെ നോട്ടിഫിക്കേഷനെതിരെ ഉന്നത വിദ്യാഭ്യാസ അഡി. സെക്രട്ടറി നൽകിയ ഹർജി നിയമപരമായി നിലനിൽക്കില്ലെന്നും ഗവർണർ ബോധിപ്പിച്ചു.
ഗവർണറുടെ വിശദീകരണത്തിന് മറുപടി നൽകാൻ സമയം വേണമെന്ന് സർക്കാരിനു വേണ്ടി അഡ്വക്കേറ്റ് ജനറൽ ആവശപ്പെട്ടതിനെ തുടർന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഹർജി നവംബർ 23 ലേക്ക് മാറ്റി.
ഗവർണറുടെ വിശദീകരണം
സാങ്കേതിക സർവകലാശാല വി.സി ഡോ. എം.എസ്. രാജശ്രീയുടെ നിയമനം സുപ്രീം കോടതി റദ്ദാക്കിയതോടെയാണ് താത്കാലിക നിയമനം അനിവാര്യമായത്. വി.സി മാറുന്നതോടെ പ്രോ വി.സിയും മാറണമെന്നാണ് യു.ജി.സിചട്ടം. അതിനാൽ പ്രോ വി.സിക്കു താത്കാലിക ചുമതല നൽകാനാവില്ല. വി.സിയുടെ ചുമതല ഡിജിറ്റൽ സർവകലാശാല വി.സി ഡോ. സജി ഗോപിനാഥിന് നൽകാൻ സർക്കാർ ശുപാർശ ചെയ്തിരുന്നു. അദ്ദേഹത്തിന്റെ നിയമനം സംശയത്തിന്റെ നിഴലിലായതിനാൽ ശുപാർശ അംഗീകരിച്ചില്ല. തുടർന്ന് ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിക്ക് ചുമതല കൈമാറാൻ സർക്കാർ ശുപാർശ ചെയ്തു. വി.സി വിദ്യാഭ്യാസ വിദഗ്ദ്ധനായിരിക്കണമെന്ന സുപ്രീം കോടതി വിധിയും യു.ജി.സി മാനദണ്ഡങ്ങളും സർവകലാശാലയുടെ സ്വയംഭരണാവകാശവും കണക്കിലെടുത്ത് അതും അംഗീകരിച്ചില്ല. എൻജിനീയറിംഗ് കോളേജുകളിൽ പത്തു വർഷത്തിലേറെ അദ്ധ്യാപന പരിചയമുള്ള പ്രൊഫസർമാരുടെ പട്ടിക നൽകാൻ സാങ്കേതിക വിദ്യാഭ്യാസ ഡയറക്‌ടർക്ക് നിർദ്ദേശം നൽകി. ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും ലഭിച്ചില്ല. തുടർന്നാണ് ടെക്‌നിക്കൽ എഡ്യൂക്കേഷൻ ഡയറക്‌ടറേറ്റിലെ സീനിയർ ജോയിന്റ് ഡയറക്ടർ ഡോ. സിസ തോമസിനെ യോഗ്യത വിലയിരുത്തി നിയമിച്ചത്.
ഡോ. സിസയ്‌ക്ക് വി.സിയാകാൻ യോഗ്യതയില്ലെന്ന് സർക്കാർ
കൊച്ചി: സാങ്കേതിക സർവകലാശാലയിൽ താത്കാലിക വി.സിയെ നിയമിച്ച ഗവർണറുടെ നടപടിക്കെതിരെ ഹർജി നൽകിയത് നിയമപരമാണെന്നും ,ഡോ. സിസ തോമസിന് ഈ പദവി വഹിക്കാൻ യോഗ്യതയില്ലെന്നും സർക്കാർ ഹൈക്കോടതിയിൽ മറുപടി സത്യവാങ്മൂലം നൽകി.
സർക്കാർ നൽകിയ ഹർജിയെ ചോദ്യം ചെയ്ത് നേരത്തെ ഡോ. സിസ തോമസും യു.ജി.സിയും വിശദീകരണം നൽകിയിരുന്നു. ഇതിനുള്ള മറുപടിയായാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് അഡി. സെക്രട്ടറി സി. അജയൻ സത്യവാങ്മൂലം നൽകിയത്. ചാൻസലറുടേത് സ്വതന്ത്രമായ മറ്റൊരു അധികാര പദവിയാണ്.വി.സി നിയമനത്തിന് യു.ജി.സി നിഷ്കർഷിച്ചിട്ടുള്ള യോഗ്യതകൾ ഡോ. സിസയ്ക്കില്ല. വി.സി മാറുന്നതോടെ പി .വി.സിയും മാറണമെന്നതിനാൽ വി.സിയുടെ താത്കാലിക ചുമതല പി. വി.സിക്കു നൽകാനാവില്ലെന്ന വാദം നിലനിൽക്കില്ല. സാങ്കേതിക സർവകലാശാല വി.സിയുടെ മാറ്റം കാലാവധി കഴിഞ്ഞതിനെ തുടർന്നല്ല. ആ നിലയ്ക്ക് ചുമതല പി. വി.സിക്ക് നൽകുന്നതിന് നിയമപരമായി തടസമില്ല. അടിയന്തര സാഹചര്യത്തിൽ വി.സിയുടെ ചുമതല ഉന്നത വിദ്യാഭ്യാസ വകുപ്പു പ്രിൻസിപ്പൽ സെക്രട്ടറിക്ക് കൈമാറുന്നത് യു.ജി.സി ചട്ടങ്ങൾക്ക് വിരുദ്ധമല്ലെന്നും സർക്കാർ വിശദീകരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |