# സ്വകാര്യ, സഹകരണ മേഖലയിലെ കയർ സ്ഥാപനങ്ങൾ പൂട്ടുന്നു
പൂച്ചാക്കൽ: കരപ്പുറത്തുകാരുടെ ഉപജീവന മേഖലയായിരുന്ന കയർ വ്യവസായം നിൽക്കക്കള്ളിയില്ലാത്ത നിലയിൽ.
സഹകരണ സംഘങ്ങളും സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളും വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. കയർ വ്യവസായ സഹകരണ സംഘങ്ങൾ ഓരോന്നായി പൂട്ടിത്തുടങ്ങി.
അരൂക്കുറ്റിയിലെയും പെരുമ്പളത്തെയും സഹ. സംഘങ്ങളുടെ പ്രവർത്തനം പൂർണ്ണമായും നിലച്ചു. പാണാവള്ളിയിലെ മൂന്നു സംഘങ്ങളിൽ രണ്ടെണ്ണം പൂർണ്ണമായും ഒന്ന് ഭാഗികമായും പ്രവർത്തനം അവസാനിപ്പിച്ചു. തൈക്കാട്ടുശേരിയിലും പള്ളിപ്പുറത്തും ഇതുതന്നെ സ്ഥിതി. കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് സംഘങ്ങൾ നേരിടുന്നത്. കയർഫെഡിൽ നിന്ന് ലക്ഷങ്ങളാണ് ഓരോ സംഘത്തിനും കിട്ടാനുള്ളത്. കയർ പിരിച്ച കൂലി പോലും തൊഴിലാളികൾക്ക് കൊടുക്കാനാവുന്നില്ല. സെക്രട്ടറി ഉൾപ്പെടെയുള്ള ജീവനക്കാരുടെ ശമ്പളവും മുടങ്ങി. പാണാവള്ളി ആന്നലത്തോട് സംഘത്തിൽ 536 അംഗങ്ങളുണ്ടായിരുന്നു. പ്രതിസന്ധി കാരണം ഭൂരിപക്ഷം പേരും രംഗം വിട്ടു. ഇപ്പോൾ 85 പേരാണ് സജീവം.
അര നൂറ്റാണ്ടുവരെ പ്രവൃത്തി പരിചയമുള്ള സംഘങ്ങളാണ് പാണാവള്ളിയിലുള്ളത്. കയർഫെഡിൽ നിന്നു ലഭിക്കുന്ന ചകിരിക്ക് അയൽ സംസ്ഥാനത്തു നിന്നുള്ളവയേക്കാൾ നിറവും ഗുണവും കുറവായതിനാൽ കമ്പോളത്തിൽ ഡിമാൻഡ് കുറവാണ്. തൊണ്ടു സംഭരണം സർക്കാർ ഉദ്ദേശിച്ച രീതിയിൽ നടപ്പാകാതിരുന്നതിനാൽ ചകിരി ഉത്പാദനം ഫലംകണ്ടില്ല.
# ചകിരിക്ക് ഇരട്ടിവില
രണ്ട് വർഷം കൊണ്ട് ചകിരിവില ഇരട്ടിയായി. പ്രതിദിനം ഏകദേശം 300 രൂപയാണ് പിരി തൊഴിലാളിക്ക് കിട്ടുന്നത്. കയർ മേഖലയിലെ പ്രതിസന്ധി മൂലം പല പിരി ഷെഡുകളും ചെമ്മീൻ പീലിംഗ് ഷെഡുകളായി മാറി. കയർ അനുബന്ധ വ്യവസായങ്ങളായ ചകിരി മില്ലുകളും കയറ്റുപായ നിർമ്മാണ കമ്പനികളും വലിയ പ്രതിസന്ധി നേരിടുകയാണ്. പള്ളിപ്പുറം ഗ്രോത്ത് സെന്റർ, തവണക്കടവ്, ചെങ്ങണ്ട തുടങ്ങിയ സ്ഥലങ്ങളിലെ ചകിരി മില്ലുകൾ പൂട്ടി. പൂച്ചാക്കൽ തെക്കേകരയിലെ കമ്പനി പ്രവർത്തനം താത്കാലികമായി നിറുത്തി. വൻകിട കമ്പനികൾ കോയമ്പത്തൂരിലും പൊള്ളാച്ചിയിലും വ്യവസായം തുടങ്ങി. അവിടെ ഉത്പാദിക്കുന്ന ചകിരി കേരളത്തിൽ എത്തിച്ച് കയർ നിർമ്മിക്കുന്നത് ലാഭകരമല്ല എന്നാണ് അവരുടെ പക്ഷം.
വലിയ പ്രതീക്ഷയിലാണ് ഓട്ടോമാറ്റിക് കയർ പിരി മെഷീനുകൾ സ്ഥാപിച്ചത്. പക്ഷേ, പിരി ഇതുവരെ തുടങ്ങാനായില്ല. ഒരു വർഷത്തെ അലച്ചിലിനൊടുവിലാണ് വായ്പയെടുത്ത 50 ലക്ഷത്തോളം മുടക്കി നിർമ്മാണം പൂർത്തിയാക്കിയത്. ആറുമാസമായി തിരിച്ചടവ് മുടങ്ങി. ഇപ്പോൾ ആകെ പ്രതിസന്ധിയാണ്
ഷബിൻസൺ, കാവളത്ത്, പാണാവള്ളി
ചകിരി പിരിച്ചവർക്ക് കൂലിപോലും കൊടുക്കാൻ പറ്റാത്ത വിധം സാമ്പത്തിക പ്രതിസന്ധിയാണ്. സെക്രട്ടറി ഉൾപ്പെടെയുള്ള ജീവനക്കാർക്ക് ശമ്പളം കൊടുക്കാൻ പറ്റുന്നില്ല. കയർഫെഡിൽ നിന്ന് കിട്ടേണ്ട കുടിശ്ശിക അടിയന്തിരമായി വിതരണം ചെയണം. വിഷയത്തിൽ മുഖമന്ത്രി നേരിട്ട് ഇടപെടണം
കെ.വി. തിലകൻ, പ്രസിഡന്റ്, കയർ വ്യവസായ സഹകരണ സംഘം, ആന്നലത്തോട്, പാണാവള്ളി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |