ന്യൂഡൽഹി: ഭീകരാക്രമണങ്ങൾ മൂലമുണ്ടാകുന്ന നഷ്‌ടം ഭീകരതയ്‌ക്ക് ഒത്താശ നൽകുന്ന രാജ്യങ്ങളിൽ നിന്ന് ഈടാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭീകരത വിദേശ നയമാക്കിയ രാജ്യങ്ങൾക്കെതിരെ ആഗോള കൂട്ടായ്‌മ വേണമെന്നും പാകിസ്ഥാനെ പരോക്ഷമായി ആക്രമിച്ച് പ്രധാനമന്ത്രി ആഹ്വാനം ചെയ്‌തു. ഭീകര പ്രവർത്തനത്തിനുള്ള ധനസഹായം ചെറുക്കാൻ ലക്ഷ്യമിട്ടുള്ള ദ്വിദിന അന്താരാഷ്‌ട്ര സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നല്ല ഭീകരതയും ചീത്ത ഭീകരതയും ഇല്ല. അത് മനുഷ്യത്വത്തിനും സ്വാതന്ത്ര്യത്തിനും സംസ്കാരത്തിനും നേരെയുള്ള കടന്നാക്രമണമാണ്. ഭീകരരോട് സഹതാപമുള്ള സംഘടനകളെയും പിന്തുണയ്‌ക്കുന്നവരെയും ലോകം ഒറ്റപ്പെടുത്തണം.ചില രാജ്യങ്ങൾ വിദേശനയത്തിന്റെ ഭാഗമായി ഭീകരതയ്‌ക്ക് രാഷ്ട്രീയവും സാമ്പത്തികവുമായ പിന്തുണ നൽകുന്നു. അവരുടെ നിഴൽ യുദ്ധങ്ങൾക്കെതിരെ അന്താരാഷ്ട്ര സംഘടനകൾ ജാഗ്രത പാലിക്കണം.
ഭീകരതയെ ലോകരാഷ്‌ട്രങ്ങൾ ഒന്നിച്ച് നേരിടണം. ആക്രമണം എവിടെയുണ്ടായാലും അപലപിക്കണം. അവയെ പിന്തുണയ്ക്കുന്ന വാദങ്ങൾ പ്രോത്‌സാഹിക്കരുത്. ഒരു ഭീകരനെയല്ല, അവരുടെ ശൃംഖലയെ മൊത്തമായി നേരിടണം. ഭീകരർക്ക് സാമ്പത്തിക പിന്തുണ നൽകുന്ന കേന്ദ്രങ്ങൾ ഇല്ലാതാക്കണം.
സാങ്കേതികവിദ്യ ദുരുപയോഗം ചെയ്യുന്നു
ഭീകരർക്ക് സാമ്പത്തിക സഹായത്തിനും ആളുകളെ റിക്രൂട്ട് ചെയ്യാനും സാങ്കേതികവിദ്യകൾ ദുരുപയോഗം ചെയ്യുന്നു. സ്വകാര്യമേഖലയുടെ സഹായത്തോടെ സാങ്കേതിക വിദ്യ ഉപയോഗിച്ച് തന്നെ ഇതിനെ നേരിടണം. ഒാൺലൈൻ ആയുധപരിശീലനവും മറ്റും തടയാൻ രാജ്യങ്ങൾ നടപടിയെടുക്കണം. രാജ്യങ്ങൾ തമ്മിൽ രഹസ്യാന്വേഷണ ഏകോപനം വേണം.
ഇന്ത്യ പതിറ്റാണ്ടുകളായി ഭീകരവാദത്തിന്റെ ഇരയാണ്. ആയിരക്കണക്കിന് ജീവനുകൾ പൊലിഞ്ഞിട്ടും ഇന്ത്യ സധൈര്യം പോരാടി. ഭീകരവാദത്തെ വേരോടെ പിഴുതെറിയുന്നതു വരെ വിശ്രമമില്ല. ഭീകരവാദം ജനങ്ങളുടെ ഉപജീവനമാർഗം ഇല്ലാതാക്കുന്നു. ഭീകരവാദത്തിന് ധനസഹായമെത്തുന്ന വഴികൾ കണ്ടെത്തണം.
കള്ളപ്പണം വെളുപ്പിക്കൽ അടക്കം സാമ്പത്തിക കുറ്റകൃത്യങ്ങൾ ഭീകരവാദ ഫണ്ടിംഗിനെ സഹായിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
ഭീകരതയ്ക്ക് ധനസഹായം നൽകുന്നത് ഭീകരവാദത്തേക്കാൾ അപകടകരമാണെന്ന് ചടങ്ങിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. ഭീകരർ വെർച്വൽ ആസ്‌തികൾ ദുരുപയോഗം ചെയ്യുന്നത് ആശങ്കാജനകമാണ്.ഭീകരവാദ ഭീഷണിയെ മതവുമായോ ദേശീയതയുമായോ ബന്ധപ്പെടുത്താനാകില്ല. നിയമ ഭേദഗതി, ദേശീയ അന്വേഷണ ഏജൻസിയെ (എൻ.ഐ.എ) ശക്തിപ്പെടുത്തൽ, സാമ്പത്തിക രഹസ്യാന്വേഷണം തുടങ്ങിയവയിലൂടെ ഭീകര ഫണ്ടിംഗിന് തടയിടാൻ ഇന്ത്യയ്‌ക്ക് കഴിഞ്ഞിട്ടുണ്ട്. ഇന്ത്യയിൽ ഭീകരാക്രമണങ്ങൾ കുറഞ്ഞത് അങ്ങനെയാണെന്നും അമിത് ഷാ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |